മുംബൈ: ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ കൈവിട്ടതിന് ശേഷം പല തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇന്ത്യയുടെ തോല്‍വിയുടെ കാരണമായി പല കാര്യങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഫൈനലിലെ മോശം ബാറ്റിങ്ങും ഫീല്‍ഡിങ്ങും പദ്ധതികളിലെ പാളിച്ചയുമെല്ലാം ഇന്ത്യയുടെ തോല്‍വിയുടെ കാരണമാണ്. നായകന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങളെല്ലാം ഫൈനലില്‍ പാളിയെന്നതാണ് വസ്തുത. പല പ്രമുഖരും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി പല കാര്യങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. പിച്ച് തിരഞ്ഞെടുപ്പിലെ പാളിച്ചയാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നാണ് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടുന്നത്. 'സ്ലോ പിച്ചാണ് ഫൈനലില്‍ തയ്യാറാക്കിയിരിക്കുന്നത്. സാധാരണയായി കാണുന്ന പിച്ചല്ല ഇത്. 300ലധികം സ്‌കോര്‍ നേടാന്‍ സാധിക്കുന്ന പിച്ചായിരുന്നു വേണ്ടിയിരുന്നത്. ഇന്ത്യയുടെ കരുത്തിന് ഗുണം ചെയ്യുന്നതിനെക്കാള്‍ ഓസ്‌ട്രേലിയക്ക് അനുകൂലമായ പിച്ചായിരുന്നു ഇത്.
ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച ഫോമിലാണ് ടൂര്‍ണമെന്റിലുടെനീളം കളിച്ചത്. അതുകൊണ്ടുതന്നെ ബാറ്റിങ്ങിന് മുന്‍തൂക്കമുള്ള പിച്ചായിരുന്നു ആവശ്യപ്പെടേണ്ടിയിരുന്നത്'- ഹര്‍ഭജന്‍ സിങ് പറഞ്ഞു. അഹമ്മദാബാദിലെ പിച്ച് പൊതുവേ ഫ്‌ളാറ്റാണ്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ പിന്തുണ ഈ മൈതാനത്ത് ലഭിക്കാറുണ്ട്. എന്നാല്‍ ഫൈനലില്‍ സ്ലോ പിച്ച് ഒരുക്കിയതോടെ 10 ഓവറിന് ശേഷം റണ്ണൊഴുകാന്‍ പ്രയാസപ്പെട്ടു.
എന്നാല്‍ ഓസ്‌ട്രേലിയ രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ മഞ്ഞുവീഴ്ചയുണ്ടായി. ഇതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പരുങ്ങുകയും ഓസീസ് സര്‍വാധിപത്യം കാട്ടുകയും ചെയ്തു. ട്രവിസ് ഹെഡിന്റെ ബാറ്റിങ്ങാണ് ഓസീസിന് കരുത്തായി മാറിയത്. സെഞ്ച്വറിയോടെ ഹെഡ് കസറിയപ്പോള്‍ 42 പന്ത് ബാക്കിയാക്കി ഓസീസിന് ജയിക്കാനായി. ഇന്ത്യയെ സമ്മര്‍ദ്ദം ബാധിച്ചുവെന്നതാണ് വസ്തുത. ഫൈനലില്‍ ഇന്ത്യയായിരുന്നു എല്ലാ തരത്തിലും ഫേവറേറ്റുകള്‍.

ഇതിന്റെ സമ്മര്‍ദ്ദം ടീമിനെ വേട്ടയാടി. ശുബ്മാന്‍ ഗില്‍, രോഹിത് ശര്‍മ കൂട്ടുകെട്ട് പതിവുപോലെ വലിയൊരു തുടക്കം നല്‍കിയില്ല. ഓസ്‌ട്രേലിയ സ്ലോ ബോളുകളിലൂടെ ഇന്ത്യയെ പ്രതിരോധത്തിലുമാക്കി. വിരാട് കോലി, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാം സ്ലോ ബോള്‍ കെണിയിലാണ് ഓസ്‌ട്രേലിയ തളച്ചിട്ടത്. ഈ തന്ത്രം ഫലപ്രദമായി നടപ്പിലാക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
ഇത്തവണത്തെ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമായിരുന്നു. ലീഗ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ എല്ലാ മത്സരത്തിലും സര്‍വാധിപത്യ ജയമാണ് നേടിയെടുത്തത്. അതുകൊണ്ടുതന്നെ കിരീടം നേടുമെന്ന പ്രതീക്ഷകളും സജീവമായിരുന്നു. എന്നാല്‍ ഫൈനലില്‍ ഭാഗ്യം ഇന്ത്യയെ തുണച്ചില്ല. 2003ലെ ലോകകപ്പിന്റെ തോല്‍വിക്ക് പകരം വീട്ടാനിറങ്ങിയ ഇന്ത്യ വീണ്ടും നാണംകെട്ടുവെന്നതാണ് എടുത്തു പറയേണ്ടത്.
കിരീടം നേടാനായില്ലെങ്കിലും ഇന്ത്യ കരുത്തരുടെ നിരയാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. 'ദൗര്‍ഭാഗ്യവശാല്‍ കിരീടം നേടാനായില്ലെങ്കിലും ഇന്ത്യ ഗംഭീര താരങ്ങളുടെ നിരയായിരുന്നു. എന്റെ കാലഘട്ടത്തില്‍ കളിച്ച ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക താരങ്ങളോടൊക്കെ സംസാരിച്ചിരുന്നു. അവരെല്ലാം ഇന്ത്യ തകര്‍പ്പന്‍ നിരയാണെന്നാണ് പറഞ്ഞത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീം വ്യക്തമായ പദ്ധതികളോടെ എത്തുകയും അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്തു.
എന്നാല്‍ അല്‍പ്പം കൂടി ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചായിരുന്നെങ്കില്‍ അല്‍പ്പം കൂടി ആസ്വദിക്കാന്‍ സാധിക്കുമായിരുന്നു- ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് പന്തെറിയാന്‍ അറിയാവുന്ന ബാറ്റ്‌സ്മാന്‍മാരില്ലാത്തത് വലിയ തിരിച്ചടിയായി മാറി. ഓസ്‌ട്രേലിയ ഏഴ് ബൗളര്‍മാരെ പരിഗണിച്ചപ്പോള്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരിലേക്കൊതുങ്ങി. ഓസ്‌ട്രേലിയ പിച്ചിന്റെ സ്വഭാവം നന്നായി മനസിലാക്കുകയും അതിനനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ ആതിഥേയരായിട്ടും ഇന്ത്യക്കതിന് സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.