മുംബൈ: ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ സീറ്റുറപ്പിച്ചിരിക്കുകയാണ്. ഒന്നാം സെമിയില്‍ ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 397 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 327 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനവും വിരാട് കോലി, ശുബ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറികളുമാണ് ഇന്ത്യന്‍ ജയത്തിന് കരുത്തായത്.
2011ന് ശേഷം വീണ്ടുമൊരു ഏകദിന ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യ എത്തുമ്പോള്‍ കിരീടം ഉറപ്പിക്കാമോ?. ഇതുവരെയുള്ള ഇന്ത്യയുടെ കളിക്കണക്കുകള്‍ എങ്ങനെ? പരിശോധിക്കാം. ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് ഫൈനല്‍ കളിക്കുന്നത് 1983ല്‍ കപില്‍ ദേവിന് കീഴിലാണ്. ലോര്‍ഡ്‌സ് വേദിയായ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. അന്നത്തെ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ 43 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് കിരീടം കൂടിയാണിത്.
ഇതിന് ശേഷം 2023ലാണ് ഇന്ത്യ ഫൈനല്‍ കളിച്ചത്. കരുത്തരായ ഓസ്‌ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ഫൈനലില്‍ 125 റണ്‍സിനാണ് ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടത്. സൗരവ് ഗാംഗുലിക്ക് കീഴിലിറങ്ങിയ ഇന്ത്യ ചരിത്ര കുതിപ്പാണ് കണ്ടത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഐതിഹാസിക ബാറ്റിങ് കണ്ട ലോകകപ്പില്‍ പക്ഷെ കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്ക് ഭാഗ്യമുണ്ടായില്ല. ഇതിന് ശേഷം മറ്റൊരു ഫൈനലിലേക്കെത്താന്‍ ചെറിയ കാത്തിരിപ്പ് ഇന്ത്യക്ക് വേണ്ടിവന്നു.
2011ലാണ് ഇന്ത്യ വീണ്ടുമൊരു ഫൈനല്‍ കളിക്കുന്നത്. ഇന്ത്യ ആതിഥേയരായ ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയായിരുന്നു എതിരാളികള്‍. മുംബൈയില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. യുവരാജ് സിങ്ങിന്റെ ഓള്‍റൗണ്ട് ഷോയും എംഎസ് ധോണിയുടെ സൂപ്പര്‍ ഫിനിഷിങ്ങും കണ്ട ലോകകപ്പായിരുന്നു ഇത്. സച്ചിന്‍ ടെണ്ടുല്‍ക്കറെ ലോകകപ്പ് കിരീടത്തോടെ യാത്രയാക്കാന്‍ ഇന്ത്യക്ക് സാധിച്ചത് ഈ ലോകകപ്പ് കാരണമാണ്.

66.66 ആണ് ഇന്ത്യയുടെ വിജയ ശതമാനം. 33.34 ആണ് തോല്‍വിയുടെ ശതമാനം. ഇത്തവണ ഇടവേളക്ക് ശേഷം വീണ്ടുമൊരു ഫൈനല്‍ ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്. തട്ടകത്തില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ തോല്‍വി അറിയാതെയാണ് കുതിക്കുന്നതെന്നതാണ് എടുത്തു പറയേണ്ടത്. സെമിയടക്കം 10 തുടര്‍ ജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലിലും ജയിച്ച് കിരീടം നേടാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് ഇനി കണ്ടറിയണം.
ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ സംതുലിതമാണ്. എല്ലാവരും മികച്ച ഫോമില്‍ കളിക്കുന്നു. എന്നാല്‍ ഫീല്‍ഡിങ്ങില്‍ അല്‍പ്പം ദൗര്‍ബല്യമുണ്ട്. ഇത്തവണ ഓസ്‌ട്രേലിയയെ ഫൈനലില്‍ എതിരാളികളായി ലഭിച്ചാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പ്. അഞ്ച് തവണ ചാമ്പ്യന്മാരായ നിരയാണ് ഓസ്‌ട്രേലിയ. നോക്കൗട്ട് മത്സരങ്ങളില്‍ സവിശേഷമായ മികവ് കംഗാരുക്കള്‍ക്കുണ്ട്. ഇത്തവണ ലീഗ് ഘട്ടത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് തുടങ്ങിയത്.
എന്നാല്‍ ഫൈനലിലേക്കെത്തുമ്പോള്‍ ഇത് എളുപ്പമായേക്കില്ല. സെമിയില്‍ ഇന്ത്യ ജയിച്ചെങ്കിലും ന്യൂസീലന്‍ഡില്‍ നിന്ന് വലിയ വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ ഫൈനലിലും ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പം. ഫൈനലില്‍ തട്ടകത്തിന്റെ ആധിപത്യം ഇന്ത്യയെ തുണച്ചേക്കും. എങ്കിലും എതിരാളികള്‍ ഓസ്‌ട്രേലിയായാലും ദക്ഷിണാഫ്രിക്ക ആയാലും വലിയ വെല്ലുവിളി ഉറപ്പാണ്. അഹമ്മദാബാദിലെ പിച്ചില്‍ കളിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവശ്യത്തിന് അനുഭവസമ്പത്തുണ്ട്.
എന്നാല്‍ ഓസീസ്, ദക്ഷിണാഫ്രിക്ക താരങ്ങള്‍ക്ക് അഹമ്മദാബാദ് പിച്ചിന്റെ സ്വഭാവം വലിയ പിടിയില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്കിത് മുതലാക്കാനായേക്കും. രോഹിത് ശര്‍മയെന്ന നായകനില്‍ ഇന്ത്യക്ക് വിശ്വാസമുണ്ട്. ബൗളര്‍മാരെ നന്നായി ഉപയോഗിക്കുകയും ഗംഭീര ഫീല്‍ഡിങ് വിന്യാസത്തോടെ തന്ത്രം മെനയുകയും ചെയ്യുന്ന രോഹിത് ഭാഗ്യവാനായ നായകന്‍ കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ കിരീടത്തിലേക്കെത്തുമെന്ന് തന്നെ പ്രത്യാശിക്കാം.