ധര്‍മശാല: ലോകകപ്പില്‍ കരുത്തരുടെ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ അവസാന ബോളിലേക്കു നീണ്ട ത്രില്ലറിലെ മറികടന്ന് ഓസ്‌ട്രേലിയ. അഞ്ചു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കംഗാരുപ്പട കൈക്കലാക്കിയത്. ലോകകപ്പിലെ റെക്കോര്‍ഡ് റണ്‍ചേസ് കണ്ട പോരില്‍ ഓസീസ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഓസീസ് ടോപ്പ് ഫോറിലെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. തുടര്‍ച്ചയായ നാലാമത്തെ വിജയമാണ് ഓസീസ് സ്വന്തമാക്കിയതെങ്കില്‍ കിവികള്‍ക്കു തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണ് നേരിട്ടത്.
ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജലക്ഷ്യമായ 389 റണ്‍സാണ് ന്യൂസിലാന്‍ഡിനു ഓസീസ് നല്‍കിയത്. ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയുടെ (116) രണ്ടാമത്തെ സെഞ്ച്വറിയിലേറി കിവികള്‍ അവസാന ബോള്‍ വരെ പൊരുതിയെങ്കിലു വിജയം കൈയെത്തുംദൂരത്ത് വഴുതിപ്പോയി. ഒമ്പതു വിക്കറ്റിനു 388 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറവയ്ക്കുകയായിരുന്നു.

അവസാന ബോളില്‍ ജയിക്കാന്‍ സിക്‌സര്‍ വേണ്ടിയിരുന്നെങ്കിലും മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരേ ലോക്കി ഫെര്‍ഗൂസന് റണ്ണൊന്നുമെടുക്കാനായില്ല. 89 ബോളില്‍ ഒമ്പതു ഫോറും അഞ്ചു സിക്‌സറും രവീന്ദ്രയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. വാലറ്റത്ത് ജിമ്മി നീഷാം (58), മുന്‍നിരയില്‍ ഡാരില്‍ മിച്ചെല്‍ (54) എന്നിവരാണ് കിവികളുടെ മറ്റു സ്‌കോറര്‍മാര്‍. നീഷാം 39 ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറുമടിച്ചപ്പോള്‍ മിച്ചെല്‍ 51 ബോളില്‍ അദ്ദേഹം ആറു ഫോറും ഒരു സിക്‌സറുമടിച്ചു.
നേരത്തേ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കാനുള്ള കിവി ക്യാപ്റ്റന്‍ ടോം ലാതമിന്റെ തീരുമാനം അമ്പെ പാളിയെന്നു തുടക്കത്തില്‍ തന്നെ വ്യക്തമായി. 49.2 ഓവറിലാണ് 388 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ ഓസീസ് അടിച്ചെടുത്ത് പുറത്തായത്. പരിക്കു ഭേദമായി ടീമിലേക്കു തിരിച്ചെത്തിയ ശേഷം ആദ്യ മല്‍സരം കളിച്ച ട്രാവിസ് ഹെഡായിരുന്നു ഓസീസിന്റെ ഹീറോ.

109 റണ്‍സുമായി അദ്ദേഹം ഓസീസ് ഇന്നിങ്‌സിലെ അമരക്കാരനായി മാറി. വെറും 67 ബോളുകളില്‍ നിന്നായിരുന്നു ഇത്. 10 ഫോറുകളും ഏഴു വമ്പന്‍ സിക്‌സറും ഹെഡിന്റെ ഇന്നിങ്‌സിലുമണ്ടായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് മറ്റൊരു പ്രധാന സ്‌കോറര്‍. തന്റെ വിന്റേജ് കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വാര്‍ണര്‍ കത്തിക്കയറുകയായിരുന്നു. വെറും 65 ബോളില്‍ ആറു സിക്‌സറും അഞ്ചു ഫോറുമടക്കം വാര്‍ണര്‍ വാരിക്കൂട്ടിയത് 81 റണ്‍സാണ്.
ഗ്ലെന്‍ മാക്‌സ്വെല്‍ 41 (24 ബോള്‍, 5 ഫോര്‍, 2 സിക്‌സ്), ജോഷ് ഇംഗ്ലിസ് 38 (28 ബോള്‍, 4 ഫോര്‍, 1 സിക്‌സ്), നായകന്‍ പാറ്റ് കമ്മിന്‍സ് 37 (14 ബോള്‍, 4 സിക്‌സ്, 2 ഫോര്‍), മിച്ചെല്‍ മാര്‍ഷ് 36 (51 ബോള്‍, 2 ഫോര്‍) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ടും ഗ്ലെന്‍ ഫിലിപ്‌സും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
സ്‌ഫോടനാത്മക തുടക്കമായരുന്നു വാര്‍ണര്‍- ഹെഡ് സഖ്യം ഓസ്‌ട്രേലിയക്കു നല്‍കിയത്. കിവികളുടെ ബൗളിങ് ആക്രമണത്തെ ഇരുവരും വാരിക്കളയുകയായിരുന്നു. കിവി ക്യാപ്റ്റന്‍ ലാതം ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും എല്ലാവരും തല്ലുവാങ്ങിക്കൂട്ടി. 500ന് മുകളില്‍ റണ്‍സ് കുറിക്കുമെന്ന തരത്തിലായിരുനു ഇവരുടെ കുതിപ്പ്.
ഓപ്പണിങ് വിക്കറ്റില്‍ 175 റണ്‍സ് ഈ ജോടി വാരിക്കൂട്ടി. വെറും 19.1 ഓവറിലായിരുന്നു ഇത്. വാര്‍ണറെ ഫിലിപ്‌സ് പുറത്താക്കിയതോടെയാണ് ഓസീസിന്റെ ശ്വാസം നേരെ വീണത്. പിന്നീട് ഓസീസ് സ്‌കോറിങിന്റെ വേഗത കുഞ്ഞെങ്കിലും മധ്യനിരയുടെ ഭേദപ്പെട്ട സംഭാവനയും മികച്ച ഫിനിഷിങും ഓസീസിനെ 388 റണ്‍സ് വരെയെത്തിക്കുകയായിരരുന്നു.
പ്ലെയിങ് ഇലവന്‍
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.
ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വോ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്‍ട്രി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.