ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു മിന്നും താരങ്ങളായ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നുമൊഴിവാക്കിയതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ചിലര്‍ക്കു മാത്രം ആനുകൂല്യം നല്‍കുന്നത് ശരിയല്ലെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴിതാ ഇതേ അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. എക്‌സിലൂടെയാണ് ബിസിസിഐയുടെ ഇരട്ടത്താപ്പിനെതിരേ അദ്ദേഹം ആഞ്ഞടിച്ചത്.
ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും പ്രതിശാഭാലികളായ ക്രിക്കറ്റര്‍മാരാണ്. രണ്ടു പേരും ശക്തമായി തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്നു. ഹാര്‍ദിക് പാണ്ഡ്യയെപ്പോലുള്ള കളിക്കാര്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ദേശീയ ടീമിന്റെ ഭാഗമല്ലാത്തപ്പോള്‍ അവര്‍ക്കു ആഭ്യന്തര വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ പാടില്ലേ? ഇതു എല്ലാവര്‍ക്കും ബാധകമല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു പ്രതീക്ഷിക്കുന്ന ഫലം കൈവരിക്കാന്‍ സാധിക്കില്ല എന്നായിരുന്നു എക്‌സില്‍ ഇര്‍ഫാന്‍ കുറിച്ചത്.

ഇര്‍ഫാന്റെ ഈ അഭിപ്രായത്തെ ആരാധകരും പിന്തുണച്ചിരിക്കുകയാണ്. സത്യം തുറന്നു പറഞ്ഞതിനു നന്ദി. രാഷ്ട്രീയപരമായ കാരണങ്ങളെ തുടര്‍ന്നു ഹാര്‍ദിക് പാണ്ഡ്യക്കു എല്ലായ്‌പ്പോഴും അനര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനു ഇതു നല്ലതല്ലെന്നായിരുന്നു ഒരു പ്രതികരണം.
ഹാര്‍ദിക് പാണ്ഡ്യക്കു എല്ലായ്‌പ്പോഴും പ്രത്യേക പരിഗണനയാണ് ബിസിസിഐയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനെത്തുമ്പോഴെല്ലാം അദ്ദേഹത്തിനു പരിക്കേല്‍ക്കാറുണ്ട്. പക്ഷെ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ എല്ലായ്‌പ്പോഴും ഹാര്‍ദിക്കിന്റെ സേവനം ലഭിക്കുകയും ചെയ്യും. ഹാര്‍ദിക്കിനെ ബിസിസിഐയുടെ ഡി ഗ്രേഡ് കരാറില്‍പ്പോലും ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ദേശീയ ടീമിന്റെ ഭാഗമല്ലാതിരുന്നപ്പോള്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ശ്രേയസിനും ഇഷാനും ബിസിസിഐയുടെ മുഖ്യ കരാര്‍ നഷ്ടമായത്. കഴിഞ്ഞ ഡിസംബറിലെ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുമുമ്പ് ഇഷാന്‍ ടീം വിട്ടത്. മാനസികമായി ഒരു ബ്രേക്ക് തനിക്കു ആവശ്യമാണെന്നായിരുന്നു അദ്ദേഹം ടീം മാനേജ്‌മെന്റിനെ അറിയിച്ചത്.
ചെറിയൊരു ബ്രേക്കെടുത്ത ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇഷാന്‍ കളിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ താരം അതിനു തയ്യാറായില്ല. അതിനു ശേഷം കോച്ച് രാഹുല്‍ ദ്രാവിഡും ബിസിസിഐ സെക്രട്ടറി ജയ് ഷായും രഞ്ജിയില്‍ കളിക്കേണ്ടത് നിര്‍ബന്ധമാണെന്നു ചൂണ്ടിക്കാണിച്ചിട്ടും ഇഷാന്റെ ഭാഗത്തു നിന്നും അനുകൂലമായ ഒരു നീക്കവും കണ്ടില്ല.

ശ്രേയസാവട്ടെ ഇംഗ്ലണ്ടുമായുള്ള ആദ്യ രണ്ടു ടെസ്റ്റകളിലെ മോശം പ്രകടനത്തിനു ശേഷം ടീമില്‍ നിന്നുമൊഴിവാക്കപ്പെടുകയായിരുന്നു. ഫോം വീണ്ടെടുക്കാന്‍ താരം രഞ്ജി കളിക്കുമെന്നായിരുന്നു കരുതിയത്. പക്ഷെ പരിക്കെന്നു കള്ളം പറഞ്ഞ് ശ്രേയസ് മാറി നില്‍ക്കുകയായിരുന്നു.
അതിനു പിന്നാലെയാണ് ശ്രേയസിനു പരിക്കുകളൊന്നുമില്ലെന്നു ദേശീയ ക്രിക്കറ്റ് അക്കാദമി ബിസിസിഐയ്ക്കു ഇമെയില്‍ അയച്ചത്. ഇതോടെ ശ്രേയസിന്റെ വാദം പൊളിയുകയും ചെയ്തു. അതിനു ശേഷം രഞ്ജി സെമിയില്‍ മുംബൈയ്ക്കായി കളിക്കാന്‍ താന്‍ തയ്യാറാണെന്നു ശ്രേയസ് അറിയിക്കുകയും ചെയ്യുകയായിരുന്നു.
ഇഷാന്‍, ശ്രേയസ് എന്നിവര്‍ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഒഴിവാക്കപ്പെടാനുള്ള പ്രധാന കാരണവും ഇവയാണ്. എന്നാല്‍ ടെസ്റ്റ് മല്‍സരങ്ങള്‍ പൂര്‍ണമായും മതിയാക്കുകയും ദേശീയ ടീമിനു വേണ്ടി വലപ്പോഴും കളിക്കുകയും ഭൂരിഭാഗവും പരിക്കേറ്റ് പുറത്തിരിക്കുകയും ചെയ്തിട്ടും ഹാര്‍ദിക്കിനു ഗ്രേഡ് എ കരാര്‍ നല്‍കിയത് എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം.