രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലെ കിരീട വിജയമാണ്. 2007ലെ പ്രഥമ ടി20 ലോകപ്പില്‍ ചാംപ്യന്മാരായതിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ കിരീടനേട്ടം കൂടിയായിരുന്നു ഇത്. മാത്രമല്ല എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സില്‍ 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി നേടിയതിനു ശേഷം വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചതും ടി20 ലോകകപ്പിലൂടെയാണ്.
ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ വൈസ് ക്യാപ്റ്റനായിട്ടുള്ള ഹാര്‍ദിക് പാണ്ഡ്യയാണ്. സൗത്താഫ്രിക്കയുമായുള്ള ഫൈനലിലുള്‍പ്പെടെ കസറാന്‍ അദ്ദേഹത്തിനായിരുന്നു.
പക്ഷെ അടുത്തിടെ കപില്‍ ശര്‍മയുടെ ഷോയില്‍ ടീമംഗങ്ങളായ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കൊപ്പം അതിഥിയായി എത്തിയപ്പോള്‍ ഹാര്‍ദിക്കിനെക്കുറിച്ച് ഒന്നും തന്നെ പരാമര്‍ശിക്കാന്‍ രോഹിത് തയ്യാറാവാതിരുന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. പലരും ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ക്രെഡിറ്റ് സൂര്യക്കും റിഷഭിനും
ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തെക്കുറിച്ച് പരാമര്‍ശിക്കവെ പ്രധാനമായും രണ്ടു പേര്‍ക്കാണ് രോഹിത് ശര്‍മ ക്രെഡിറ്റ് നല്‍കിയത്. ഒരാള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണെങ്കില്‍ മറ്റൊരാള്‍ സ്റ്റാര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവുമാണ്. സൗത്താഫ്രിക്കുയുമായുള്ള ഫൈനലില്‍ ഇന്ത്യയുടെ വിജയമുറപ്പാക്കിയ കിടിലന്‍ ക്യാച്ചെടുത്തത് സൂര്യയായിരുന്നു. അപകടകാരിയായ ഫിനിഷര്‍ ഡേവിഡ് മില്ലറിനെ ബൗണ്ടറി ലൈനിനു തൊട്ടരികില്‍ വച്ചാണ് കണ്ണഞ്ചിപ്പിക്കുന്ന ഒരു ക്യാച്ചിലൂടെ സൂര്യ മടക്കിയത്.
ഇന്ത്യ കളി ജയിച്ചതും ഇവിടെ മുതലാണ്. റിഷഭാകട്ടെ കളിയുടെ അവസാന നിമിഷം പരിക്കുണ്ടെന്നു കാണിച്ച് ഗ്രൗണ്ടിലിരിക്കുകയും ഇതു കാരണം കളി തടസ്സപ്പെടുകയും ചെയ്തിരുന്നു. റണ്‍ചേസില്‍ ഇതു സൗത്താഫ്രിക്കയുടെ താളംതെറ്റിക്കുകയും ചെയ്തുവെന്നും കപില്‍ ശര്‍മയുടെ ഷോയില്‍ രോഹിത് ചൂണ്ടിക്കാണിച്ചിരുന്നു.
റിഷഭിന്റെ ബുദ്ധി
സൗത്താഫ്രിക്കയുമായുള്ള ഫൈനലില്‍ ഇന്ത്യയെ ജയിപ്പിച്ചത് റിഷഭ് പന്തിന്റെ ബുദ്ധിയാണെന്നാണ് രോഹിത് ശര്‍മ അഭിപ്രായപ്പെട്ടത്. സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ 30 ബോളില്‍ 30 റണ്‍സ് വേണമെന്നിരിക്കെ തൊട്ടുമുമ്പ് കളിയില്‍ ചെറിയൊരു ബ്രേക്ക് വന്നിരുന്നു. നമ്മുടെ റിഷഭ് പന്ത് തലച്ചോര്‍ ഉപയോഗിച്ച് മല്‍സരം നിര്‍ത്തിപ്പിക്കുകയായിരുന്നു. കാല്‍മുട്ടിന് എന്തോ പറ്റിയെന്നു പറഞ്ഞ് അവന്‍ കാലില്‍ എന്തൊക്കെയോ ചുറ്റുകയും ചെയ്തു. ഗെയിമിനെ ഇതിലൂടെ സ്ലോയാക്കുകയും ചെയ്തു.
