വനിതാ ഏകദിന ലോകകപ്പ് വിജയം ഒറ്റത്തവണ മാത്രമുള്ള ഒന്നായിരിക്കില്ല എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിലെ വിജയത്തില്‍ നിന്ന് ഒരു ആധിപത്യം സ്ഥാപിക്കുക എന്നതാണ് ടീം ലക്ഷ്യമിടുന്നത് എന്ന് ക്യാപ്റ്റന്‍ വ്യക്തമാക്കി. ഇന്നലെ നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 52 റണ്‍സിന്റെ വിജയത്തോടെയാണ് ടീം ഇന്ത്യ ആദ്യമായി വനിതാ ലോകകപ്പില്‍ മുത്തമിട്ടത്.
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളുടെ തോല്‍വിയില്‍ നിന്ന് കരകയറിയ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ വന്‍ വിജയം നേടിയാണ് യോഗ്യത കണ്ടെത്തിയത്. സെമിഫൈനലില്‍ റെക്കോര്‍ഡ് റണ്‍ പിന്തുടര്‍ന്ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ഹര്‍മന്‍പ്രീത് കൗറും സംഘവും പരാജയപ്പെടുത്തി. ഫൈനലില്‍, ആദ്യം ബാറ്റ് ചെയ്ത് 298 റണ്‍സ് നേടി കൊണ്ട് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനും വനിതകള്‍ക്കായി.

പിന്നീട് പന്ത് ഉപയോഗിച്ച് ക്ലിനിക്കല്‍ പ്രകടനം നടത്തിയതോടെ ലോറ വോള്‍വാര്‍ഡിന്റെ ദക്ഷിണാഫ്രിക്കയെ കിരീടത്തില്‍ നിന്ന് അകറ്റി. നേരത്തെ രണ്ട് തവണ (2005, 2017) ലോകകപ്പ് ഫൈനലില്‍ എത്തിയപ്പോഴും തോല്‍വിയായിരുന്നു ഇന്ത്യയ്ക്ക് ഫലം. എന്നാല്‍ ഇത്തവണ ഹര്‍മന്‍പ്രീത് കൗറും സംഘവും അവരുടെ ചരിത്രപരമായ പരിശ്രമത്തിലൂടെ വനിതാ ക്രിക്കറ്റില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു.
''ഞങ്ങളുടെ സപ്പോര്‍ട്ട് സ്റ്റാഫിന് ഞങ്ങള്‍ വളരെയധികം നന്ദി പറയേണ്ടതുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി ഈ ടീം അവിടെയുണ്ട്, ഞങ്ങള്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തിയിട്ടില്ല, അത് കാണിക്കുന്നത് അവര്‍ ഞങ്ങളില്‍ ശരിക്കും സമര്‍പ്പണം നടത്തി എന്നാണ്. ഇതാണ് തുടക്കം, ഞങ്ങള്‍ തടസം മറികടക്കാന്‍ ആഗ്രഹിച്ചു, ഇപ്പോള്‍ ഞങ്ങളുടെ അടുത്ത പദ്ധതി അത് ഒരു ശീലമാക്കുക എന്നതാണ്. ഞങ്ങള്‍ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു,' കൗര്‍ പറഞ്ഞു.
അടുത്ത വര്‍ഷവും ഒരു ലോകകപ്പും തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയും ഉണ്ട്, നിരവധി വലിയ ഇവന്റുകള്‍ വരാനിരിക്കുന്നു, ഞങ്ങള്‍ എല്ലാ ദിവസവും മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു, ഞങ്ങളുടെ പരമാവധി നല്‍കാന്‍ ആഗ്രഹിക്കുന്നു, അവര്‍ വ്യക്തമാക്കി. 2022 ലെ ഏകദിന ലോകകപ്പിന്റെയും 2024 ലെ ടി20 ലോകകപ്പിന്റെയും സെമിഫൈനലിലേക്ക് കടക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല.
യഥാക്രമം 2023, 2020 ടി20 ലോകകപ്പുകളുടെ സെമിഫൈനലിലും ഫൈനലിലും അവര്‍ പരാജയപ്പെട്ടു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവയ്ക്ക് ശേഷം ലോകകപ്പ് കിരീടം നേടുന്ന നാലാമത്തെ രാജ്യമായി വനിതാ ടീം മാറി. അതേസമയം ഫൈനലില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഷഫാലി വര്‍മ്മയെ ഹര്‍മന്‍ അഭിനന്ദിച്ചു. ഇത് അവളുടെ ദിവസമാണെന്ന് തനിക്കറിയാമായിരുന്നു എന്നും ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.
ഫൈനലിലെ ഒരു പ്രധാന വഴിത്തിരിവായ മധ്യ ഓവറുകളില്‍ ഷഫാലി വര്‍മ്മ നേടിയ ഇരട്ട വിക്കറ്റുകളാണ്. രണ്ട് ഓവറുകള്‍ക്കുള്ളില്‍ സുനെ ലൂസിനെയും മാരിസാന്‍ കാപ്പിനെയും പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ റണ്‍വേട്ടയെ തടസപ്പെടുത്തി. ഷഫാലി ആദ്യം ടീമില്‍ ഇല്ലായിരുന്നു. ബംഗ്ലാദേശിനെതിരായ അവസാന ലീഗ് ഘട്ട മത്സരത്തില്‍ പ്രതിക റാവലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അവരെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
'ലോറയും സുനെയും ബാറ്റ് ചെയ്യുമ്പോള്‍, അവര്‍ വളരെ മികച്ചതായി കാണപ്പെട്ടു. ഷഫാലി അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഇന്ന് അവളുടെ ദിവസമാണെന്നും അവള്‍ ഇന്ന് എന്തെങ്കിലും പ്രത്യേകമായി ചെയ്യുമെന്നും എനിക്കറിയാമായിരുന്നു. മുന്നോട്ട് പോകണമെന്ന് എനിക്ക് തോന്നി. ഇന്ന് അവള്‍ക്ക് ഒരു ഓവറെങ്കിലും നല്‍കണമെന്ന് എന്റെ ഹൃദയം പറഞ്ഞു. ഞാന്‍ അവളോട് ചോദിച്ചു, അവള്‍ എപ്പോഴും ടീമിനായി പന്തെറിയാന്‍ തയ്യാറാണ്,' കൗര്‍ പറഞ്ഞു.
അവള്‍ ടീമിലേക്ക് വന്നപ്പോള്‍, അവളുടെ 2-3 ഓവറുകള്‍ ആവശ്യമാണെന്ന് ഞങ്ങള്‍ അവളോട് സംസാരിച്ചു. ആവശ്യമെങ്കില്‍ ടീമിനായി 10 ഓവര്‍ എറിയാന്‍ കഴിയുമെന്ന് അവള്‍ പറഞ്ഞു. അത് അവള്‍ക്ക് എത്രത്തോളം ആത്മവിശ്വാസമുണ്ടെന്ന് കാണിക്കുന്നു, ക്രെഡിറ്റ് അവള്‍ക്കാണ്,' ഹര്‍മന്‍പ്രീത് കൂട്ടിച്ചേര്‍ത്തു.