ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് വീരേന്ദര്‍ സെവാഗ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കുന്ന സെവാഗ് ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ പലരും ഉണ്ടായിരുന്നെങ്കിലും ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്തത് സെവാഗ് മാത്രമാണ്. അത്രത്തോളമായിരുന്നു സെവാഗിന്റെ പ്രഹര ശേഷി. ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച ആക്രമണകാരികളൊരാളായ ബാറ്റ്‌സ്മാനായിരുന്നു സെവാഗ്.
ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുള്ള താരമാണ് സെവാഗ്. ഇതില്‍ ഏകദിന ഇരട്ട സെഞ്ച്വറി നേടുമ്പോള്‍ സെവാഗ് നായകനായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ടെസ്റ്റില്‍ മൂന്നാം ട്രിപ്പിള്‍ സെഞ്ച്വറിക്ക് തൊട്ടടുത്തേക്കെത്താന്‍ സെവാഗിനായിരുന്നു. എന്നാല്‍ രാഹുല്‍ ദ്രാവിഡിന്റെ ഉപദേശമാണ് സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം നഷ്ടപ്പെടുത്തിയതെന്ന് പറയാം. സെവാഗ് പതിവ് ശൈലിയില്‍ ആക്രമിച്ച് മുന്നേറുകയായിരുന്നു.
രണ്ടാം ദിനം 284 റണ്‍സിലാണ് സെവാഗ് അവസാനിപ്പിച്ചത്. അന്ന് തന്നെ 300 പിന്നിടാനുള്ള അവസരം സെവാഗിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ദ്രാവിഡ് സെവാഗിനെ ഭയപ്പെടുത്തി. ഇപ്പോള്‍ വലിയ ഷോട്ട് കളിച്ച് പുറത്തായാല്‍ വലിയ അവസരമാണ് നഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞ് സെവാഗിനെക്കൊണ്ട് പ്രതിരോധിപ്പിച്ച് കളിപ്പിച്ചു. മൂന്ന് ദിവസങ്ങള്‍ ബാക്കിയുണ്ടെന്നും വേണമെങ്കില്‍ 400 കടക്കാമെന്നും ദ്രാവിഡ് സെവാഗിനെ ഉപദേശിച്ചു.
ഇതോടെ തന്റെ ആക്രമണത്തില്‍ നിന്ന് പതിയ പിന്‍വലിഞ്ഞ സെവാഗ് മൂന്നാം ദിനം കളിക്കാനായി വിക്കറ്റ് കാത്തു. മൂന്നാം ദിനം ബാറ്റുചെയ്യാനെത്തിയ സെവാഗ് 293 റണ്‍സില്‍ നില്‍ക്കവെ മുത്തയ്യ മുരളീധരനാണ് സെവാഗിനെ പുറത്താക്കിയത്. അന്ന് ദ്രാവിഡിന്റെ വാക്കുകേള്‍ക്കാതെ അതേ ആക്രമണോത്സകതയോടെ മുന്നോട്ട് പോയിരുന്നെങ്കില്‍ ടെസ്റ്റില്‍ മൂന്ന് ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമായി സെവാഗിന് മാറാന്‍ സാധിക്കുമായിരുന്നു.

സെവാഗിന്റെ ബാറ്റിങ് ശൈലി പരിഗണിക്കുമ്പോള്‍ പ്രതിരോധിച്ച് ബാറ്റുചെയ്യുന്നത് മണ്ടത്തരമാണ്. ദ്രാവിഡ് നല്ല ഉദ്ദേശത്തോടെ സെവാഗിനെ ഉപദേശിച്ചതാണെങ്കിലും അത് സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി നഷ്ടമാക്കി. രണ്ടാം ദിവസം തന്നെ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാനായിരുന്നു സെവാഗ് പദ്ധതി ഇട്ടത്. എന്നാല്‍ ദ്രാവിഡിന്റെ ഉപദേശമാണ് അദ്ദേഹത്തിന്റെ മനം മാറ്റിയത്. എന്തായാലും സെവാഗിനെ സംബന്ധിച്ച് കരിയറിലെ വലിയ നഷ്ടമാണിത്.
ട്രിപ്പിള്‍ സെഞ്ച്വറി നേടുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. രണ്ടാം ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇതിന് തൊട്ടടുത്തെത്താന്‍ സെവാഗിന് സാധിച്ചെങ്കിലും ഈ ചരിത്ര നേട്ടം കൈയകലത്തില്‍ നഷ്ടപ്പെടുത്തിയത് ഇപ്പോഴും വേദനയായി തുടരുന്നു. എന്നാല്‍ വ്യക്തിപരമായ ഇത്തരം നേട്ടങ്ങളോട് വലിയ താല്‍പര്യം കാട്ടാത്തയാളാണ് സെവാഗ്. അതുകൊണ്ടുതന്നെ സെവാഗിനെ സംബന്ധിച്ച് ഈ ട്രിപ്പിള്‍ സെഞ്ച്വറി നഷ്ടം വലിയ കാര്യമല്ല.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പരിശീലക റോളിലേക്ക് സെവാഗ് തിരിഞ്ഞിരുന്നു. എന്നാല്‍ വലിയ മികവ് കാട്ടാന്‍ സാധിക്കാതെ പോയി. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ മുഖ്യ പരിശീലകനായിരുന്നു സെവാഗ്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഇതോടെ സെവാഗ് തഴയപ്പെട്ടു. ഇപ്പോള്‍ അവതാരകനായും കമന്റേറ്ററായും സെവാഗ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനവും സെവാഗ് സ്വപ്‌നം കാണുന്നുണ്ട്.
രാഹുല്‍ ദ്രാവിഡാണ് നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. ദ്രാവിഡിന് കീഴിലാണ് ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ചത്. വരുന്ന ടി20 ലോകകപ്പിലും ദ്രാവിഡിന് കീഴിലാവും ഇന്ത്യ കളിക്കുക. ഇതിന് ശേഷം ഇന്ത്യയുടെ പരിശീലക സംഘത്തില്‍ അഴിച്ചുപണിയുണ്ടാവും. അപ്പോള്‍ സെവാഗിന് പരിശീലക റോളിലേക്ക് വിളിയെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സെവാഗ് പരിശീലകനായാല്‍ ഇന്ത്യയുടെ ആക്രമണോത്സകത ഉയരുമെന്നുറപ്പാണ്.