അഹമ്മദാബാദ്: തീപാറുമെന്നു ആരാധകര്‍ പ്രതീക്ഷിച്ച എല്‍ ക്ലാസിക്കോ പോരില്‍ പാകിസ്താനെ തരിപ്പണമാക്കി ടീം ഇന്ത്യ. ലോകകപ്പിലെ തികച്ചും ഏകപക്ഷീയമായ പോരില്‍ ചിരവൈരികളായ പാക് പാക് പടയെ ഇന്ത്യ ഏഴു വിക്കറ്റിനു മുക്കുകയായിരുന്നു. ഇതോടെ പാകിസ്താനെതിരേ ലോകകപ്പിലെ അപരാജിത റെക്കോര്‍ഡ് ഇന്ത്യ കാത്തുസൂക്ഷിക്കുകയും ചെയ്തു. എട്ടാം തവണയാണ് ലോകകപ്പില്‍ പാകിസ്താനെ ഇന്ത്യ കശാപ്പ് ചെയ്തിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഹാട്രിക് ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കും കയറിയിരിക്കുകയാണ്.
192 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ബാബറും സംഘവും ഇന്ത്യക്കു മുന്നില്‍ വച്ചത്. പക്ഷെ ഇന്ത്യക്കു ഈ സ്‌കോര്‍ ഒരിക്കലും പ്രശ്‌നം സൃഷ്ടിച്ചില്ല. തുടരെ രണ്ടാമത്തെ കളിയിലും ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രോഹിത് മുന്നില്‍ നിന്നും പട നയിച്ചപ്പോള്‍ ഇന്ത്യക്കു ലക്ഷ്യത്തിലെത്താന്‍ വെറും 30.3 ഓവറുകള്‍ മാത്രമേ ആവശ്യമായി വന്നുള്ളൂ. 86 റണ്‍സുമായി രോഹിത് ടീമിന്റെ അമരക്കാരനായി മാറി.

63 ബോളില്‍ ആറു വീതം ഫോറും സിക്‌സറും ഹിറ്റ്മാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 53 റണ്‍സെടുത്ത ശ്രേയസ് അയ്യരും 19 റണ്‍സെടുത്ത കെഎല്‍ രാഹുലും ചേര്‍ന്നു ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ശുഭ്മന്‍ ഗില്ലും വിരാട് കോലിയും 16 റണ്‍സ് വീതമെടുത്ത് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പാകിസ്താന്‍ 42.5 ഓവറില്‍ 191 റണ്‍സിനു കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ ടോട്ടല്‍ പാകിസ്താന്‍ പടുത്തുയര്‍ത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തില്‍ പാകിസ്താന്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. വെറും 36 റണ്‍സിനിടെ എട്ടു വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമാത്.
രണ്ടു വിക്കറ്റിനു 155ല്‍ നിന്നാണ് പാകിസ്താന്‍ 191ലേക്കു കൂപ്പുകുത്തിയത്. രോഹിത്തിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയായിരുന്നു കളിയില്‍ കണ്ടത്. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതിലും ഫീല്‍ഡിങ് ക്രമീകരണത്തിലുമെല്ലാം അദ്ദേഹം മികച്ചുനിന്നു. അഗ്രസീവ് ക്യാപ്റ്റന്‍സി പുറത്തെടുത്ത രോഹിത് ഒരിക്കലും പാകിസ്താനെ കളിയില്‍ മുന്നില്‍ കടക്കാന്‍ അനുവദിച്ചില്ല.
ക്യാപ്റ്റന്‍ ബാബര്‍ ആസമായിരുന്നു (50) പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. 58 ബോളില്‍ ഏഴു ഫോറുകളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യക്കെതിരേ ബാബറിന്റെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു ഇത്. 49 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനും 36 റണ്‍സെടുത്ത ഇമാമുള്‍ ഹഖുമാാണ് പാകിസ്താന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. അബ്ദുള്ള ഷഫീഖ് (20), ഹസന്‍ അലി (12) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ആറു ബൗളര്‍മാരെയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് പരീക്ഷിച്ചത്. ഇവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും രണ്ടു വീതം വിക്കറ്റുകളെടുത്തു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് രണ്ടു വീതം വിക്കറ്റുകള്‍ പിഴുതതത്. ശര്‍ദ്ദുല്‍ ടാക്കൂറിനു വിക്കറ്റൊന്നും ലഭിച്ചില്ല.
ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അസുഖം ഭേദമായ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തിയപ്പോള്‍ ഇഷാന്‍ കിഷനു സ്ഥാനം നഷ്ടമായി. മറുഭാഗത്തു പാകിസ്താന്‍ അവസാന മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.