അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റിരിക്കുകയാണ്. തോല്‍വി അറിയാതെ ഫൈനലിലെത്തിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് കംഗാരുക്കള്‍ തോല്‍പ്പിച്ചത്. ബാറ്റിങ്ങില്‍ ഇന്ത്യ കളി മറന്നതാണ് തിരിച്ചടിയായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്യേണ്ടി വന്ന ഇന്ത്യക്ക് 240 റണ്‍സാണ് ആകെ നേടാനായത്. 42 പന്ത് ബാക്കിയാക്കി സന്ദര്‍ശകര്‍ ഇന്ത്യയെ മറികടക്കുകയും ചെയ്തു. ഇന്ത്യയുടെ തോല്‍വിക്ക് പല കാരണവും പറയാനാവും.
പ്ലേയിങ് 11ന്‍ തിരഞ്ഞെടുപ്പു മുതല്‍ ബൗളര്‍മാരെ ഉപയോഗിച്ചതില്‍വരെ പിഴവ് സംഭവിച്ചു. ഇതെല്ലാം തോല്‍വിയുടെ കാരണമാണെങ്കിലും ശരിയായ കാരണം ഇതൊന്നുമല്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. അത് പിച്ച് തയ്യാറാക്കുന്നതില്‍ ഇന്ത്യക്ക് സംഭവിച്ച അശ്രദ്ധയാണെന്നാണ് ആകാശ് പറയുന്നത്. ഇത്തരമൊരു പിച്ച് എന്തിനാണ് ഇന്ത്യ തയ്യാറാക്കിയതെന്നാണ് ആകാശ് ചോദിക്കുന്നത്. ഇതാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യ എന്തുകൊണ്ടാണ് ഈ പിച്ച് തിരഞ്ഞെടുത്തതെന്ന് മനസിലാകുന്നില്ല. കറുത്ത മണ്ണുള്ള പിച്ചായിരുന്നു ഇന്ത്യ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ഇതില്‍ സ്പിന്നിന് തിളങ്ങാനാവും. ഓസ്‌ട്രേലിയക്കെതിരേ കളിക്കുമ്പോള്‍ ഏത് തരം പിച്ചാണ് വേണ്ടതെന്ന കാര്യത്തില്‍ ഇന്ത്യക്ക് വ്യക്തത വേണമായിരുന്നു. ഇത്തരമൊരു പിച്ചില്‍ ആദ്യം ബാറ്റുചെയ്യുമ്പോള്‍ സ്വാതന്ത്ര്യത്തോടെ ബാറ്റുചെയ്യുക പ്രയാസമാണ്. ഇന്ത്യക്ക് കരുത്തിനനുസരിച്ചുള്ള പിച്ച് തയ്യാറാക്കാനായില്ല'-ആകാശ് പറഞ്ഞു.
ഫൈനലിന് മുമ്പ് തന്നെ പിച്ച് ക്യുറേറ്റര്‍ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യമായി പറഞ്ഞിരുന്നു. ആദ്യം പേസിനെ തുണക്കുകയും പിന്നീട് പിച്ച് സ്ലോവാവുകയും ചെയ്യുമെന്നാണ് ക്യുറേറ്റര്‍ പറഞ്ഞത്. ആദ്യം ബാറ്റു ചെയ്യുന്ന ടീം 300ലധികം റണ്‍സ് നേടിയാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം പ്രയാസപ്പെടുമെന്നാണ് ക്യുറേറ്റര്‍ പറഞ്ഞത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മഞ്ഞുവീഴ്ചയുടെ ആനുകൂല്യവും ലഭിച്ചു. ഇതോടെ ഓസീസിന് കാര്യങ്ങള്‍ എളുപ്പമായി.

ഇന്ത്യ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 300ന് മുകളിലേക്ക് സ്‌കോര്‍ എത്തിച്ചിരുന്നെങ്കില്‍ മികച്ചൊരു പോരാട്ടം കാണാമായിരുന്നു. ഇത് ഓസ്‌ട്രേലിയയുടെ ഏക പക്ഷീയമായ ജയമാണ് കണ്ടത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ശരീര ഭാഷ തോറ്റവരുടേതായിരുന്നു. പൊരുതാനുള്ള ആത്മവിശ്വാസം ഇന്ത്യ കാട്ടിയില്ല. സ്പിന്നിന് യാതൊരു പിന്തുണയും പിച്ചില്‍ ലഭിക്കാതെ പോയതും തിരിച്ചടിയായി മാറി. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ഇന്ത്യയുടെ പ്രധാന ബൗളര്‍മാരാണ്.
എന്നാല്‍ രണ്ട് സ്പിന്നര്‍മാര്‍ക്കും ഫൈനലില്‍ വിക്കറ്റ് നേടാനായില്ല. ഇന്ത്യന്‍ സ്പിന്നര്‍മാരെ കടന്നാക്രമിച്ച് കളിക്കാനുള്ള ഓസീസിന്റെ തന്ത്രമാണ് ഫലം കണ്ടത്. ട്രവിസ് ഹെഡിന്റെ ബാറ്റിങ്ങാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. യാതൊരു അവസരവും നല്‍കാതെയാണ് ഹെഡിന്റെ സെഞ്ച്വറി പ്രകടനം. ഫൈനലില്‍ 15 ഫോറും 4 സിക്‌സും പറത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ഹെഡിന്റെ പ്രകടനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
ഓസ്‌ട്രേലിയയുടെ പ്രകടനത്തെ ഹെഡും പ്രശംസിച്ചു. 'ഓസ്‌ട്രേലിയ വലിയ മത്സരങ്ങളില്‍ ചെറിയ പിഴവുകള്‍ വരുത്തുന്ന ടീമാണ്. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ വലിയ കഴിവ് അവര്‍ക്കുണ്ട്. ഭയമില്ലാതെ കളിക്കാന്‍ ഓസീസ് മിടുക്കരാണ്. ഈ രണ്ട് കാര്യങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെ വലിയ മത്സരങ്ങളില്‍ തോല്‍പ്പിക്കാന്‍ പ്രയാസമാണ്. ഓസ്‌ട്രേലിയ തങ്ങളുടെ കരുത്താണ് തെളിയിച്ചത്'- ആകാശ് ചോപ്ര പറഞ്ഞു. ആതിഥേയരാണെന്ന സമ്മര്‍ദ്ദം ഇന്ത്യയെ ബാധിച്ചു.
പവര്‍പ്ലേയ്ക്കുള്ളില്‍ ശുബ്മാന്‍ ഗില്ലിനേയും രോഹിത് ശര്‍മയേയും നഷ്ടമായതോടെ ടീം പതറി. പിന്നീട് റണ്‍സുയര്‍ത്താന്‍ ആര്‍ക്കുമായില്ല. പിച്ച് സ്ലോവായതോടെ സ്ലോ ബോളുകളുമായി ഓസ്‌ട്രേലിയ ഇന്ത്യയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് ദൗര്‍ബല്യം നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. ഫൈനലില്‍ ഇത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു.