മൂന്നാമത് ലോക കിരീടമെന്ന സ്വപ്‌നത്തിലേക്കു അടുത്തു കൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. എട്ടു തുടര്‍ ജയങ്ങളുമായി കതിക്കുന്ന ഇന്ത്യ ഇത്തവണ തോല്‍വിയറിയാത്ത ഏക ടീം കൂടിയാണ്. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനവും രോഹിത് ശര്‍മയും സംഘവും ഭദ്രമാക്കിക്കഴിഞ്ഞു. മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കുന്ന ആദ്യ സെമി ഫൈനലില്‍ പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാരാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
ന്യൂസിലാന്‍ഡും പാകിസ്താനുമാണ് ശേഷിച്ച ഏക സെമി ഫൈനല്‍ ബെര്‍ത്തിനു വേണ്ടി പോരടിക്കുന്നത്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ന്യൂസിലാന്‍ഡായിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് സെമിയില്‍ ഇന്ത്യ-കിവീസ് പോരിനു അരങ്ങൊരുങ്ങുന്നത്. 2019ലെ കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഇന്ത്യയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് ഫൈനലിലേക്കു കുതിച്ചിരുന്നു. അന്നത്തെ പരാജയത്തിനു കണക്കു തീര്‍ക്കാനുറച്ചാവും ഇന്ത്യയിറങ്ങുക.

പക്ഷെ ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡിനെതിരേ വളരെ മോശം റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. അവര്‍ക്കെതിരേ നേരത്തേ സെമി/ ഫൈനല്‍ എന്നിവയിലായി മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യ തോല്‍വിയിലേക്കു വീണിരുന്നു. ഇത്തവണയെങ്കിലും ചരിത്രം തിരുത്താനായിരിക്കും ഇന്ത്യയുടെ ശ്രമം. മൂന്നു അബദ്ധങ്ങള്‍ ഒഴിവാക്കിയെങ്കില്‍ മാത്രമേ ഇന്ത്യക്കു സെമി കടന്ന് ഫൈനലിലെത്താന്‍ സാധിക്കുകയുള്ളൂ. ഇവ എന്തൊക്കെയാണെന്നു നോക്കാം.
നിര്‍ണായക മല്‍സരങ്ങളില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ കൈവിടുകയെന്ന ചീത്തപ്പേര് ഇന്ത്യക്കുണ്ട്. ഇത്തവണ സെമി ഫൈനലില്‍ ഇന്ത്യ ഇതു മായ്ച്ചു കളഞ്ഞേ തീരൂ. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെതിരേയും കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയുമെല്ലാം ഇന്ത്യ ഈ തെറ്റ് ആവര്‍ത്തിച്ചിരുന്നു.
മുന്‍നിര ബാറ്റര്‍മാരാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുക. അതുകൊണ്ടു തന്നെ പവര്‍പ്ലേയില്‍ തന്നെ രണ്ട്- മൂന്ന് വിക്കറ്റുകള്‍ കൈവിടുന്ന പതിവ് സെമിയില്‍ ഇന്ത്യ അവസാനിപ്പിക്കണം. മുന്‍നിരയില്‍ മികച്ച കൂട്ടുകെട്ടുകളുണ്ടാവേണ്ടത് ആവശ്യമാണ്. ടോപ് ത്രീയില്‍ ഒരാളെങ്കിലും വലിയൊരു ഇന്നിങ്‌സ് കളിക്കുകയും വേണം. എങ്കില്‍ മാത്രമേ തുടക്കത്തില്‍ തന്നെ കളിയില്‍ നിയന്ത്രണമേറ്റെടുക്കാനും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും ഇന്ത്യക്കു സാധിക്കുകയുള്ളൂ.
ഇതുവരെയുള്ള മല്‍സരങ്ങളിലെല്ലാം ബൗളിങില്‍ വളരെ അഗ്രസീവായ സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. സെമി ഫൈനലിലും ഇതേ സമീപനം തന്നെ തുടരുകയാണ് ഇന്ത്യ ചെയ്യേണ്ട രണ്ടാമത്തെ കാര്യം. പ്രത്യേകിച്ചും ആദ്യം ബാറ്റ് ചെയ്ത ശേഷം ന്യൂസിലാന്‍ഡിനു മികച്ചൊരു തുടക്കം ലഭിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ബാക്ക്ഫൂട്ടിലേക്കു പോവരുത്. ഏതു സമ്മര്‍ദ്ദഘട്ടത്തിലും ബൗളര്‍മാര്‍ അഗ്രസീവായി തന്നെ പന്തെറിയണം.

ഭയത്തോടെ കളിക്കുകയെന്നതാണ് നോക്കൗട്ട് മല്‍സരങ്ങളില്‍ ഇന്ത്യയുടെ സമീപകാലത്തെ പ്രധാന പ്രശ്‌നം. ഇതു ബാറ്റിങിലും ബൗളിങിലുമെല്ലാം ടീമിനെ ഒരുപോലെ ബാധിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ മല്‍സരഫലത്തെക്കുറിച്ച് അമിതമായി ആലോചിക്കാതെ വളരെ പോസിറ്റീവായി സെമിയെ സമീപിക്കാന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്. എങ്കില്‍ എതിരാളികള്‍ ആരു തന്നെയായാലും ജയത്തോടെ ഫൈനലില്‍ കടക്കാന്‍ ഇന്ത്യക്കു കഴിയും.
സെമി ഫൈനല്‍ വേദിയായ വാംഖഡെ സ്റ്റേഡിയം നല്‍കുന്ന ആനുകൂല്യങ്ങള്‍ പരമാവധി മുതലെടുക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നതാണ് ശ്രദ്ധിക്കേണ്ട മൂന്നാമത്തെ കാര്യം. ദൈര്‍ഘ്യം കുറഞ്ഞ ബൗണ്ടറികളുടെയും ബാറ്റിങ് ട്രാക്കിന്റെയും പേരിലാണ് വാംഖഡെ അറിയപ്പെടുന്നത്. ബാറ്റര്‍മാരെ സംബന്ധിച്ച് ഇതു ശരിക്കുമൊരു പറുദീസ തന്നെയാണ്. ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ കുറഞ്ഞത് 350 റണ്‍സെങ്കിലും അടിച്ചെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
പ്രതിരോധത്തിലൂന്നി കളിക്കുകയാണെങ്കില്‍ സ്‌കോറിങിനു വേഗത കുറയാനും വിക്കറ്റുകള്‍ നഷ്ടപ്പെടാനുമെല്ലാം സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ അഗ്രസീവായി ബാറ്റ് ചെയ്ത് പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യാനായിരിക്കണം ഇന്ത്യ ശ്രമിക്കേണ്ടത്. ഐപിഎല്ലില്‍ ഈ വേദിയിയില്‍ ഇവിടെ റണ്‍മഴ പെയ്യിച്ചിട്ടുള്ള പലരും ടീമിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ കിവികളുടെ ബൗളിങ് ആക്രമണത്തെ ഭയക്കാതെ ഇന്ത്യ കടന്നാക്രമിക്കണം.