ഇന്ത്യയില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ പിച്ചുകളെ പഴിച്ച ഇംഗ്ലണ്ട് വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യയെ വീഴ്ത്താന്‍ കെണിയൊരുക്കിയാല്‍ അത്ഭുതപ്പെടാനില്ലെന്നു മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനു ശേഷം ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. നേരത്തേ ഇന്ത്യയില്‍ നാലു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് കളിച്ചിരുന്നു. അന്നു സ്പിന്‍ അനുകൂല പിച്ചുകളൊരുക്കിയതിന്റെ പേരില്‍ ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. നാലു ടെസ്റ്റുകളുടെ പരമ്പര 3-1നായിരുന്നു ഇന്ത്യ കൈക്കലാക്കിയത്.

നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയില്‍ പച്ചപ്പുള്ള, വേഗമേറിയ പിച്ച് ഇംഗ്ലണ്ട് ഒരുക്കകുയാണെങ്കില്‍ അദ്ഭുതപ്പെടാനില്ലെന്നു ഗവാസ്‌കര്‍ വ്യക്തമാക്കി. ഈ വര്‍ഷമാദ്യം ഇന്ത്യയിലെ പിച്ചുകളുടെ പേരില്‍ വിലപിച്ചവരാണ് ഇംഗ്ലീഷുകാര്‍. അതുകൊണ്ടു തന്നെ പേസ് പിച്ചൊരുക്കിയായിരിക്കും അവര്‍ ഇതിനു കണക്കുതീര്‍ക്കുക. എന്നാല്‍ ഇന്ത്യയെ ഇതു അലട്ടില്ല. കാരണം പച്ചപ്പുള്ള, സീമിങ് ട്രാക്കുകളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന പേസര്‍മാര്‍മാര്‍ നമുക്കുണ്ട്. ഇന്ത്യയെ വീഴ്ത്താന്‍ അത്തരമൊരു തന്ത്രം പരീക്ഷിച്ചാല്‍ അതു ഇംഗ്ലണ്ടിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗവാസ്‌കര്‍ തന്റെ കോളത്തില്‍ കുറിച്ചു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വിജയിച്ച് ഇന്ത്യ ചരിത്രം കുറിക്കുമെന്നു ഗവാസ്‌കര്‍ പ്രവചിച്ചെങ്കിലും അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഏതു മാര്‍ജിനിലായിരിക്കും നേടുകയെന്നു അദ്ദേഹം പറഞ്ഞില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് സുവര്‍ണ വേനല്‍ക്കാലമായിരിക്കും ഇംഗ്ലണ്ടിലേത്. ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇന്ത്യക്കു ആറാഴ്ചയോളം സമയമുണ്ട്. ചില പരിശീലന മല്‍സരങ്ങള്‍ കളിക്കാനും ടെസ്റ്റ് പരമ്പരയ്ക്കു നന്നായി തയ്യാറെടുക്കാനും ഇതു ഇന്ത്യയെ സഹായിക്കും. ടെസ്റ്റ് പരമ്പരയുടെ സ്‌കോര്‍ പ്രവചിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാവും, എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് സുവര്‍ണ വേനല്‍ക്കാലമായിരിക്കുമെന്നാണ് തനിക്കു തോന്നുന്നതെന്നും ഗവാസ്‌കര്‍ വിശദമാക്കി.

അവസാനമായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ഇന്ത്യ വന്‍ തോല്‍വിയേറ്റു വാങ്ങിയിരുന്നു. അന്നു അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര 4-1നായിരുന്നു ഇംഗ്ലണ്ട് കൈക്കലാക്കിയത്. കോലി പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമായി മാറിയെങ്കിലും ഇതു ടീമിനെ വിജയത്തിലേക്കു നയിച്ചില്ല. അന്നത്തെ പ്രകടനം വീണ്ടും ആവര്‍ത്തിക്കാനായിരിക്കും ഇത്തവണ കോലിയുടെ ശ്രമം.