രോഹിത് ശര്‍മയ്ക്കു കീഴില്‍ തുടര്‍ച്ചയായി രണ്ടു വമ്പന്‍ ടൂര്‍ണമെന്റുകളില്‍ കളിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ആദ്യത്തേത് ഏഷ്യാ കപ്പാണെങ്കില്‍ അടുത്തത് നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പാണ്. നായകനെന്ന നിലയില്‍ ഒരുപക്ഷെ ഹിറ്റ്മാന്റെ അവസാനത്തെ ടൂര്‍ണമെന്റുകളായിരിക്കും ഇത്. തുടര്‍ന്നും നായകസ്ഥാനത്തു രോഹിത് തുടരുമോയെന്നു വിധിയെഴുതുക ഈ ടൂര്‍ണമെന്റുകളിലെ പ്രകടനമായിരിക്കും.
ഏകദിന ലോകകപ്പ് സ്വന്തം നാട്ടിലായതിനാല്‍ തന്നെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ കരിയറിലെ ഏറ്റവും വലിയ അഗ്നിപരീക്ഷയും ഇതു തന്നെയായിരിക്കും. കിരീടത്തില്‍ കുറഞ്ഞതൊന്നും ബിസിസിഐയെയും ആരാധകരെയും തൃപ്തിപ്പെടുത്തില്ല. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും രോഹിത്തിനു ടീമിനെ ചാംപ്യന്‍മാരാക്കിയേ തീരൂ.

ഇതിനകം രണ്ടു വലിയ ടൂര്‍ണമെന്റുകളിലാണ് സ്ഥിരം നായകനായതിനു ശേഷം രോഹിത്തിനു കീഴില്‍ ഇന്ത്യ കളിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പും ഓസ്‌ട്രേലിയ വേദിയായ ഐസിസിയുടെ ടി20 ലോകകപ്പുമായിരുന്നു ഇവ. രണ്ടിലും ടീം ദയനീയ പരാജയമായി മാറി. ഏഷ്യാ കപ്പില്‍ ഫൈനല്‍ പോലും കാണാതെ സൂപ്പര്‍ ഫോറിലാണ് ഇന്ത്യ പുറത്തായത്. ടി20 ലോകകപ്പിലാവട്ടെ ഗ്രൂപ്പു ഘട്ടം കടന്നെങ്കിലും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിനു നാണംകെട്ട് പുറത്തായി.
യഥാര്‍ഥത്തില്‍ ഈ പരാജയങ്ങളുടെ പേരില്‍ രോഹിത്തിനെ മാത്രം പഴിക്കുന്നത് ശരിയല്ല. കാരണം സ്ഥിരം ക്യാപ്റ്റനായതിനു ശേഷം ഒരിക്കല്‍പ്പോലും ഇന്ത്യയുടെ ഫുള്‍ ടീമിനെ അദ്ദേഹത്തിനു ലഭിച്ചിട്ടില്ലെന്നു കാണാം. ഓരോ ടൂര്‍ണമെന്റിലും ചില പ്രധാനപ്പെട്ട താരങ്ങളുടെ സേവനം രോഹിത്തിനു നഷ്ടമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും നിര്‍ഭാഗ്യവാനായ ക്യാപ്റ്റനെന്നു ഹിറ്റ്മാനെ വിളിക്കേണ്ടി വരും.
2022ലെ ഏഷ്യാ കപ്പെടുക്കുകയാണെങ്കില്‍ തുറുപ്പുചീട്ടുകളായ രണ്ടു സൂപ്പര്‍ താരങ്ങളുടെ സേവനമാണ് രോഹിത്തിനു നഷ്ടമായത്. ഒരാള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുറയായിരുന്നെങ്കില്‍ മറ്റൊരാള്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു. പരിക്കാണ് ഇരുവര്‍ക്കും വില്ലനായത്. ബുംറയുടെയും ജഡ്ഡുവിന്റെയും അസാന്നിധ്യം ടൂര്‍ണമെന്റില്‍ ടീമിനെ തളര്‍ത്തുകയും ചെയ്തു.
ഏഷ്യാ കപ്പിനു പിന്നാലെ നടന്ന ടി20 ലോകകപ്പിലും ബുംറയും ജഡേജയും കളിച്ചിരുന്നില്ല. പകരം വയ്ക്കാനില്ലാത്ത ഈ രണ്ടു മാച്ച് വിന്നര്‍മാരുടെ അഭാവം ക്യാപ്റ്റന്‍സി കൊണ്ടു മാത്രം രോഹിത്തിനു മറികടക്കാവുന്ന കാര്യവുമല്ല.
ഇനി നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലും ലോകകപ്പിലുമെല്ലാം സമാനമായ വെല്ലുവിളി തന്നെയാണ് രോഹിത്തിനു മുന്നിലുള്ളത്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും മാച്ച് വിന്നറുമായ റിഷഭ് പന്തിന്റെ സേവനം രണ്ടു ടൂര്‍ണമെന്റുകളിലും രോഹിത്തിനു ലഭിക്കില്ല.

മാത്രമല്ല നാലാം നമ്പറിലെ പകരം വയ്ക്കാനില്ലാത്ത ബാറ്ററായ ശ്രേയസ് അയ്യരും സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലും ടീമിനു പുറത്തുമാണ്. ഫിറ്റ്‌നസ് വീണ്ടെടുത്ത രാഹുല്‍ മടങ്ങിയെത്തുമെന്നാണ് സൂചനകളെങ്കിലും ശ്രേയസിന്റെ കാര്യം സംശയത്തിലാണ്. ഇന്ത്യയെ സംബന്ധിച്ച് ശ്രേയസിനു പകരം നാലാം നമ്പറില്‍ മികച്ചൊരു പകരക്കാരനില്ല.
സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരെയെല്ലാം ഇന്ത്യ പരീക്ഷിച്ചെങ്കിലും ആരും ഈ റോളിനോടു നീതി പുലര്‍ത്തിയില്ല. അതുകൊണ്ടു തന്നെ ശ്രേയസില്ലാതെ കളിച്ച് ടീമിനു തിരിച്ചടികള്‍ നേരിടുകയാണെങ്കില്‍ അതിനു രോഹിത്തിനെ പഴിക്കുന്നത് ശരിയല്ല.
ഏറ്റവും ശക്തമായ ടീമിനെ നല്‍കിയിട്ടും അവരെ വച്ച് കിരീടം നേടാന്‍ കഴിയാതെ പോവുന്നുണ്ടെങ്കില്‍ മാത്രമേ ഹിറ്റ്മാന്റെ ക്യാപ്റ്റന്‍സിയാണ് പ്രശ്‌നമെന്നു നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുകയുള്ളൂ. രോഹിത്തിനെപ്പോലെ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിക്കു വലിയ ടൂര്‍ണമെന്റുകളില്‍ പ്രധാന താരങ്ങളെ നഷ്ടമായിട്ടില്ല. എന്നിട്ടും ഒരു ഐസിസി ട്രോഫി പോലുമില്ലാതയാണ് അദ്ദേഹം നായകസ്ഥാനത്തു നിന്നും പടിയിറങ്ങിയത്.