ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ വര്‍ഷങ്ങളായി കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളിലൊരാളാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്തിയും പ്രകടനം മെച്ചപ്പെടുത്തിയുമെല്ലാം അദ്ദേഹം ഇതിനായി പരിശ്രമം തുടരുകയാണെങ്കിലും ഇപ്പോഴും ഇതില്‍ പൂര്‍ണമായി വിജയിച്ചിട്ടില്ലെന്നു തന്നെ പറയാം. എങ്കിലും സഞ്ജു തന്റെ പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. മല്‍സരാര്‍ഥികള്‍ കൂടിക്കൊണ്ടിരുന്നിട്ടും അദ്ദേഹം തന്റെ സ്വപ്‌നത്തിലേക്കുള്ള പ്രയത്‌നം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
കുറച്ചു വര്‍ഷങ്ങളായി ഫിറ്റ്‌നസില്‍ വലിയ പ്രാധാന്യമാണ് സഞ്ജു നല്‍കുന്നതെന്നു കാണാം. പലപ്പോഴും ജിമ്മില്‍ വ്യായാമത്തിലേര്‍പ്പെടുന്ന ഫോട്ടോസും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഫിറ്റ്‌നസിനും വലിയൊരു റോളുണ്ടെന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്.

വിരാട് കോലി ക്യാപ്റ്റനായതു മുതല്‍ കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കാനുള്ള യോ-യോ ടെസ്റ്റ് മുഴുവന്‍ കളിക്കാര്‍ക്കും നിര്‍ബന്ധമാക്കിയിരുന്നു. യോ- യോ ടെസ്റ്റില്‍ പാസാവുന്നവരെ മാത്രം ദേശീയ ടീമിലെടുത്താല്‍ മതിയെന്നതാണ് ബിസിസിഐയുടെ തീരുമാനം. യോ- യോ ടെസ്റ്റില്‍ തോറ്റതു കാരണം ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റെടുത്താല്‍ അക്കൂട്ടത്തില്‍ ചില വമ്പന്‍ കളിക്കാരുണ്ട്.
സഞ്ജുവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഒരു തവണയാണ് അദ്ദേഹത്തിനു യോ- യോ കടമ്പ കടക്കാന്‍ സാധിക്കാതെ പോയത്. 2018ലായിരുന്നു സംഭവം. അന്നു 23 വയസ്സ് മാത്രമായിരുന്നു സഞ്ജുവിന്റെ പ്രായം. ഇംഗ്ലണ്ടില്‍ പര്യടനം നടത്താനിരുന്ന ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ യോ- യോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ സഞ്ജു ടീമില്‍ നിന്നൊഴിവാക്കപ്പെടുകയായിരുന്നു.
എന്തുകൊണ്ടായിരിക്കാം അന്നു സഞ്ജുവിനു ഫിറ്റ്‌നെസ് ടെസ്റ്റില്‍ വിജയം നേടാന്‍ സാധിക്കാതെ പോയത്? ഇതിന്റെ കാരണത്തെക്കുറിച്ച് നമുക്കു പരിശോധിക്കാം. ആ സമയത്തു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ താരമായിരുന്നു സഞ്ജു. സീസണ്‍ അവസാനിച്ചതിനു പിന്നാലെ ജൂണിലായിരുന്നു ഇന്ത്യന്‍ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. പക്ഷെ ഐപിഎല്ലിന്റെ ആ സീസണില്‍ റോയല്‍സിനു ഫിറ്റ്‌നസ് ട്രെയിനര്‍ ഇല്ലായിരുന്നുവെന്നതാണ് സത്യം.

ചീഫ് ഫിസിയോയായി ജോണ്‍ ഗ്ലോസ്റ്ററും സഹായിയായി ഫുട്‌ബോള്‍ ഫിസിയോയ നോയല്‍ അഗസ്റ്റിനുമാണ് റോയല്‍സ് ടീമിനോടൊപ്പം സീസണില്‍ പ്രവര്‍ത്തിച്ചത്. ഇതില്‍ നോയല്‍ അഗസ്റ്റിന്‍ ഐഎസ്എല്‍ ക്ലബ്ബായ എടിക്കെയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ നിന്നും എടിക്കെ പുറത്തായതിനു ശേഷമാണ് അദ്ദേഹം ഐപിഎല്ലിന്റെ പകുതിയില്‍ വച്ച് റോയല്‍സ് സ്‌ക്വാഡിനാപ്പം ചേര്‍ന്നത്.
അതുകൊണ്ടു തന്നെ സീസണിന്റെ തുടക്കത്തില്‍ കളിക്കാരുടെ ഫിറ്റ്‌നസ് ശ്രദ്ധിക്കാന്‍ ഗ്ലോസ്റ്റര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഈ കാരണത്താല്‍ തന്നെ സഞ്ജുവടക്കം ടീമിലെ പല കളിക്കാര്‍ക്കും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മതിയായ ശ്രദ്ധയും ലഭിച്ചില്ല. ഇതാണ് യോ-യോ ടെസ്റ്റില്‍ അദ്ദേഹം തോല്‍ക്കാനുള്ള പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂടാതെ സീസണിന്റെ പകുതിയില്‍ വച്ച് റോയല്‍സിനൊപ്പം ചേര്‍ന്ന നോയല്‍ അഗസ്റ്റിന്‍ ഫുട്‌ബോള്‍ ബാക്ക്ഗ്രൗണ്ടില്‍ നിന്നുള്ളയാളാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഫുട്‌ബോളില്‍ നിന്നും തികച്ചും വ്യത്യസ്തവുമാണ് ക്രിക്കറ്റ്. ഫുട്‌ബോളര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിക്കറ്റര്‍മാരുടെ ഭക്ഷണക്രമം, ഫിറ്റ്‌നസ്, പ്ലാനിങ്, വിലയിരുത്തല്‍ എന്നിവയിലെല്ലാം വ്യത്യാസമുണ്ട്. അതുകൊണ്ടു തന്നെ അഗസ്റ്റിന്റെ സേവനം റോയല്‍സിലെ കളിക്കാര്‍ക്കു പ്രതീക്ഷിച്ചതു പോലെ ഗുണം ചെയ്തിട്ടുണ്ടാവില്ലെന്നു നമുക്ക് ഉറപ്പിക്കാം.