മല്‍സരം വേഗത്തിലാണ് പോയ്‌ക്കൊണ്ടിരുന്നത്. എത്രയും വേഗത്തില്‍ പന്തെറിയൂവെന്നാണ് ക്രീസിലുള്ള ബാറ്റര്‍ ആഗ്രഹിക്കുക. അവരുടെ താളം ഇല്ലാതാക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമായിരുന്നു. ഞാന്‍ ഫീല്‍ഡ് സെറ്റ് ചെയ്യവെയാണ് റിഷഭ് നിലത്തു വീണു കിടക്കുന്നതു കണ്ടത്. ഫിസിയോ വന്ന് അവന്റെ കാലില്‍ പലതും ചുറ്റുകയും ചെയ്യുന്നു. കളി ഇപ്പോള്‍ തുടങ്ങുമോയെന്നും നോക്കി ഹെന്‍ട്രിച്ച് ക്ലാസെന്‍ അവിടെ നില്‍ക്കുകയാണ്. ഈ ബ്രേക്കും നമ്മുടെ ജയത്തിന് ഒരു കാരണമായിട്ടുണ്ടെന്നാണ് തോന്നുന്നതെന്നായിരുന്നു രോഹിത് പറഞ്ഞത്.
ഹാര്‍ദിക്കിനെ മറന്നു?
സൗത്താഫ്രിക്കയുമായുള്ള ഫൈനലില്‍ ഇന്ത്യന്‍ ബൗളിങിലെ കുന്തമുനയായത് യഥാര്‍ഥത്തില്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. കലാശക്കളിയില്‍ മൂന്നോവറില്‍ 6.7 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. കളിയിലെ ടേണിങ് പോയിന്റായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഹെന്‍ട്രിച്ച് ക്ലാസെന്റെ (27 ബോളില്‍ 52) വിക്കറ്റെടുത്തതും അദ്ദേഹമാണ്. 17ാമത്തെ ഓവറിലെ ആദ്യത്തെ ബോളിലായിരുന്നു ഇത്. അതിനു ശേഷമാണ് സൗത്താഫ്രിക്കയെ ഇന്ത്യ വരിഞ്ഞുകെട്ടിയത്.

പിന്നീട് അവസാന ഓവറില്‍ സൗത്താഫ്രിക്കയ്ക്കു നാലു വിക്കറ്റ് കൈയിലിക്കെ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ പന്തെറിഞ്ഞതും ഹാര്‍ദിക്കാണ്. ആദ്യ ഓവറില്‍ തന്നെ ഡേവിഡ് മില്ലറെ അദ്ദേഹം പുറത്താക്കുകയും ചെയ്തു. അഞ്ചാമത്തെ ബോളില്‍ കാഗിസോ റബാഡയെയും ഹാര്‍ദിക് മടക്കി. ഈ ഓവറില്‍ അദ്ദേഹം വിട്ടുകൊടുത്തത് വെറും എട്ടു റണ്‍സാണ്.
മല്‍സരഗതി മാറ്റിയ ബൗളിങ് പ്രകടനം നടത്തിയിട്ടും ഹാര്‍ദിക്കിനെക്കുറിച്ച് കപില്‍ ശര്‍മയുടെ ഷോയില്‍ ഒന്നും തന്നെ പരാമര്‍ശിക്കാന്‍ രോഹിത് ശര്‍മ തയ്യാറായില്ല. ഈ ടൂര്‍ണമെന്റിനു മുമ്പ് ഇരുവരും തമ്മില്‍ അത്ര നല്ല രസത്തിലായിരുന്നില്ല.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഹാര്‍ദിക് കൈക്കലാക്കിയതു മുതലാണ് രണ്ടു പേര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുടെ തുടക്കം. അതിനുശേഷം ഇവര്‍ക്കിടയില്‍ പഴയ രീതിയിലുള്ള സൗഹൃദമോ, അടുപ്പമോ ഇല്ലായിരുന്നു. ഇതാവാം ലോകകപ്പ് വിജയത്തെക്കുറിച്ച് പറയവെ ഹാര്‍ദിക്കിനെ രോഹിത് കണ്ടില്ലെന്നു നടിച്ചതെന്നാണ് കരുതപ്പെടുന്നത്.