ലോകകപ്പില്‍ പാകിസ്താനെതിരായ ഉജ്ജ്വല ജയത്തോടെ പോയിന്റ് പട്ടികയില്‍ വമ്പന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ കംഗാരുപ്പടയുടെ വന്‍ തകര്‍ച്ച കണ്ട് മറ്റു ടീമുകളെല്ലാം ഏറെ സന്തോഷിക്കുകയും ആശ്വസിക്കുകയും ചെയ്തിരുന്നു. കാരണം ഐസിസി ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ അവര്‍ക്കുള്ള അസാധാരണ കഴിവും റെക്കോര്‍ഡുമായിരുന്നു ഇതിന്റെ കാരണം.
ആദ്യ രണ്ട് റൗണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്നു പാറ്റ് കമ്മിന്‍സിന്റെ ഓസ്‌ട്രേലിയ. ഇന്ത്യയോടു ആറു വിക്കറ്റിനും സൗത്താഫ്രിക്കയോടു 134 റണ്‍സിനുമായിരുന്നു അവര്‍ തോല്‍വി രുചിച്ചത്. ഇതോടെ ഈ ലോകകപ്പില്‍ ഇനി ഓസീസിനെ പേടിക്കേണ്ടെന്ന് എല്ലാവരും ആശ്വസിക്കുകയും ചെയ്തു.

പക്ഷെ ഓസീസ് ഇപ്പോള്‍ തനിനിറം പുറത്തെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടു ആധികാരിക വിജയങ്ങളോടെ അവര്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കു കുതിച്ചിരിക്കുകയാണ്. ശ്രീലങ്കയെ മൂന്നാം റൗണ്ടില്‍ അഞ്ചു വിക്കറ്റിനു തകര്‍ത്ത ഓസീസ് ഇന്നു പാകിസ്താനെ 62 റണ്‍സിനും കെട്ടുകെട്ടിച്ചു.
പാകിസ്താനുമായുള്ള കളിക്കു മുമ്പ് ആറാംസ്ഥാനത്തായിരുന്നു അവര്‍. എന്നാല്‍ 62 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനും ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവരെ പിന്തള്ളാനും കംഗാരുപ്പടയെ സഹായിക്കുകയായിരുന്നു. നാലു കളിയില്‍ നിന്നും രണ്ടു വീതം ജയവും തോല്‍വിയുമടക്കം നാലു പോയിന്റാണ് ഓസീസിനുള്ളത്. നെറ്റ് റണ്‍റേറ്റ് -0.193.
നേരത്തേ നാലാമതായിരുന്ന പാകിസ്താന്‍ ഒരു സ്ഥാനം താഴേക്കു വീണു. -0.4556 എന്ന മോശം നെറ്റ് റണ്‍റേറ്റാണ് അവരുടേത്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് ആറാമതാണ്. അവര്‍ പാകിസ്താനേക്കാള്‍ ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ വലിയൊരു മാര്‍ജിനില്‍ അവര്‍ അടുത്ത മല്‍സരം ജയിച്ചാല്‍ നാലാംസ്ഥാനത്തേക്കോ ചിലപ്പോൾ അഞ്ചാംസ്ഥാനത്തേക്കോ ഉയരും. പാകിസ്താന്‍ ആറാംസ്ഥാനത്തേക്കു വീഴുകയും ചെയ്യും.
പോയിന്റ് പട്ടികയില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ ന്യൂസിലാന്‍ഡ്, ഇന്ത്യ, സൗത്താഫ്രിക്ക എന്നിവരാണ്. കിവീസിനും ഇന്ത്യക്കും എട്ടു പോയിന്റ് വീതവും ഒരു മല്‍സരം കുറച്ചു കളിച്ച സൗത്താഫ്രിക്കയ്ക്കു നാലും പോയിന്റാണുള്ളത്. അടുത്ത കളി ജയിച്ചാല്‍ അവര്‍ക്കു മൂന്നാംസ്ഥാനം ഭദ്രമാക്കാം.
ഓസീസ് വിജയത്തിന്റെ ട്രാക്കിലേക്കു മടങ്ങിയെത്തിയത് ടോപ്പ് ത്രീയിലെ മറ്റു ടീമകള്‍ക്കെല്ലാം ഭീഷണിയാണ്. ഇനി അഞ്ചു മല്‍സരങ്ങളാണ് ഓസീസിനു ബാക്കിയുള്ളത്. ഇതില്‍ മൂന്നെണ്ണത്തിലും ജയമുറപ്പാണ്. രണ്ടെണ്ണം മാത്രമേ കടുപ്പമുള്ളൂ. അതുകൊണ്ടു തന്നെ ഓസീസ് ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് സെമി ഫൈനലിലും ചിലപ്പോൾ ഫൈനലിലും കടക്കാനുള്ള സാധ്യതയും കൂടുതലാണ്.

നോക്കൗട്ട് റൗണ്ടില്‍ ഇന്ത്യയടക്കം ആരും ഓസീസിനെ എതിരാളിയായി ലഭിക്കാന്‍ ആഗ്രഹിക്കില്ല. കാരണം സെമിയും ഫൈനലും ഓസീസിനേക്കാള്‍ നന്നായി കളിക്കാന്‍ മികവുള്ള മറ്റൊരു ടീം ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെയില്ല.
നെതര്‍ലാന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയാണ് ഓസീസിന്റെ ബാക്കിയുള്ള മല്‍സരങ്ങള്‍. ഓസീസിനെ അപേക്ഷിച്ച് ഇന്ത്യക്കും ന്യൂസിലാന്‍ഡിനും ഇനിയുള്ള മല്‍സരങ്ങള്‍ കൂടുതല്‍ കടുപ്പമാണ്. ഇന്ത്യക്കു ഇനി ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ വലിയ പോരാട്ടങ്ങള്‍ വരാനിരിക്കുകയാണ്.
കിവികള്‍ക്കാവട്ടെ ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, പാകിസ്താന്‍, ശ്രീലങ്ക എന്നിവരുമായും കളികളുണ്ട്. ഇന്ത്യക്കും കിവീസിനും ഇനിയുള്ള ചില കളികളില്‍ പിഴച്ചാല്‍ ഓസീസ് പോയിന്റ് പട്ടികയില്‍ ഒരുപക്ഷെ തലപ്പത്തേക്കു കയറിയാലും അദ്ഭുതപ്പെടാനില്ല. ഈ കാരണങ്ങളാല്‍ തന്നെ പാകിസ്താനെതിരേ ഇന്നു നേടിയ വിജയം ഓസീസിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതുമാണ്.