ഐസിസിയുടെ ഏകദിന ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. ഒക്ടോബര്‍ അഞ്ചിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. വലിയ ടൂര്‍ണമെന്റുകളിലെല്ലാം എല്ലായ്‌പ്പോഴും കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയില്‍ തന്നെയുള്ള ടീമുകളിലൊന്നാണ് ഓസ്‌ട്രേലിയ. അഞ്ചു തവണ ലോകകിരീടത്തില്‍ മുത്തമിട്ട അവര്‍ ലോക ക്രിക്കറ്റിലെ അനിഷേധ്യ ശക്തികള്‍ കൂടിയാണ്.
വരാനിരിക്കുന്ന ടൂര്‍ണമെന്റിലും ഇന്ത്യയടക്കമുള്ള ടീമുകള്‍ ഏറ്റവുമധികം ഭയപ്പെടുന്നത് കംഗാരുപ്പടയെയാണ്. വലിയ ടൂര്‍ണമെന്റുകളില്‍ എങ്ങനെ ജയിക്കാമെന്ന് ഏറ്റവും നന്നായി അറിയാവുന്ന ടീം ഓസീസ് തന്നെയാണെന്നതില്‍ സംശയമില്ല. എല്ലാ കാലത്തും മാച്ച് വിന്നര്‍മാരുടെ വലിയൊരു നിര തന്നെ ഓസീസ് ടീമിലുണ്ടായിട്ടുണ്ട്.

ഇത്തവണയും അതില്‍ മാറ്റമൊന്നുമില്ല. സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനു കീഴില്‍ ശക്തമായ ടീമിനെയാണ് ലോകകപ്പിനായി അവര്‍ ഇന്ത്യയിലേക്കു അയക്കുക. പക്ഷെ ആറാം ലോക കിരീടം സ്വപ്‌നം കാണുന്ന ഓസീസിനു അതു യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചേക്കില്ല. ഇന്ത്യന്‍ മണ്ണിലെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കു കിരീടം ലഭിക്കാതിരിക്കാനുള്ള ചില പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
ആദ്യത്തെ കാരണം എല്ലായ്‌പ്പോഴും ശക്തമായ സ്പിന്‍ ബൗളിങ് ആക്രമണത്തിനെതിരേ പതറുന്നവരാണ് ഓസ്‌ട്രേലിയ എന്നതാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ സ്ലോ, ടേണിങ് പിച്ചുകളില്‍ എത്ര ശക്തമായ ബാറ്റിങ് നിര പോലും പിടിച്ചുനില്‍ക്കാന്‍ പാടുപെടും. ഈ വര്‍ഷം ഇന്ത്യയില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ കളിക്കാനെത്തിയപ്പോള്‍ ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ സ്പിന്‍ ജോടിക്കെതിരേ ഓസീസ് ശരിക്കും വിഷമിച്ചിരുന്നു.
ടെസ്റ്റ് ക്രിക്കറ്റെന്നത് വ്യത്യസ്തമായ ഫോര്‍മാറ്റ് തന്നെയാണെങ്കിലും സ്പിന്‍ ബൗളിങിനെ കൈകാര്യം ചെയ്യാന്‍ ഏതു ഫോര്‍മാറ്റിലും മികവ് ആവശ്യമാണ്. സാധാരണയായി മധ്യ ഓവറുകളിലണ് സ്പിന്നര്‍മാര്‍ ആധിപത്യം പുലര്‍ത്താറുള്ളത്. മല്‍സരത്തിന്റെ വിധി നിര്‍ണയിക്കുന്നതും ഈ മധ്യ ഓവറുകള്‍ തന്നെയാണ്.
ആതിഥേയരായ ഇന്ത്യ മാത്രമല്ല മൂര്‍ച്ചയേറിയ ബൗളിങ് നിരയുള്ള വേറെയും ടീമുകള്‍ ലോകകപ്പില്‍ ഓസീസിന്റെ ഉറക്കം കെടുത്തും. ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവരുടെയെല്ലാം സ്പിന്‍ ബൗളിങ് വിഭാഗം വളരെ കരുത്തുറ്റതാണ്.

ഓസീസിനു ലോകകപ്പ് നേടാന്‍ കഴിയാത്തതിന്റെ രണ്ടാമത്തെ കാരണം ഹോംഗ്രൗണ്ടിന്റെ ആനുകൂല്യം അവര്‍ക്കു ലഭിക്കില്ലെന്നതാണ്. ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ ഹോംഗ്രൗണ്ട് നല്‍കുന്ന ആനുകൂല്യം വളരെ വലുതാണ്. പരാജയത്തിന്റെ വക്കില്‍ നിന്നു പോലും ജയത്തിലേക്കു പിടിച്ചുകയറാന്‍ ഇതു ആതിഥേയ ടീമിനെ സഹായിക്കും.
ഇന്ത്യയിലെ കാണികളും അന്തരീക്ഷവുമെല്ലാം ഓസീസിനു വലിയ വെല്ലുവിളിയായിരിക്കും ടൂര്‍ണമെന്റില്‍ സൃഷ്ടിക്കുക. എത്ര തന്നെ അനുഭവസമ്പത്തുണ്ടായാലും ഇന്ത്യയിലെ ലക്ഷക്കണക്കിനു വരുന്ന കാണികള്‍ക്കു മുന്നില്‍ കളിക്കുമ്പോള്‍ പല വമ്പന്‍ താരങ്ങളും പതറാറുണ്ട്. ഓസീസിനെ സംബന്ധിച്ച് എതിരാളികളെ മാത്രമല്ല ആര്‍പ്പുവിളിക്കുന്ന ലക്ഷക്കണക്കിനു കാണികളെ കൂടി തോല്‍പ്പിച്ചാല്‍ മാത്രമേ ടൂര്‍ണമെന്റില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ.
അതേസമയം, ലോകകപ്പിനായി 18 അംഗ പ്രാഥമിക സ്‌ക്വാഡിനെ ഇതികം ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു കഴിഞ്ഞു. അവസാന തിയ്യതിക്കു മുമ്പ് ഈ സ്‌ക്വാഡിനെ 15 പേരെയാക്കി ഓസീസ് വെട്ടിച്ചുരുക്കുകയും ചെയ്യും. കാരണം 15 പേരെ മാത്രമേ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ടീമുകള്‍ക്കു ഐസിസി അനുമതി നല്‍കിയിട്ടുള്ളൂ.
ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീം
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഷോണ്‍ ആബട്ട്, ആഷ്ടണ്‍ ഏഗര്‍, അലെക്‌സ് ക്യാരി, നതാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, തന്‍വീര്‍ സംഗ, സ്റ്റീവ് സ്മിത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.