ഇന്ത്യന്‍ കുപ്പായമണിയാന്‍ ഒരിക്കല്‍പ്പോലും ഭാഗ്യമുണ്ടായില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ഈ പേര് ഇനി കുറിക്കപ്പടും- അമോല്‍ അനില്‍ മുസുംദാര്‍. ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഐതിഹാസിക വിജയം ലോകം മുഴുവന്‍ ആഘോഷിക്കുമ്പോള്‍ അതിനു ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്.
ഹര്‍മന്‍പ്രീത് കൗറും സംഘവും കന്നി ലോകകിരീടവുമായി ഇപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കില്‍ ഇതിന്റെ വലിയൊരു ക്രെഡിറ്റ് മുസുംദാറിനാണ്. കാരണം ആരും വിദൂര സാധ്യത പോലും കല്‍പ്പിക്കാതിരുന്ന ഈ ടീമിനെ വച്ച് ഇന്ത്യ ചാംപ്യന്മായതിനു പിന്നില്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ കഠിനാധ്വാനവും പ്ലാനിങുമുണ്ട്. യഥാര്‍ഥത്തില്‍ ആരാണ് വനിതാ ക്രിക്കറ്റിന്റെ തലവര മാറ്റിയ ഈ കോച്ച്? മുസുംദാറിനെ അടുത്തറിയാം.

കാലം തെറ്റി പിറന്ന പ്രതിഭ
അമോല്‍ മുസുംദറെന്ന ക്രിക്കറ്ററെ കുറിച്ച് പറയുകയാണെങ്കില്‍ കാലം തെറ്റി പിറന്ന പ്രതിഭയെന്നു ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. കാരണം ലോക ക്രിക്കറ്റില്‍ ബാറ്റിങ് ഹീറോയായി വിലസാന്‍ ശേഷിയുണ്ടായിട്ടും നിര്‍ഭാഗ്യവശാല്‍ അരങ്ങേറ്റത്തിനുള്ള അവസരം പോലും അദ്ദേഹത്തിനു ലഭിച്ചില്ല.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റണ്‍മെഷീന്‍ തന്നെയായിരുന്നു മുസുംദാര്‍. പക്ഷെ ഇന്ത്യന്‍ ടീമില്‍ ആ സമയത്തെ പ്രതിഭകളുടെ ധാരാളിത്തം കാരണം അദ്ദേഹത്തിനു ഒരിക്കല്‍ പോലും വിഴിയെത്തിയില്ല.
വെറും 19 വയസ്സ് മാത്രമുള്ളപ്പോള്‍ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി പുറത്താവാതെ 260 റണ്‍സോടെ ലോക റെക്കോര്‍ഡുമായി മുസംദാര്‍ വരവറിയിച്ചിരുന്നു. 1993-94 സീസിലായിരുന്നു ഇത്. അദ്ദേഹം അന്നു സ്ഥാപിച്ച ഈ ബാറ്റിങ് റേക്കോര്‍ഡ് ഏകദേശം 25 വര്‍ഷത്തോളം ഇളക്കം തട്ടാതെ നില്‍ക്കുകയും ചെയ്തു.
20 വര്‍ഷത്തിലേറെ കാലം മുംബൈ ക്രിക്കറ്റിന്റെ ഹൃദയസ്പന്ധനമായിരുന്നു മുസുംദാറെന്നു പറയാം. 48.13 എന്ന മികച്ച ശരാശരിയില്‍ അദ്ദേഹം അവര്‍ക്കായി വാരിക്കൂട്ടിയത് 11,167 റണ്‍സാണ്. 30 സെഞ്ച്വറികളും ഇതിലുള്‍പ്പെടും. രഞ്ജിയുടെ ചരിത്രത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് മുസുംദാര്‍ ദീര്‍ഘകാലം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു.
മൂന്ന്-നാല് നമ്പറുകളില്‍ ബാറ്റ് ചെയ്തിരുന്ന അദ്ദേഹം പ്രതിസന്ധി ഘട്ടങ്ങളില്‍ മുംബൈയുടെ രക്ഷകന്‍ കൂടിയായിരുന്നു. അവര്‍ക്കു വേണ്ടി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങളും കരിയറിലുനീളം മുസുംദാര്‍ കാഴ്ചവയ്ക്കുകയും ചെയ്തു. 2006-07 സീസണില്‍ മുംബൈയുടെ ക്യാപ്റ്റനായിരിക്കെ ടീമിനെ 37ാം രഞ്ജി ട്രോഫി കിരീടത്തിലേക്കും അദ്ദേഹം നയിച്ചിരുന്നു.
മുംബൈ വിട്ട ശേഷം കരിയറിന്റെ അവസാനത്തിലേക്കു അസ്സം (2009-12), ആന്ധ്ര പ്രദേശ് (2013-14) എന്നിവര്‍ക്കു വേണ്ടിയും മുസുംദാര്‍ കളിച്ചിരുന്നു. പക്ഷെ ഇന്ത്യക്കു വേണ്ടി കളിക്കുകെയന്ന അദ്ദേഹത്തിന്റെ മോഹം ഒരിക്കലും പൂവണിഞ്ഞില്ല.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാരുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി തുടങ്ങിയ ഇതിഹാസ താരങ്ങള്‍ വിലസിയ സമയത്തു ദേശീയ ടീമില്‍ മുസുംദാറിനു അവസരമില്ലായിരുന്നു.

കോച്ചിങിലേക്ക്
2014ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമാണ് അമോല്‍ മുസുംദാര്‍ കോച്ച് കരിയറിലേക്കു കടക്കുന്നത്. ഇന്ത്യയുടെ അണ്ടര്‍ 19, 23 ടീമുകളെ പരിശീലിപ്പിച്ച ശേഷം അദ്ദേഹം 2018-20 വരെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് കോച്ചായും പ്രവര്‍ത്തിച്ചു. സൗത്താഫ്രിക്കയുടെ താല്‍ക്കാലിക കോച്ചിന്റെ റോളിലും മുസുംദാറിനെ കണ്ടു.
2021ല്‍ അദ്ദേഹം മുംബൈ ടീമിന്റെ മുഖ്യ കോച്ചായി മാറി. 2023 ഒക്ടോബറിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായി മുസുംദാര്‍ സ്ഥാനമേറ്റെടുക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് ടീമിനെ ഉടച്ചു വാര്‍ത്ത അദ്ദേഹം ഇപ്പോള്‍ അവരെ ലോക ചാംപ്യന്‍മാരുമാക്കിയിരിക്കുകയാണ്.