ലോകകപ്പില്‍ കടിഞ്ഞാണില്ലാതെ കുതിക്കുന്ന ടീം ഇന്ത്യയെ വീഴ്ത്താന്‍ ഒരു വഴി ഉപദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്ററും വിക്കറ്റ് കീപ്പറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റ്. ലീഗ് ഘട്ടത്തില്‍ തുടര്‍ച്ചയായി എട്ടു മല്‍സരങ്ങളും ജയിച്ച് മുന്നേറുകയാണ് രോഹിത് ശര്‍മയും സംഘവും. സെമി ഫൈനല്‍ ബെര്‍ത്ത് നേരത്തേയുറപ്പിച്ച ഇന്ത്യ ഇപ്പോള്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനവും ഭദ്രമാക്കിയിരിക്കുകയാണ്. അടുത്ത ഞായറാഴ്ച അവസാന കളിയില്‍ നെതര്‍ലാന്‍ഡ്‌സിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ.
സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാണെന്നാണ് ഇനി അറിയാനുള്ളത്. പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്യുന്ന ടീമുമായിട്ടാണ് 15നു മുംബൈയിലെ വാംഖഡെയില്‍ വച്ച് ഇന്ത്യ ഏറ്റുമുട്ടുക. ന്യൂസിലാന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവരിലൊരു ടീമായിരിക്കും സെമിയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. രണ്ടാം സെമി ഫൈനലില്‍ സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുകയും ചെയ്യും.

ഇന്ത്യയെ പരാജയപ്പെടുത്താനുള്ള ഒരേയൊരു വഴി ടോസ് ലഭിക്കുകയാണെങ്കില്‍ ആദ്യം ബാറ്റ് ചെയ്യുകയാണെന്നു ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി. റണ്‍ ചേസ് നടത്തുമ്പോൾ രാത്രിയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ എത്ര മാത്രം അപകടകാരികളായി മാറുമെന്നു നമ്മള്‍ ഇതിനകം കണ്ടു കഴിഞ്ഞതാണെന്നും ഗില്ലി പറയുന്നു. ഫോക്‌സ് ക്രിക്കറ്റിനോടു സംസാരിക്കവെയാണ് ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിപ്പിക്കാനുള്ള വഴി അദ്ദേഹം നിര്‍ദേശിച്ചത്.
ടോസ് ലഭിക്കുകയാണെങ്കില്‍ ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്നു ഞാന്‍ കരുതുന്നു. ടൂര്‍ണമെന്റില്‍ അവരുടെ ഇതുവരെയുളള പ്രകടനം കാണുമ്പോള്‍ അതായിരിക്കും മെച്ചപ്പെട്ട ഓപ്ഷന്‍. പക്ഷെ റണ്‍ചേസില്‍ ഇന്ത്യക്കു എന്തെങ്കിലും ദൗര്‍ബല്യമുള്ളതായി എനിക്കു തോന്നുന്നില്ല. എക്കാലത്തെയും വലിയ റണ്‍ചേസ് കോര്‍ഡിനേറ്ററായ വിരാട് കോലിയും അവര്‍ക്കുണ്ടെന്നും ഗില്‍ക്രിസ്റ്റ് നിരീക്ഷിച്ചു.
ലൈറ്റ്‌സിനു കീഴില്‍ ഇന്ത്യന്‍ ബൗളിങ് നിര വിതയ്ക്കുന്ന അപകടം വളരെ വലുതാണ്. വളരെ മൂര്‍ച്ചയേറിയ ബൗളിങ് നിരയാണ് അവര്‍ക്കുള്ളത്. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ക്കെതിരേ കളിക്കുന്നത് ഏറെക്കുറെ അസാധ്യമാണ്. എന്നാല്‍ പകല്‍ വെളിച്ചത്തില്‍ അവരെ നേരിടുക കുറച്ചു കൂടി എളുപ്പമാവുമെന്നും ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി.
സ്പിന്‍ പ്രതിഭയുടെ കാര്യത്തില്‍, പ്രത്യേകിച്ചും നാട്ടിലേതു പോലെയുള്ള സാഹചര്യങ്ങളില്‍ തങ്ങള്‍ ശക്തരാണെന്നു ഇന്ത്യ തിരിച്ചറിഞ്ഞു. എന്നാല്‍ വിദേശത്തും നന്നായി പെര്‍ഫോം ചെയ്യണമെങ്കില്‍ ഒരു ഫാസ്റ്റ് ബൗളിങ് പ്രോഗ്രാം ഇന്ത്യ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഡെന്നിസ് ലില്ലിക്കൊപ്പം എംആര്‍എഫ് പേസ് അക്കാദമിയും ഇപ്പോള്‍ ഗ്ലെന്‍ മഗ്രാത്തുമെല്ലാം തീര്‍ച്ചയായും സഹായിച്ചിട്ടുണ്ടെന്നും ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു.

ബൗളിങ് ആക്രമണത്തിലെ ബാലന്‍സാണ് ലോകകപ്പില്‍ ഇന്ത്യ മറ്റു ടീമുകളേക്കാള്‍ ശക്തരായി കാണപ്പെടാനുള്ള പ്രധാന കാരണമെന്നു അദ്ദേഹം പറഞ്ഞു. മികച്ച പേസ് നിരയ്‌ക്കൊപ്പം രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമുള്‍പ്പെട്ട സ്പിന്‍ ജോടിയും ചേരുന്നതോടെ എതിരാളികളെ നിരന്തരം സമ്മര്‍ദ്ദത്തില്‍ നിര്‍ത്താന്‍ ഇന്ത്യക്കു സാധിക്കുന്നതായും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.
ഇന്ത്യന്‍ ബൗളിങ് ലൈനപ്പ് വളരെയധികം സന്തുലിതമാണ്. ഫാസ്റ്റ് ബൗളിങ് യൂണിറ്റിനെ വൈവിധ്യമുള്ള സ്പിന്‍ നിര മനോഹരമായി 'വിവാഹം' ചെയ്തിരിക്കുകയാണ്. ജഡേജയുടെ ബൗളിങ് സ്റ്റാറ്റസ് അതിശയിപ്പിക്കുന്നതാണ്. എതിരാളികളെ പലപ്പോഴും കബളിപ്പിക്കുന്ന വൈവിധ്യം കുല്‍ദീപ് യാദവിനുമുണ്ട്.
കാര്യമായി അവസരം കിട്ടാതെ രവി അശ്വിന്‍ പുറത്തിരിക്കുകയാണ്. ഇന്ത്യക്കു എല്ലായ്‌പ്പോഴും ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടായിട്ടുണ്ട്. പക്ഷെ ബൗളിങിലെ വീര്യമാണ് ഇപ്പോള്‍ അവരെ ഇത്രയും അപകടകാരികളാക്കി മാറ്റുന്നതെന്നും ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.