
ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ക്രിക്കറ്റില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചുകൊണ്ട് ഓസ്‌ട്രേലിയക്കു വീണ്ടുമൊരു ലോകകിരീടം. തികച്ചും ഏകപക്ഷീയമായ കലാശപ്പോരില്‍ കഴിഞ്ഞ തവണത്തെ ജേതാക്കളായ ഇംഗ്ലണ്ടിനെ 71 റണ്‍സിനു തകര്‍ത്തെറിഞ്ഞാണ് കംഗാരുപ്പട ഏഴാം തവണയും വിശ്വവിജയികളായത്. ബാറ്റിങിലും ബൗളിങിലും ഓസീസിന്റെ സമ്പൂര്‍ണ ആധിപത്യത്തിനു മുന്നില്‍ ഇംഗ്ലണ്ടിനു രണ്ടാംസ്ഥാനം മാത്രമേയുണ്ടായിരുന്നുള്ളൂ. 2013നു ശേഷം ഓസ്‌ട്രേലിയയുടെ ആദ്യത്തെ ലോകകപ്പ് നേട്ടം കൂടിയാണ് ഇത്തവണത്തേത്. ഇതോടൊപ്പം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ചാംപ്യന്‍മാരായ ടീമെന്ന തങ്ങളുടെ റെക്കോര്‍ഡ് ഓസീസ് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. 1978, 1982, 1988, 1997, 2005 വര്‍ഷങ്ങളിലായിരുന്നു ഓസീസിന്റെ മറ്റു ലോകകപ്പ് നേട്ടങ്ങള്‍.
അഞ്ചാം ലോകകപ്പ് സ്വപ്‌നം കണ്ടായിരുന്നു ഇംഗ്ലണ്ട് ഇത്തവണത്തെ ഫൈനലില്‍ ഇറങ്ങിയത്. പക്ഷെ ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇംഗ്ലണ്ടിന്റെ ഈ മോഹം പൊലിഞ്ഞിരുന്നു. ടോസിനു ശേഷം ഒാസീസിനെ ബാറ്റിങിന് അയക്കാനുള്ള ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിന്റെ തീരുമാനം അമ്പെ പാളി. ഓസീസ് ഓപ്പണറും സൂപ്പര്‍ താരവുമായ അലീസ്സ ഹീലി കൊടുങ്കാറ്റായാപ്പോള്‍ ഇംഗ്ലണ്ട് തരിപ്പണമായി. 170 റണ്‍സാണ് താരം വാരിക്കൂട്ടിയത്. വെറും 138 ബോളില്‍ 26 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഹീലിയുടെ ഇന്നിങ്‌സ്.

ഇതു ലോക റെക്കോര്‍ഡ് കൂടിയാണ്. ഏതെങ്കിലുമൊരു ലോകകപ്പിന്റെ (പുരുഷ, വനിത) ഫൈനലില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് ഹീലി സ്വന്തം പേരില്‍ കുറിച്ചത്. 2007ലെ പുരുഷ ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ തന്നെ ഓസീസിന്റെ മുന്‍ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ് നേടിയ 149 റണ്‍സായിരുന്നു നേരത്തേയുള്ള ലോക റെക്കോര്‍ഡ്. ഇതാണ് ഹീലി പഴങ്കഥയാക്കിയിരിക്കുന്നത്.
ഹീലിയുടെ ഇന്നിങ്‌സിലേറി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റിനു 356 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഹീലിയെക്കുടാതെ ഓപ്പണിങ് പങ്കാളി റേച്ചല്‍ ഹെയ്ന്‍സ് (68), മൂന്നാമതായി ഇറങ്ങിയ ബെത്ത് മൂണി (62) എന്നിവരും ഓസീസ് നിരയില്‍ തിളങ്ങി. ഇംഗ്ലണ്ടിനായി ആന്യ ഷ്‌റുബ്‌സോള്‍ മൂന്നു വിക്കറ്റുകളെടുത്തു.

റണ്‍ചേസില്‍ ഇംഗ്ലണ്ടിന് ഈ സ്‌കോര്‍ എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒടുവില്‍ 43.4 ഓവറില്‍ 285 റണ്‍സെടുത്ത് അവര്‍ ലോകകിരീടം ഓസീസിനു വിട്ടുകൊടുക്കുകയും ചെയ്തു. നാറ്റ് സിവെര്‍ (148*) സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. 121 ബോളില്‍ 15 ബൗണ്ടറിയും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഓപ്പണര്‍ ടാമി ബ്യുമോണ്ട് 27 റണ്‍സിനും ക്യാപ്റ്റന്‍ നൈറ്റ് 26 റണ്‍സിനും പുറത്തായി. ഓസ്‌ട്രേലിയക്കു വേണ്ടി അലാന കിങും ജെസ് ജൊനാസനും മൂന്നു വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ രണ്ടു വിക്കറ്റുമായി മേഗന്‍ സ്‌കൂട്ട് മികച്ച പിന്തുണ നല്‍കി.