
മൗണ്ട് മൗഗനുയ്: ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു തോല്‍വി. തൊട്ടുമ്പത്തെ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 300 റണ്‍സിന് മുകളില്‍ വാരിക്കൂട്ടി വമ്പന്‍ ജയം കൊയ്ത ഇന്ത്യ ഇംഗ്ലണ്ടിനെതിരേ തരിപ്പണമായി. 150 റണ്‍സ് പോലും കടക്കാതെ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട ശേഷം ആദ്യം ബാറ്റിങിനയകപ്പെട്ട മിതാലി രാജിന്റെ ടീമിനു ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തിനെതിരേ മറുപടിയില്ലായിരുന്നു. 36.2 ഓവറില്‍ വെറും 134 റണ്‍സിനു ഇന്ത്യയുടെ പെണ്‍പട കൂടാരത്തില്‍തിരിച്ചെത്തി.
മറുപടിയില്‍ ഇംഗ്ലണ്ട് അല്‍പ്പം പതറിയെങ്കിലും ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ 31.2 ഓവറില്‍ വിജയം സ്വന്തമാക്കി. ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിന്റെ (53*) അപരാജിത ഫിഫ്റ്റിയാണ് ഇംഗ്ലീഷ് വിജയത്തിനു അടിത്തറയിട്ടത്. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത നൈറ്റ് 72 ബോളില്‍ എട്ടു ബൗണ്ടറികളടിച്ചു. 45 റണ്‍സെടുത്ത നതാലി സിവറാണ് മറ്റൊരു പ്രധാന ഇംഗ്ലീഷ് സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി മേഘ്‌ന സിങ് മൂന്നു വിക്കറ്റുകളെടുത്തു. ജുലാന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്ക്വാദ്, പൂജ വസ്ത്രാക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഒരാള്‍ക്കു പോലും 35 പ്ലസ് നേടാന്‍ സാധിച്ചില്ല. 35 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദന, 30 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും പൊരുതി നോക്കിയുള്ളൂ. ഇവരുെ സംഭാവന ഇല്ലായിരുന്നെങ്കില്‍ 100 റണ്‍സ് പോലും തികയ്ക്കാന്‍ ഇന്ത്യക്കാവില്ലായിരുന്നു. വാലറ്റത്ത് ജുലാന്‍ ഗോസ്വാമി (20), ഹര്‍മന്‍പ്രീത് കൗര്‍ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
നാലു വിക്കറ്റുകളെടുത്ത കാര്‍ലോറ്റെ ഡീനാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 8.2 ഓവറില്‍ ഒരു മെയ്ഡനടക്കം 23 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാലു പേരെ താരം പുറത്താക്കിയത്. ആന്യ ഷ്‌റബ്‌സോളിനു രണ്ടു വിക്കറ്റുകളും ലഭിച്ചു. ഡീനാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യക്കു തുടക്കത്തില്‍ തന്നെ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ഒന്നിന് 18 റണ്‍സെന്ന നിലയില്‍ നിന്നും ഇന്ത്യ മൂന്നിന് 28ലേക്കു വീണിരുന്നു. പിന്നീട് മന്ദനയും ഹര്‍മന്‍പ്രീതും ചേര്‍ന്ന് 33 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും കൗറിന്റെ പുറത്താവല്‍ വഴിത്തിരിവായി. സ്‌കോര്‍ 61ല്‍ വച്ചാണ് കൗര്‍ മടങ്ങിയത്. 25 റണ്‍സ് കൂടി നേടുന്നതിനിടെ നാലു വിക്കറ്റുകള്‍ കൂടി കൈവിട്ട ഇന്ത്യ ഏഴിന് 87 റണ്‍സിലേക്കു വീണു. പിന്നീടൊരു തിരിച്ചുവരവ് ഇന്ത്യക്കില്ലായിരുന്നു.
ഇന്ത്യക്കു ഇനി മൂന്നു മല്‍സരങ്ങളാണ് ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. ശനിയാഴ്ച കരുത്തരായ ഓസ്‌ട്രേലിയക്കെതിരയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. 22ന് ബംഗ്ലാദേശിനെയും 27ന് സൗത്താഫ്രിക്കയെയും ഇന്ത്യ നേരിടും. കളിച്ച നാലു മല്‍സരങ്ങളും ജയിച്ച് ഓസ്‌ട്രേലിയയാണ് എട്ടു പോയിന്റുമായി ഓസ്‌ട്രേലിയയാണ് തലപ്പത്തുള്ളത്. ആറു പോയിന്റുള്ള സൗത്താഫ്രിക്ക രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. നാലു പോയിന്റ് വീതമുള്ള ഇന്ത്യ, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.