For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഷഹീനും ബോള്‍ട്ടും മാത്രമല്ല, ഈ ഇടംകൈയന്‍മാരും ഇന്ത്യക്കു ഭീഷണി! 2 ഇംഗ്ലണ്ടുകാര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ളത് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരാണെന്നു കാണാം. പിച്ച് ചെയ്ത ശേഷം പലപ്പോഴും അകത്തേക്കു കയറുന്ന ബോളുകള്‍ നേരിടാനാവാതെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബൗള്‍ഡാവുന്നതും വിക്കറ്റിനു മുന്നില്‍ കുരുങ്ങുന്നതും പതിവു കാഴ്ചയാണ്. പ്രത്യേകിച്ചും മുന്‍നിര ബാറ്റര്‍മാരാണ് ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ ഏറ്റവുമധികം വെള്ളം കുടിച്ചിട്ടുള്ളത്.

വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും ചില ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യയുടെ ഉറക്കം കെടുത്തുന്നുണ്ട്. അവരെ സമര്‍ഥമായി നേരിടാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യക്കു വിജയത്തോടെ ടൂര്‍ണമെന്റില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയെ ഏറ്റവുമധികം സമ്മര്‍ദ്ദത്തിലാക്കുന്ന രണ്ടു ഇടംകൈയന്‍മാര്‍ പാകിസ്താന്റെ സെന്‍സേഷന്‍ ഷഹീന്‍ അഫ്രീഡിയും ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടുമായിരിക്കുമെന്നു നിസംശയം പറയാം.

SAM CURRAN

കൂടാതെ ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്കും ഇന്ത്യയെ ഭയപ്പെടുത്തുന്ന ബൗളറാണ്. എന്നാല്‍ ഈ മൂവര്‍ സംഘം മാത്രമല്ല ലോകകപ്പില്‍ ഇന്ത്യക്കു വലിയ ഭീഷണിയുയര്‍ത്താന്‍ സാധ്യതയുള്ള ഇടംകൈയന്‍ പേസര്‍മാര്‍ വേറെയുമുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു വിശദമായി പരിശോധിക്കാം.

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ റീസ് ടോപ്പ്‌ലെയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. തന്റെ ഉയരം ബൗളിങില്‍ ഏറ്റവും നന്നായി ഉപയോഗിക്കുന്ന ഇടംകൈയന്‍ പേസറാണ് അദ്ദേഹം. ഏകദിനത്തില്‍ 26 മല്‍സരങ്ങളില്‍ നിന്നും 5.21 ഇക്കോണമി റേറ്റില്‍ 38 വിക്കറ്റുകള്‍ ടോപ്പ്‌ലേ വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യക്കെതിരേ ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. 16.42 ശരാശരിയില്‍ 12 വിക്കറ്റുകളാണ് ടോപ്പ്‌ലെ കൊയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ലോര്‍ഡ്‌സില്‍ നടന്ന കളിയില്‍ ആറു വിക്കറ്റുകളാണ് പേസര്‍ കടപുഴക്കിയത്.

അന്നു ന്യൂബോള്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റിങിനു മേല്‍ ടോപ്പ്‌ലെ കത്തിക്കയറുകയായിരുന്നു. ന്യൂബോള്‍ കൊണ്ടു മാത്രമല്ല മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും മികച്ച വേഗതയും സ്വിങും കൊണ്ട് ബാറ്റര്‍മാര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിയും.

ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ പോരാട്ടം ലഖ്‌നൗവിലാണ്. ബോള്‍ നന്നായി സ്വിങ് ചെയ്യുന്ന പേസര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് ഇവിടുത്തേത്. അതുകൊണ്ടു തന്നെ ടോപ്പ്‌ലേ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഇവിടെ വലിയ നാശം വിതച്ചേക്കും. ഇതു ഒഴിവാക്കാന്‍ നല്ല തയ്യാറെടുപ്പ് ഇന്ത്യന്‍ ടീം നടത്തിയേ തീരൂ.

ബംഗ്ലാദേശിന്റെ ഷൊരിഫുല്‍ ഇസ്ലാമാണ് ഇന്ത്യ സൂക്ഷിക്കേണ്ട രണ്ടാമത്തെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍. ഏകദിനത്തില്‍ ബംഗ്ലാദേശിനായി 21 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 5.37 ഇക്കോണമി റേറ്റില്‍ 33 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

പൂനെയില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശുമായുള്ള ലോകകപ്പ് പോരാട്ടത്തില്‍ 21 കാരനായ ഷൊരിഫുലിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. സീം ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളിലൊന്നാണ് ഇവിടുത്തേത്. അതുകൊണ്ടു തന്നെ ന്യൂബോള്‍ കൊണ്ട് ഇവിടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു സഹായം ലഭിക്കുകയും ചെയ്യും.

ഷൊരിഫുല്‍ വളരെ അപകടകാരിയായ ബൗളര്‍മാരില്‍ ഒരാളാണ്. ബോള്‍ ഇരുവശങ്ങളിലേക്കം മൂവ് ചെയ്യിക്കാനും മികച്ച യോര്‍ക്കറുകളെറിയാനും പേസര്‍ക്കു സാധിക്കും. താരത്തിന്റെ ഇന്‍ സ്വിങറുകള്‍ ഇന്ത്യയുടെ വലംകൈയന്‍ ബാറ്റര്‍മാരെയായിരിക്കും ഏറ്റവുമധികം ബുദ്ധിമുട്ടിപ്പിക്കുക. ഇന്ത്യക്കെതിരേ ഷൊരിഫുല്‍ ഏകദിനത്തില്‍ ഇതുവരെ കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ താരത്തിന്റെ ബൗളിങ് ഏതു തരത്തിലായിരിക്കുമെന്ന് ധാരണയില്ലെന്നതും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു വെല്ലുവിളിയാവുന്ന ഘടകമാണ്.

TOPPLEY

ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനാണ് ലോകകപ്പില്‍ ഇന്ത്യക്കു ഭീഷണി സൃഷ്ടിക്കാനിടയുള്ള മൂന്നാമത്തെ പേസര്‍. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായി വളര്‍ന്നുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും കളിയില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ കറെനു കഴിയും.

ഏകദിനത്തില്‍ ഇതിനകം 26 മല്‍സരങ്ങളിലാണ് കറെന്‍ കളിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും 5.89 ഇക്കോണമി റേറ്റില്‍ 28 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ബോള്‍ സ്വിങ് ചെയ്യിക്കുന്നതിലാണ് കറെന്‍ ഏറ്റവുമധികം മികവ് പുലര്‍ത്തുന്നത്. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും റണ്ണൊഴുക്ക് തടയാനും വിക്കറ്റുകളെടുക്കാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.

മികച്ച സ്ലോ ബോളുകളും യോര്‍ക്കറുകളുമെല്ലാം കറെന്റെ പ്രധാന ആയുധങ്ങളാണ്. ഇന്ത്യക്കെതിരേ ഏകദിനത്തില്‍ വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും രണ്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്. പക്ഷെ ഇതിന്റെ പേരില്‍ കറെനെ വില കുറച്ചുകണ്ടാല്‍ അതു ഇന്ത്യക്കു വലിയ ക്ഷീണമായി മാറിയേക്കും.

Story first published: Tuesday, September 26, 2023, 22:18 [IST]
Other articles published on Sep 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+