ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുമെന്നാണ് നേരത്തേ പുറത്തുവിട്ട ഡ്രാഫ്റ്റ് ഷെഡ്യൂളിലുള്ളത്. എന്നാല്‍ ഈ സ്റ്റേഡിയത്തില്‍ കളിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനു താല്‍പ്പര്യമില്ലെന്നും ഇതേ തുടര്‍ന്നാണ് ഫിക്‌സ്ചറിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതെന്നുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. അഹമ്മദാബാദില്‍ കളിക്കാന്‍ വിമുഖത കാണിക്കുന്ന പിസിബിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ താരം ഷാഹിദ് അഫ്രീഡി.
എന്തുകൊണ്ടാണ് അഹമ്മദാബാദിലെ പിച്ചില്‍ കളിക്കാന്‍ അവര്‍ വിമുഖത കാണിക്കുന്നത്? അവിടെ തീപിടിക്കുമോ, അല്ലെങ്കില്‍ പ്രേതബാധയുണ്ടോ? പോവൂ, അവിട കളിക്കൂ. കളിച്ച് ജയിക്കൂ. ഇവയൊക്കെയാണ് മുന്‍കൂട്ടി കാണുന്ന വെല്ലുവിളികളെങ്കില്‍ അതിനെ മറികടക്കാനുള്ള ഒരേയൊരു വഴി ഇന്ത്യക്കെതിരേ ആധികാരികമായ വിജയമാണ്. പാകിസ്താന്റെ ജയമാണ് ആത്യന്തികമായി ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഷാഹിദ് അഫ്രീഡി വ്യക്തമാക്കി.

നുണകളില്‍ ശ്രദ്ധ കൊടുക്കാതെ കാര്യങ്ങളെ പോസിറ്റീവായി എടുക്കണം. ഇന്ത്യന്‍ ടീമിനു അവിടെ ആധിപത്യമുണ്ടെങ്കില്‍ അവിടെ പോയി നിറഞ്ഞുകവിഞ്ഞ ഇന്ത്യന്‍ ആരാധകര്‍ക്കു മുന്നില്‍ വിജയം കൊയ്ത് നിങ്ങള്‍ ആരാണെന്നു കാണിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടതെന്നും ക്രിക്കറ്റ് പാകിസ്താന്‍ ഡോട്ട് കോം എന്ന പ്രാദേശിക വാര്‍ത്താ ചാനലുമായി സംസാരിക്കവെ ഷാഹിദ് അഫ്രീഡി പറഞ്ഞു.
ലോകകപ്പില്‍ പാകിസ്താന്‍ ടീം കളിക്കുമോയെന്ന കാര്യം പോലും സംശയത്തിലാക്കുന്ന തരത്തിലുള്ളതായിരുന്നു പിസിബി ചെയര്‍മാന്‍ നജാം സേത്തിയുടെ വാക്കുകള്‍. ലോകകപ്പിനു ഇന്ത്യയിലേക്കു ടീമിനെ അയക്കണമോയെന്ന തീരുമാനം സര്‍ക്കാരിനു വിട്ടുകൊടുത്തിരിക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ലോകകപ്പിനു പാകിസ്താന്‍ ടീമിനെ ഇന്ത്യയിലേക്കു അയക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം സര്‍ക്കാരിനു വിട്ടിക്കുകയാണെന്നാണ് ഐസിസിയെ പിസിബി അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ വേദിയുടെ കാര്യത്തില്‍ ചര്‍ച്ച നടത്തുകയുള്ളൂവെന്നും വാര്‍ത്താസമ്മേളനത്തില്‍ സേത്തി വിശദീകരിച്ചിരുന്നു.
ഐസിസി ഇനി ഷെഡ്യൂള്‍ പ്രഖ്യാപിക്കുകയും ഞങ്ങളുടെ മല്‍സരങ്ങള്‍ ചില പ്രത്യേക വേദികളില്‍ നടത്താന്‍ തീരുമാനിച്ചാലും അതു മാറ്റുന്നതിനെക്കുറിച്ച് ആവശ്യപ്പെടാന്‍ പാക് സര്‍ക്കാരിനു തീരുമാനിക്കാവുന്നതാണ്. കൂടാതെ ഞങ്ങളെ ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയിലേക്കു അയക്കണമോയെന്നും അവര്‍ക്കു തീരുമാനിക്കാം.
2015ല്‍ ഞങ്ങള്‍ ഇന്ത്യയുമായുള്ള മല്‍സരത്തിന്റെ വേദി ധര്‍മശാലയില്‍ നിന്നും കൊല്‍ക്കത്തയിലേക്കു മാറ്റിയിരുന്നു. സര്‍ക്കാരിനെയും സുരക്ഷയെയും ആശ്രയിച്ചായിരിക്കും ഇത്തവണയും ഇക്കാര്യങ്ങളെന്നും നജാം സേത്തി പറഞ്ഞിരുന്നു.