
വെല്ലിങ്ടണ്‍: ആധികാരിക വിജയവുമായി ഐസിസിയുടെ ഏകദിന വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയ ഫൈനലിലേക്കു ടിക്കറ്റെടുത്തു. ഏകപക്ഷീയമായ ആദ്യത്തെ സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ 157 റണ്‍സിനു കശാപ്പ് ചെയ്താണ് കംഗാരുപ്പടയുടെ ഫൈനല്‍ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റിനു 305 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ മഴ കളി തടസ്സപ്പെടുത്തി. ഇതോടെ വിന്‍ഡീസിന്റെ ലക്ഷ്യം 45 ഓവറില്‍ 306 റണ്‍സ് പുനര്‍ ക്രമീകരിക്കുകയായിരുന്നു. പക്ഷെ 37 ഓവറില്‍ വെറും 148 റണ്‍സിനു വിന്‍ഡീസ് കൂടാരം കയറുകയായിരുന്നു.

ഇതു ഏഴാം തവണയാണ് ഓസ്‌ട്രേലിയ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ഓസീസിനു ഒരിക്കല്‍പ്പോലും ഭീഷണിയുയര്‍ത്താതെയാണ് സെമിയില്‍ വിന്‍ഡീസ് കീഴടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ അലീസ ഹീലി-റേച്ചല്‍ ഹെയ്ന്‍സ് സഖ്യം 216 റണ്‍സ് കൂട്ടിച്ചേര്‍പ്പോള്‍ തന്നെ കളി വിന്‍ഡീസില്‍ നിന്നും വഴുതിപ്പോയിരുന്നു. പിന്നീടെല്ലാം ചടങ്ങു മാത്രമായിരുന്നു. റണ്‍ചേസില്‍ തുടക്കം പാളുകയും ചെയ്തതോടെ വിന്‍ഡീസിന്റെ പതനം ഉറപ്പാവുകയും ചെയ്തു.
നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ സൗത്താഫ്രിക്കയും തമ്മിലുള്ള സെമി ഫൈനലിലെ വിജയികളാണ് കലാശക്കളിയില്‍ ഓസ്‌ട്രേലിയയുടെ എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഒരിക്കല്‍പ്പോലും ഫൈനലില്‍ എത്തിയിട്ടില്ലാത്ത സൗത്താഫ്രിക്ക ഇത്തവണ ചരിത്രം തിരുത്താമെന്ന പ്രതീക്ഷയിലാണ്.

സെമിയില്‍ 306 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് നിരയില്‍ മൂന്നു പേര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം വന്നതും പോയതും വളരെ പെട്ടെന്നായിരുന്നു. 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലറാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. 75 ബോളില്‍ നാലു ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഡിയാന്‍ട്ര ഡോട്ടിനും ഹെയ്‌ലി മാത്യൂസും 34 റണ്‍സ് വീതമെടുത്ത് പുറത്തായി. ഓസീസ് ബൗളര്‍മാരില്‍ ജെസ് ജൊനാസന്‍ രണ്ടു വിക്കറ്റുകളെടുത്തു. മേഗന്‍ സ്‌കട്ട്, അനബെല്‍ സതെര്‍ലാന്‍ഡ്, ടാലിയ മഗ്രാത്ത്, അലാന കിങ്, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നേരത്തേ ഹീലിയുടെ (129) കിടിലന്‍ സെഞ്ച്വറിയാണ് ഓസ്ട്രലിയയെ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. 107 ബോളില്‍ 17 ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഓപ്പണിങ് പങ്കാളിയായ ഹെയ്ന്‍സാണ് (85) മറ്റൊരു പ്രധാന സ്‌കോറര്‍. 100 ബോളില്‍ താരം ഒമ്പതു ബൗണ്ടറികളടിച്ചു. ബെത്ത് മൂണി (43*), ക്യാപ്റ്റന്‍ മെഗ് ലാനിങ് (26), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (12) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. അലീസ ഹീലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.