
ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പില്‍ ക്ലാസിക്ക് ഫൈനലിനു അരങ്ങൊരുങ്ങി. രണ്ടാം സെമി ഫൈനലില്‍ സൗത്താഫ്രിക്കയെ നാണംകെടുത്തി നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് ഫൈനലിലേക്കു മുന്നേറിയിരിക്കുകയാണ്. കലാശക്കളിയില്‍ ഇംഗ്ലണ്ടും ഓസ്ട്രലിയയും തമ്മില്‍ കൊമ്പുകോര്‍ക്കും. ബുധനാഴ്ച ആദ്യ സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ 157 റണ്‍സിനു കശാപ്പ് ചെയ്തായിരുന്നു ഓസീസ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്.
ആദ്യ സെമി ഫൈനല്‍ പോലെ തന്നെ ഏകപക്ഷീയമായിരുന്നു രണ്ടാം സെമിയും. ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി കെട്ടഴിച്ച അവര്‍ക്കു മുന്നില്‍ കന്നി ഫൈനലെന്ന സൗത്താഫ്രിയുടെ മോഹം പൊലിയുകയായിരുന്നു. 137 റണ്‍സിനാണ് അവരെ ഇംഗ്ലണ്ട് വാരിക്കളഞ്ഞത്. ടൂര്‍ണമെന്റിന്റെ ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് സെമി ഫൈനലില്‍ എത്തുമോയെന്ന കാര്യം പോലും സംശയത്തിലായിരുന്നു. ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക എന്നിവരോടു ഇംഗ്ലണ്ട് തോറ്റിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ജയിച്ച് അവര്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ഇപ്പോള്‍ ഫൈനലിലെത്തിയിരിക്കുന്നത്.

രണ്ടാം സെമി ഫൈനില്‍ ഇംഗ്ലണ്ടിനെതിരേ ടോസ് സൗത്താഫ്രിക്കയ്ക്കായിരുന്നു. ബൗളിങാണ് സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ സ്യുണ്‍ ല്യൂസ് തിരഞ്ഞെടുത്തത്. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിനു 293 റണ്‍സെന്ന വലിയൊരു സ്‌കോര്‍ തന്നെ പടുത്തുയര്‍ത്താന്‍ ഇംഗ്ലണ്ടിനു സാധിച്ചു. ഓപ്പണര്‍ ഡാനിയേല വ്യാറ്റിന്റെ (129) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ ശക്തമായ സ്‌കോറിലെത്തിച്ചത്. വ്യാറ്റ് 125 ബോളില്‍ 12 ബൗണ്ടറികളടിച്ചു. സോഫിയ ഡെങ്ക്‌ലി 60 റണ്‍സും നേടി.
റണ്‍ചേസില്‍ പക്ഷെ സൗത്താഫ്രിക്ക കൂപ്പുകുത്തുകയായിരുന്നു. 38 ഓവറില്‍ വെറും 156 റണ്‍സിന് അവര്‍ ഓള്‍ഔട്ടായി. മിഗ്നോന്‍ ഡു പ്രീസാണ് (30) ടോപ്‌സ്‌കോററായത്. ലാറ ഗൂഡാല്‍ 28 റണ്‍സെടുത്തു. ഇംഗ്ലീഷ് ബൗളര്‍മാരില്‍ അവിസ്മരണീയ പ്രകടനമാണ് സോഫി എക്ലെസ്റ്റോണ്‍ കാഴ്ചവച്ചത്. എട്ടോവറില്‍ 36 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അവര്‍ ആറു വിക്കറ്റുകള്‍ പിഴുതു. പ്ലെയര്‍ ഓഫ് ദി മാച്ചായത് ഇംഗ്ലീഷ് ഓപ്പണര്‍ വ്യാറ്റണ്.
റണ്‍ചേസില്‍ സൗത്താഫ്രിക്കയുടെ തുടക്കം തന്നെ പാളിയിരുന്നു. ടീം സ്‌കോറില്‍ എട്ടു റണ്‍സാവുമ്പേഴേക്കും അവരുടെ രണ്ട് ഓപ്പണര്‍മാരും ഡ്രസിങ് റൂമില്‍ തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ല്യൂസും ഗൂഡാലും ചേര്‍ന്ന് 33 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി സൗത്താഫ്രിക്കയെ കളിയിലേക്കു തിരികെ കൊണ്ടു വരുമെന്ന പ്രതീതി നല്‍കി. പക്ഷെ ടീം സ്‌കോര്‍ 44ല്‍ വച്ച് ല്യൂസിനെ കെയ്റ്റ് ക്രോസ് ബൗള്‍ഡാക്കിയതോടെ സൗത്താഫ്രിക്ക വീണ്ടും പരുങ്ങലിലായി. 26 ഓവര്‍ ആവുമ്പോഴേക്കും സൗത്താഫ്രിക്കയുടെ പകുതി പേരും കളംവിട്ടിരുന്നു. അഞ്ചിനു 96ല്‍ നിന്നും ഏഴിന് 110ലേക്കു അവര്‍ വീണ്ടും വീണു.