ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന ആയുധം ആരായിരിക്കുമെന്നും കിരീട സാധ്യത എത്രത്തോളമുണ്ടെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. ഏഷ്യാ കപ്പില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനലിനു ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളംബോയില്‍ നടന്ന കലാശക്കളിയില്‍ ലങ്കയെ പത്തു വിക്കറ്റിനു കശാപ്പ് ചെയ്ത് ഇന്ത്യ തങ്ങളുടെ എട്ടാമത് ഏഷ്യാ കപ്പ് കിരീടം ചൂടിയിരുന്നു.
വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമെന്നാണ് വസീം അക്രം അഭിപ്രായപ്പെട്ടിരിക്കുന്നത്. മാത്രമല്ല ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നും ഇന്ത്യ തന്നെയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരം ഹാര്‍ദിക്കായിരിക്കുമെന്നു ഞാന്‍ കരുതുന്നു.

ഇന്ത്യയെ ജേതാക്കളാക്കാനും അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ക്കു കഴിയും. കിരീട സാധ്യതയില്‍ മുന്നിലുള്ള ടീമുകളിലൊന്ന് കൂടിയാണ് ഇന്ത്യ. സ്വന്തം നാട്ടിലാണ് കളിക്കുന്നത് എന്നത് ഇന്ത്യക്കു വലിയൊരു പ്ലസ് പോയിന്റാണ്. ബോള്‍ കൊണ്ട് ഇന്ത്യക്കു എന്തു ചെയ്യാന്‍ കഴിയുമെന്നു നമ്മള്‍ കണ്ടു കഴിഞ്ഞതായും അക്രം വിശദമാക്കി.
ഹാര്‍ദിക്കിനെ മാത്രമല്ല ഇന്ത്യന്‍ സ്പിന്‍ ബൗളിങിന്റെ കുന്തമുനയായി മാറിയിരിക്കുന്ന കുല്‍ദീപ് യാദവിനെയും അക്രം പ്രശംസിച്ചു. ഏഷ്യാ കപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം കുല്‍ദീപിനായിരുന്നു. ടൂര്‍ണമെന്റില്‍ വലിയ ടീമുകള്‍ക്കെതിരേയും കുല്‍ദീപിനു വിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യ ഇപ്പോള്‍ ഒരു സമ്പൂര്‍ണ ടീമായി മാറിയിരിക്കുകയാണ്.
ഏഷ്യാ കപ്പില്‍ വിജയികളായ ഇന്ത്യന്‍ ടീമിനു എന്റെ അഭിനന്ദനങ്ങള്‍. കൂടാതെ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ടീം മാനേജ്‌മെന്റിനെയും അഭിനന്ദിക്കുന്നു. ഈ ടീമിനെ പിന്തുണയ്ക്കുകയും ലോകകപ്പിനായി ഒരു മികച്ച സ്‌ക്വാഡ് തന്നെയാണ് തങ്ങള്‍ക്കുള്ളതെന്നു ഉറപ്പ് വരുത്തുകയും ചെയ്തത് അവരാണെന്നും അക്രം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ അരങ്ങേറുന്നത്. 10 ടീമുകളാണ് ലോക കിരീടം സ്വപ്‌നം കണ്ട് പോര്‍ക്കളത്തില്‍ ഇറങ്ങുക. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും കരുത്തരായ ന്യൂസിലാന്‍ഡും തമ്മിലാണ് ലോകകപ്പിലെ കന്നിയങ്കം.

ഇന്ത്യയുടെ ആദ്യ മല്‍സരം എട്ടിനു മുന്‍ ജേതക്കളായ ഓസ്‌ട്രേലിയുമായിട്ടാണ്. റൗണ്ട് റോബിന്‍ രീതിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഓരോ ടീമിനും ഒമ്പതു മല്‍സരങ്ങള്‍ വീതമുണ്ടാവും. പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക.
അതേസമയം, ശ്രീങ്കയെ നാണംകെടുത്തിയായിരുന്നു ഏഷ്യാ കപ്പ് ഇന്ത്യ തിരിച്ചുപിടിച്ചത്. തികച്ചും ഏകപക്ഷീയമായി മാറിയ ഫൈനലില്‍ മുഹമ്മദ് സിറാജിന്റെ തീയുണ്ടകള്‍ക്കു മുന്നില്‍ ലങ്ക ചാരമാവുകയായിരുന്നു. 15.2 ഓവറില്‍ വെറും 50 റണ്‍സില്‍ അവര്‍ കൂടാരത്തിലേക്കു തിരികെ കയറി.
ഒരാള്‍ പോലും ലങ്കന്‍ നിരയില്‍ 20 തികച്ചില്ല. ആറു വിക്കറ്റുകളുമായി സിറാജ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ഹാര്‍ദിക് മൂന്നു വിക്കറ്റുകളും പിഴുതു. മറുപടിയില്‍ വെറും 37 ബോളില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയ റണ്‍സും കുറിക്കുകയായിരുന്നു.