നവി മുംബൈ: നിലവിലെ ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളുമായ ഓസ്‌ട്രേലിയയെ അഞ്ചു വിക്കറ്റിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ ടീം ഐസിസി വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലിലേക്കു കുതിച്ചു. രണ്ടാം സെമി ഫൈനലില്‍ റെക്കോര്‍ഡ് റണ്‍ചേസുമായാണ് ഹര്‍മന്‍പ്രീത് കൗറിന്റെ ചുണക്കുട്ടികള്‍ കലാശപ്പോരിനു ടിക്കറ്റെടുത്തത്. സെമിയില്‍ ഇന്ത്യക്കു ആരും കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നില്ലെങ്കിലും അവിശ്വസനീയ റണ്‍ചേസുമായി കൗറിന്റെ പെണ്‍പട എല്ലാ പ്രവചനങ്ങളും തെറ്റിക്കുകയായിരുന്നു.
339 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഓസീസ് ടീം ഇന്ത്യക്കു മുന്നില്‍ വച്ചത്. ജെമിമ റേഡ്രിഗസ് (127*) കിടിലന്‍ സെഞ്ച്വറിയുമായി കസറിയപ്പോള്‍ ഇന്ത്യ 48.3 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 134 ബോളില്‍ 14 ഫോറുകളുള്‍പ്പെട്ടതാണ് ജെമിമയുടെ ഇന്നിങ്‌സ്. 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതാണ് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

മൂന്നാം വിക്കറ്റില്‍ ജെമിമ- കൗര്‍ സഖ്യം അടിച്ചെടുത്ത 167 റണ്‍സാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. 156 ബോളുകളിലാണിത്. കൗര്‍ മടങ്ങിയെങ്കിലും അപരാജിത സെഞ്ച്വറിയുമായി അവസാനം വരെ ക്രീസില്‍ ജെമിമ ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഞായറാഴ്ച ഇതേ ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ സൗത്താഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. കന്നി ലോക കിരീടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഇത്തവണ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.
ലിച്ച്ഫീല്‍ഡിലേറി ഓസീസ്
ഓപ്പണര്‍ ഫോബ് ലിച്ച്ഫീല്‍ഡിന്റെ (119) തകര്‍പ്പെ സെഞ്ച്വറിയിലേറിയാണ് ഓസ്‌ട്രേലിയന്‍ ടീം 338 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലത്തെിയത്. 93 ബോളില്‍ 17 ഫോറുകളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. എല്ലിസ് പെറി (77), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (63) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഓസീസിന്റെ തുടക്കം പാളിയിരുന്നു. ആറാം ഓവറില്‍ തന്നെ ക്യാപ്‌നും സൂപ്പര്‍ താരവുമായ എല്ലിസ് പെറിയെ (5) ക്രാന്തി ഗൗഡ് ൗള്‍ഡാക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ലിച്ച്ഫീല്‍ഡ്- പെറി ജോടി വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് കരുത്താര്‍ജിക്കുകയായിരുന്നു. 133 ബോളില്‍ 155 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. 28ാം ഓവറില്‍ പെറിയെ പുറത്താക്കി ഇന്ത്യ നിര്‍ണായക ബ്രേക്ക്ത്രൂ നേടുമ്പോഴേക്കും ഓസീസ് ടോട്ടല്‍ 180 ലെത്തിയിരുന്നു.
അതിനു ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുത്ത് ഇന്ത്യ കളിയില്‍ പിടിമുറുക്കി കൊണ്ടിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ കിം ഗ്രാത്ത്- ഗാര്‍ഡ്‌നര്‍ ജോടി 41 ബോളില്‍ നേടിയ 66 റണ്‍സ് ഓസീസിനെ 330ലെത്തിക്കുകയായിരുന്നു. ആറു ബൗളര്‍മാരെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഈ കളിയില്‍ പരീക്ഷിച്ചത്. ഇവരില്‍ ശ്രീചരണിയും ദീപ്തി ശര്‍മയും രണ്ടു വീതം വിക്കറ്റുകള്‍ വീതമെടുത്തു.
പരിക്കു കാരണം മികച്ച ഫോമിലുള്ള ഓപ്പണര്‍ പ്രതിക റാവത്ത് ഈ മല്‍സരത്തില്‍ ഇന്ത്യക്കായി കളിച്ചിരുന്നില്ല. ബംഗ്ലാദേശുമായുള്ള അവസാനത്തെ ലീഗ് മല്‍സരത്തില്‍ ഫീല്‍ഡിങിനിടെയാണ് താരത്തിനു പരിക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്നു പ്രതിക ബാറ്റിങിനും ഇറങ്ങിയില്ല. പ്രതികയ്ക്കു പകരക്കാരിയായി വെടിക്കെട്ട് താരമായ ഷഫാലി വര്‍മയാണ് സെമിയില്‍ പ്ലെയിങ് ഇലവനിലെത്തിയത്.
ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ത്തത്. നേരത്തേ ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഓസീസിനായിരുന്നു. വിശാഖപട്ടണത്തു നടന്ന കളിയില്‍ മൂന്നു വിക്കറ്റിനാണ് ഓസീസ് ജയിച്ചുകയറിയത്. 330 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെ ഇന്ത്യ തോല്‍വിയിലേക്കു വീഴുകയായിരുന്നു.
നേരത്തേ ലീഗ് ഘട്ടത്തില്‍ നാലാംസ്ഥാനത്തുഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീമിന്റെ സെമി ഫൈനല്‍ പ്രവേശനം. ഏഴു മല്‍സരങ്ങളില്‍ നിന്നും ഏഴു പോയിന്റണ് ഇന്ത്യക്കു ലഭിച്ചത്. മൂന്നു കളിയില്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ ടീം തോല്‍ലവിയും വഴങ്ങുകയായിരുന്നു. ബംഗ്ലാദശിനെതിരായ അവസാനത്തെ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- ഷഫാലി വര്‍മ, സ്മൃതി മന്ദന, അമന്‍ജോത് കൗര്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീചരണി, രേണുക സിംഗ് താക്കൂര്‍.
ഓസ്‌ട്രേലിയ- ഫീബ് ലിച്ച്ഫീല്‍ഡ്, അലിസ്സ ഹീലി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), എല്ലിസ് പെറി, ബെത്ത് മൂണി, അന്നബെല്‍ സതര്‍ലാന്‍ഡ്, ആഷ്ലീ ഗാര്‍ഡ്നര്‍, തഹ്ലിയ മക്ഗ്രാത്ത്, സോഫി മോളിനക്‌സ്, അലാന കിംഗ്, കിം ഗാര്‍ത്ത്, മേഗന്‍ ഷട്ട്.