ഇന്ത്യന്‍ ക്രിക്കറ്റിലെ ടെര്‍മിനേറ്റര്‍ എന്നൊരു വിശേഷണം ഏതെങ്കിലുമൊരു ബാറ്റര്‍ അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് മുന്‍ ഇതിഹാസവും വെടിക്കെട്ട് ഓപ്പണറുമായ വീരേന്ദര്‍ സെവാഗാണ്. ഏതു ബൗളറെയും യാതൊരു കൂസലുമില്ലാതെ നേരിടാന്‍ അദ്ദേഹത്തിന് അസാധാരണ മനക്കരുത്തും അതോടൊപ്പം പ്രതിഭയുമുണ്ടായിരുന്നു.
പേസായാലും സ്പിന്നായാലും വീരുവിന് ഒരു ശൈലിയുള്ളൂ, തന്റെ ഏരിയയില്‍ വന്നാല്‍ പിന്നെ ബോള്‍ ഗാലറിയിലായിരിക്കും. ഈ ഹിറ്റ് ഓര്‍ മിസ് ശൈലി തന്നെയാണ് അദ്ദേഹത്തെ ക്രിക്കറ്റിലെ ഏറ്റവും വലിയ എന്റര്‍ടെയ്‌നര്‍മാരില്‍ ഒരാളാക്കിയത്.

കണ്ണും കൈകളും തമ്മിലുള്ള മികച്ച ഏകോപനവും അതോടൊപ്പം അസാധാരണ കൈക്കരുത്തും കൂടി ഒന്നിച്ചപ്പോള്‍ സെവാഗ് അക്ഷരാര്‍ഥത്തില്‍ 'മോണ്‍സ്റ്ററായി' മാറി. ആ കാലത്തു മല്‍സരരംഗത്തുണ്ടായിരുന്ന ഭൂരിഭാഗം ബൗളര്‍മാരുടെയും പേടിസ്വപ്‌നവും കൂടിയായിരുന്നു അദ്ദേഹം.

വ്യക്തിഗത നേട്ടങ്ങള്‍ക്കു ഒരിക്കലും പ്രാധാന്യം നല്‍കാത്ത താരം കൂടിയായിരുന്നു വീരു. 90 കളിലും 190കളിലുമൊന്നും സിക്‌സറുകളടിക്കാന്‍ അദ്ദേഹം ഒരിക്കലും ഭയക്കുകയും ചെയ്തിരുന്നില്ല. ഈ കാരണത്താല്‍ പല റെക്കോര്‍ഡുകളും വീരുവിനു നഷ്ടമാവുകയും ചെയ്തു. എന്നിട്ടും വളരെ മികച്ച രീതിയില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവെന്നതും ശ്രദ്ധേയമാണ്.
അതേസമയം, പാകിസ്താനുമായി 2004ല്‍ മുള്‍ട്ടാനില്‍ നടന്ന ടെസ്റ്റില്‍ സെവാഗിന്റെ ഐതിഹാസിക ട്രിപ്പിള്‍ സെഞ്ച്വറി ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല. അന്നു ആദ്യ ഇന്നിങ്‌സിലാണ് ഇന്ത്യക്കായി അദ്ദേഹം 309 റണ്‍സ് അടിച്ചെടുത്തത്. വെറും 375 ബോളിലാണിത്. 39 ഫോറും ആറു സിക്‌സും ഇതിലുള്‍പ്പെടും. ടെസ്റ്റില്‍ ട്രിപ്പിളടിച്ച ആദ്യ ഇന്ത്യന്‍ താരമെന്ന വമ്പന്‍ റെക്കോര്‍ഡും അന്നു വീരുവിനെ തേടിയെത്തി.
295 റണ്‍സില്‍ നില്‍ക്കവെ സിക്‌സറിലൂടെയാണ് അദ്ദേഹത്തിന്റെ ട്രിപ്പില്‍ നേട്ടമെന്നാതാണ് എടുത്തു പറയേണ്ട കാര്യം. ബാറ്റിങ് പങ്കാളിയും ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എതിര്‍ത്തിട്ടും അതു വകവയ്ക്കാതെയായിരുന്നു അന്നു വീരുവിന്റെ ആ സിക്‌സര്‍ സാഹസം. എന്തുകൊണ്ടാണ് താന്‍ സിക്‌സറിനു തുനിഞ്ഞുവെന്നതു പിന്നീട് വീരു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതേക്കുറിച്ച് അറിയാം.

സ്വന്തം ബാറ്റിങ് ശൈലിയെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് മുള്‍ട്ടാന്‍ ടെസ്റ്റിലെ സ്വപ്‌നതുല്യമായ ട്രിപ്പിള്‍ സെഞ്ച്വറി നേട്ടത്തെക്കുറിച്ചും അഗ്രസീവ് ബാറ്റിങ് ശൈലിയെ പറ്റിയും വീരേന്ദര്‍ സെവാഗ് മനസ് തുറന്നത്.

