ഐസിസിയുടെ ഏകദിന ലോകകപ്പിനു ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആരാവും ടൂര്‍ണമെന്റിലെ മികച്ച താരമാവുകയെന്നും ഫൈനലിസ്റ്റുകളെയും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്. ഇന്ത്യയുടെ രണ്ടു പേര്‍ക്കാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ലഭിക്കാന്‍ ഏറ്റവുമധികം സാധ്യതയെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പിനു തുടക്കമാവുന്നത്. ഇന്ത്യയുടെ ആദ്യ പോരാട്ടം എട്ടിന് അഞ്ചു തവണ ചാംപ്യന്മാരായ ഓസ്‌ട്രേലിയക്കെതിരേയാണ്.
സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരിലൊരാളായിരിക്കും ലോകകപ്പിലെ മികച്ച താരമായി മാറുകയെന്നാണ് ശ്രീശാന്തിന്‍റെ പ്രവചനം. 2011ല്‍ ഇന്ത്യ അവസാനമായി ചാംപ്യന്‍മാരായ ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനായിരുന്നു.

യുവി പാജി (യുവരാജ് സിങ്) നേരേത്തേ നമുക്കായി ഈ പുരസ്‌കാരം നേടിയിട്ടുള്ളതാണ്. ഇത്തവണത്തെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിലേക്കു വന്നാല്‍ ഒരു ഓള്‍റൗണ്ടര്‍ക്കായിരിക്കും അവാര്‍ഡെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ് ഏറ്റവുമധികം സാധ്യത.
അദ്ദേഹം ഇന്ത്യയ സംബന്ധിച്ച് പ്രധാനപ്പെട്ടയാളാണ്. കുല്‍ദീപ് യാദവിനും ഈ പുരസ്‌കാരം നേടാന്‍ കഴിയും. റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയാല്‍ മികച്ച മൂന്നു താരങ്ങളിലൊരാളായി കുല്‍ദീപ് തീര്‍ച്ചയായും ഉണ്ടാവുമെന്നും ശ്രീശാന്ത് വിലയിരുത്തി.
ഹാര്‍ദിക് പാണ്ഡ്യയുടെ അതിവേഗ സെഞ്ച്വറി മറക്കരുത്. ജസ്പ്രീത് ബുംറയുടെ രണ്ടു അഞ്ചു വിക്കറ്റ് നേട്ടങ്ങളും മറക്കാന്‍ പാടില്ല. ഒരു ഇന്ത്യന്‍ സ്പിന്നറുടെ എക്കാലത്തെയും മികച്ച സ്‌പെല്‍ കുല്‍ദീപ് യാദവില്‍ നിന്നും ഈ ലോകകപ്പില്‍ നിന്നും കാണാന്‍ സാധിക്കുമെന്നും ശ്രീ നിരീക്ഷിച്ചു.
ടൂര്‍ണമെന്റിലെ മികച്ച താരത്തെ മാത്രമല്ല ഫൈനലിസ്റ്റുകളെയും അദ്ദേഹം പ്രവചിച്ചിരിക്കുകയാണ്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലായിരിക്കും ഈ ലോകകപ്പിലെ ഫൈനലെന്നു എനിക്കു തോന്നുന്നു. 2019ലെ ലോകകപ്പിന്റെ സെമി ഫൈനലിലേറ്റ പരാജയത്തിനു നമ്മള്‍ പകരം വീട്ടുകയും ചെയ്യും.
ശ്രീലങ്കയെ 50 റണ്‍സിനു കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ ഓള്‍ ഔട്ടാക്കിയതു പോലെയൊരു പ്രകടനമാണ് ഞാന്‍ ഇന്ത്യയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഞാന്‍ വളരെ പോസിറ്റീവാണ്. ഇന്ത്യന്‍ ആരാധകരെന്ന നിലയില്‍ എല്ലാവരും നമ്മുടെ ടീം വിജയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റെന്ന പ്രത്യേകത ഇത്തവണത്തെ ലോകകപ്പിനുണ്ട്. നേരത്തേ 1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പിനു സംയുക്ത ആതിഥേയരായിരുന്നു. 2011ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ലോകകപ്പുയര്‍ത്താനും ഇന്ത്യക്കു സാധിച്ചു. രാജ്യത്തെ 10 വേദികളിലായി നടക്കുന്ന ഇത്തവണത്തെ ലോകകപ്പില്‍ 10 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
അവസാനത്തെ കുറച്ച് ഏകദിന ലോകകപ്പ് എടുക്കുകയാണെങ്കില്‍ ആതിഥേയ രാജ്യമാണ് ചാംപ്യന്‍മാരായിട്ടുള്ളതെന്നു കാണാം. അതുകൊണ്ടു തന്നെ ഇത്തവണ രോഹിത് ശര്‍മയും സംഘവും വലിയ പ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റില്‍ ഇറങ്ങുന്നത്.
ഐസിസി ട്രോഫിക്കായുള്ള 10 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പും ഇത്തവണ ഇന്ത്യക്കു അവസാനിപ്പിക്കണം. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും ഇന്ത്യക്കു വിജയിക്കാനായിട്ടില്ല.