Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens Asia Cup: 'പെണ്‍നിരക്കും രക്ഷയില്ല', തകര്‍ന്നടിഞ്ഞ് ഇന്ത്യ, പാകിസ്താനോട് നാണംകെട്ടു

1

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. ഹാട്രിക് ജയത്തോടെയെത്തിയ ഇന്ത്യ പാകിസ്താനോട് 13 റണ്‍സിനാണ് നാണംകെട്ടത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ 124 റണ്‍സില്‍ കൂടാരം കയറി. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയാണിതെന്നതില്‍ തര്‍ക്കമില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഷ്‌റ സദ്ധുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി സാദിയ ഇക്ബാലും നിദ ദാറും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.

ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 26 റണ്‍സ് കൂട്ടിച്ചേര്‍ന്നപ്പോഴേക്കും സിദ്ര അമീനെ (11) പൂജ വസ്ത്രാകര്‍ പുറത്താക്കി. ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുനീബ അലി (17), ഒമെയ്മ സൊഹൈല്‍ (0) എന്നിവര്‍ ചെറിയ ഇടവേളകളില്‍ മടങ്ങിയെങ്കിലും നാലാം വിക്കറ്റ് കൂട്ടുകെട്ട് പാകിസ്താന് അടിത്തറയേകി.

1

നിദ ദാര്‍ (56*) 37 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ ഫിഫ്റ്റിയോടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ക്യാപ്റ്റന്‍ ബിസ്മാ മറൂഫ് (32) 35 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം നേടി തിളങ്ങി. 76 റണ്‍സിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. അലിയാ റിയാസ് (7), ആയിഷ നസീം (9) എന്നിവരും ചെറിയ സ്‌കോറില്‍ മടങ്ങിയപ്പോള്‍ തുബ ഹസാന്‍ (1) പുറത്താവാതെ നിന്നു. ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്നും പൂജ വസ്ത്രാകര്‍ രണ്ടും രേണുക സിങ് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇന്ത്യക്കായി ആര്‍ക്കും തന്നെ തിളങ്ങാനായില്ല. 26 റണ്‍സെടുത്ത റിച്ച ഘോഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒന്നാം വിക്കറ്റില്‍ 23 റണ്‍സായപ്പോഴേക്കും സബിനേനി മേഘനയെ (15) ഇന്ത്യക്ക് നഷ്ടമായി. ജെമീമ റോഡ്രിഗസ് (2), സ്മൃതി മന്ദാന (17) എന്നിവര്‍ ചെറിയ ഇടവേളയില്‍ പുറത്തായി. ദയാലന്‍ ഹേമലത (20), ദീപ്തി ശര്‍മ (16) എന്നിവരും കാര്യമായൊന്നും ചെയ്യാതെ മടങ്ങി. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറില്‍ (12) പ്രതീക്ഷവെച്ചിരുന്നെങ്കിലും തിളങ്ങാനായില്ല.

1

രാധാ യാദവും (3) രങ്കു സിങ്ങും (2*) രാജേശ്വരി ഗെയ്ക് വാദും (1) കാര്യമായൊന്നും ചെയ്യാതെ വന്നതോടെ രണ്ട് പന്തുകള്‍ ശേഷിക്കെ ഇന്ത്യന്‍ വനിതകള്‍ കൂടാരം കയറി. ഇന്ത്യയുടെ പുരുഷ ടീം ഏഷ്യാ കപ്പിലെ അവസാന മത്സരത്തില്‍ പാകിസ്താനോട് തോറ്റിരുന്നു. ഇപ്പോഴിതാ അതേ പാത പിന്തുടര്‍ന്ന് പെണ്‍നിരയും പാകിസ്താനോട് മുട്ടുകുത്തിയിരിക്കുന്നു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് മിന്നും ഫോമിലായിരുന്ന ഇന്ത്യക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് ഈ തോല്‍വിയെന്നത് പറയാതിരിക്കാനാവില്ല.

1

ആറ് തവണ ഏഷ്യാ കപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ വനിതാ ടീം അവസാന വര്‍ഷം ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റു. ഇത്തവണ കിരീടം തിരിച്ചുപിടിക്കാനിറങ്ങിയ ഇന്ത്യക്ക് വലിയ ക്ഷീണമാവുന്ന തോല്‍വിയാണ് ഇപ്പോള്‍ പാകിസ്താനോട് ഏറ്റതെന്ന് പറയാം. ടൂര്‍ണമെന്റിലൂടെത്തന്നെ ഇന്ത്യ പാകിസ്താനോട് കണക്കുവീട്ടുമെന്ന് പ്രതീക്ഷിക്കാം.

Story first published: Friday, October 7, 2022, 16:56 [IST]
Other articles published on Oct 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+