'ഞാന്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റാണ് കളിച്ചു കൊണ്ടിരുന്നത്. ബൗണ്ടറികളിലൂടെ കൂടുതല്‍ റണ്‍സ് അടിക്കുകയെന്ന മാനസികാവസ്ഥയാണ് എനിക്കുണ്ടായിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഞാന്‍ ഇതേ രീതിയാണ് പിന്തുടര്‍ന്നത്. സെഞ്ച്വറിക്കായി എത്ര ബൗണ്ടറികളടിക്കണമെന്നു ഞാന്‍ കണക്കുകൂട്ടാറുണ്ടായിരുന്നു.
ഞാന്‍ 90 റണ്‍സില്‍ നില്‍ക്കുകയാണെങ്കില്‍ സെഞ്ച്വറിയിലെത്താന്‍ 10 ബോളുകള്‍ എടുത്തുവെന്നു കരുതുക. എതിരാറികള്‍ക്കു എന്നെ പുറത്താക്കാനും അത്ര തന്നെ ബോളുകള്‍ ലഭിക്കും. അതുകൊണ്ടാണ് ഞാന്‍ ബൗണ്ടറികളടിച്ച് വേഗത്തില്‍ മൂന്നക്കമെത്താന്‍ ശ്രമിക്കുന്നത്.
അങ്ങനെയെങ്കില്‍ എന്നെ അതില്‍ നിന്നു തടയാന്‍ അവര്‍ക്കു രണ്ടു ബോള്‍ മാത്രമേ ലഭിക്കുകയുമുള്ളൂ. അതോടെ റിസ്‌ക് സാധ്യത 100ല്‍ നിന്നും 20 ആയി ചുരുങ്ങുകയും ചെയ്യും.
ഒരു സംഭവം ഞാാന്‍ ഓര്‍മിക്കുന്നു. ഞങ്ങള്‍ ഓസ്‌ട്രേലിയയില്‍ കളിച്ചു കൊണ്ടിരിക്കവെ 195ല്‍ നില്‍ക്കവെ സിക്‌സിനു ശ്രമിച്ച് ഞാന്‍ ഔട്ടായിരുന്നു. ആ ടെസ്റ്റ് മല്‍സരം ഞങ്ങള്‍ തോല്‍ക്കുകയും ചെയ്തു.
പിന്നീട് മുള്‍ത്താനില്‍ പാകിസ്താനുമായുള്ള ടെസ്റ്റില്‍ സെഞ്ച്വറിക്കു മുമ്പ് ഞാന്‍ 6-7 സിക്‌സറടിച്ചിരുന്നു. അപ്പോഴാണ് സച്ചിന്‍ ബാറ്റ് ചെയ്യാനെത്തിയത്. ഇനി നീ സിക്‌സടിച്ചാല്‍ ബാറ്റ് കൊണ്ട് അടിക്കുമെന്നു അദ്ദേഹം എന്നെ വിരട്ടി.
ഞാന്‍ കാരണം ചോദിച്ചപ്പോള്‍ ഓസീസുമായുള്ള ആ ടെസ്റ്റില്‍ സിക്‌സിനു ശ്രമിച്ച് ഔട്ടായതും ടീം തോറ്റതുമെല്ലം സച്ചിന്‍ ഓര്‍മിപ്പിക്കുകയായിരുന്നു. ഇതോടെ ആ കളിയില്‍ 120നും 295നും റണ്‍സിനിടെ ഒരു സിക്‌സ് പോലും ഞാന്‍ നേടിയില്ല.
ഒടുവില്‍ 295ല്‍ നില്‍ക്കവെ സിക്‌സിലൂടെ ഞാന്‍ ട്രിപ്പിള്‍ തികയ്ക്കാന്‍ ശ്രമിക്കുനെന്നു സച്ചിനോടു പറഞ്ഞു. നിനക്ക് വട്ടാണോ, ഇന്ത്യയുടെ ആരും ഇതുവരെ ട്രിപ്പിള്‍ അടിച്ചിട്ടില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
295 റണ്‍സും ആരും നേടിയിട്ടില്ലെന്നു ഞാന്‍ സച്ചിനോടു പറഞ്ഞു. പിന്നീട് സഖ്‌ലെയ്ന്‍ മുഷ്താഖിനെതിരേ സിക്‌സറടിച്ച് ഞാന്‍ ട്രിപ്പിളും പൂര്‍ത്തിയാക്കി. അപ്പോള്‍ എന്നേക്കാള്‍ സന്തോഷം സച്ചിനായിരുന്നു'- ഇങ്ങനെയായിരുന്നു വീരുവിന്റെ വാക്കുകള്‍.