ദുബായ്: വനിതകളുടെ ഐസിസി ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്കു തോല്‍വിയോടെ തുടക്കം. ബാറ്റിങ് ലൈനപ്പ് തികഞ്ഞ പരാജമായി മാറിയപ്പോള്‍ ഗ്രൂപ്പ് എയില്‍ ന്യൂസിലാന്‍ഡിനോടു 58 റണ്‍സിന്റെ പരാജയമാണ് ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും നേരിട്ടത്. ബാറ്റിങ് ലൈനപ്പില്‍ ഒരാള്‍ പോലും ഉത്തരവാദിത്വം ഏറ്റെടുക്കാതിരുന്നതാണ് ഇന്ത്യക്കു വിനയായത്.
161 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു മുന്നില്‍ കിവികള്‍ വച്ചത്. ഇതു അത്ര വലിയ ടോട്ടലായിരുന്നില്ല. എന്നിട്ടും യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെ ഇന്ത്യ ദയനീയമായി കീഴടങ്ങുകയായിരുന്നു. 19 ഓവില്‍ വെറും 102 റണ്‍സിനാണ് ഇന്ത്യ കൂടാരം കയറിയത്. ഈ പരാജയത്തോടെ ഗ്രൂപ്പിലെ ശേഷിച്ച മല്‍സരങ്ങള്‍ ഇന്ത്യക്കു കൂടുതല്‍ നിര്‍ണായകമായി മാറിയിരിക്കുകയാണ്. ഞായറാഴ്ച വൈകീട്ട് ചിരവൈരികളായ പാകിസ്താനെതിരേയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.

ദയനീയ ബാറ്റിങ്
ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനത്തെ ദയനീയമെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. ഒരാള്‍ പോലും ക്രീസില്‍ പിടിച്ചുനിന്ന് ടീമിന്റെ വിജയറണ്‍സ് കുറിക്കാനുള്ള ശ്രമം നടത്തിയില്ല. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും 20 റണ്‍സ് തികച്ചില്ലെന്നതാണ് ഏറ്റവും പരിതാപകരമായ കാര്യം. 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍.
ജെമീമ റോഡ്രിഗസ് (13), ദീപ്തി ശര്‍മ (13), സ്മൃതി മന്ദന (12), റിച്ചാ ഘോഷ് (12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍. ഷഫാലി വര്‍മ (2) തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. റണ്‍ചേസില്‍ ഇന്ത്യ കളിയില്‍ ഒരിക്കല്‍പ്പോലും ചിത്രത്തിലുണ്ടായിരുന്നില്ല.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത കിവി ബൗളര്‍മാര്‍ ഇന്ത്യയെ തുടക്കം മുതല്‍ വരിഞ്ഞുകെട്ടി. പവര്‍പ്ലേ കഴിയുമ്പോഴേക്കും ഇന്ത്യ മൂന്നു വിക്കറ്റിനു 42 റണ്‍സിലേക്കു വീണിരുന്നു. 13 ഓവറായപ്പോഴേക്കും ടീം ആറിനു 75ലേക്കും കൂപ്പുകുത്തി. പിന്നീടൊരു തിരിച്ചുവരവ് ഇന്ത്യക്കു അസാധ്യമായിരുന്നു. നാലു വിക്കറ്റുകള്‍ പിഴുത റോസ്‌മേരി മെയറാണ് ഇന്ത്യയെ തകര്‍ത്തത്. മൂന്നു വിക്കറ്റുകളെടുത്ത ലിയ തഹൂഹു മികച്ച പിന്തുണ നല്‍കുകയും ചെയ്തു. എഡെമന്‍ കാര്‍സന്‍ രണ്ടു വിക്കറ്റുകളെടുമെടുത്തു.

ഫിഫ്റ്റിയോടെ കസറി ക്യാപ്റ്റന്‍
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നാലു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 160 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച സോഫി ഡിവൈനിന്റെ (57*) ഫിഫ്റ്റിയാണ് അവരുടെ ഇന്നിങ്‌സിനു കരുത്തേകിയത്. 36 ബോളില്‍ ഏഴു ഫോറുകളുള്‍പ്പെട്ടതാണ് സോഫിയുടെ ഇന്നിങ്‌സ്.
ഓപ്പണിങ് ജോടികളായ ജോര്‍ജിയ പ്ലിമ്മര്‍ (34), സൂസി ബേറ്റ്‌സ് (27) എന്നിവരും ടീം ടോട്ടലിലേക്കു നിര്‍ണായക സംഭാവനകള്‍ നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ ബേറ്റ്‌സ്- പ്‌ളിമ്മര്‍ സഖ്യം 67 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. കിവി ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടതും ഇതു തന്നെയാണ്.
ആറു ബൗളര്‍മാരെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കളിയില്‍ പരീക്ഷിച്ചത്. ഇവരില്‍ രേണുക സിങിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു. മലാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും ഓരോ വിക്കറ്റുകള്‍ വീതവും നേടി.
അതേസമയം, ടി20 ലോകകപ്പിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹര്‍മന്‍പ്രീതും സംഘവും യുഎഇയിലെത്തിയിട്ടുള്ളത്. 2020ലെ എഡിഷനില്‍ ഫൈനലിലെത്തിയതാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം. അന്നു കിരീടപ്പോരില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യ കീഴടങ്ങുകയായിരുന്നു. ഇത്തവണയും ഇന്ത്യക്കു ഏറ്റവുമധികം ഭീഷണിയാവുക ആറു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ തന്നെയായിരിക്കും.
ഇത്തവണ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയ, ബദ്ധവൈരികളായ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിനവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഞായറാഴ്ച പാകിസ്താനെ നേരിടുന്ന ഇന്ത്യ അതിനു ശേഷം ശ്രീലങ്ക (ഒക്ടോബര്‍ 9), ഓസ്‌ട്രേലിയ (13) എന്നിവരുമായും കൊമ്പുകോര്‍ക്കും. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനായാല്‍ മാത്രമേ ഇന്ത്യക്കു സെമിയിലേക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂ.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- ഷഫാലി വര്‍മ, സ്മൃതി മന്ദന, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാക്കര്‍, ശ്രേയങ്ക പാട്ടീല്‍, ആശ ശോഭന, രേണുക താക്കൂര്‍ സിങ്.
ന്യൂസിലാന്‍ഡ്- സൂസി ബേറ്റ്‌സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡിവൈന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസബെല്ല ഗേസ് (വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്‌മേരി മെയര്‍, ലിയ തഹൂഹു, എഡെന്‍ കാര്‍സന്‍.