ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ വര്‍ഷങ്ങളിലൊന്നായാണ് 2011ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. കാരണം 1983നു ശേഷം ഒരു ലോകകപ്പിനു വേണ്ടിയുള്ള ഇന്ത്യയുടെ നീണ്ട കാത്തിരിപ്പ് അവസാനിച്ചത് 2011ലായിരുന്നു. ഇന്ത്യ സംയുക്ത ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു ടീം വിജയകിരീടം ചൂടിയത്.
വമ്പന്‍ താരങ്ങളുടെ വലിയൊരു നിരയും ദക്ഷിണാഫ്രിക്കക്കാരനായ ഗാരി കേസ്റ്റണെന്ന സൂപ്പര്‍ കോച്ചും അന്നു ഇന്ത്യക്കുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ടീമിനോടൊപ്പം കിരീടനേട്ടത്തില്‍ പങ്കാളിയായവരില്‍ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുമുണ്ടായിരുന്നു. അന്നു ഇന്ത്യന്‍ ടീം ചാംപ്യന്‍മാരാവാനുള്ള പ്രധാന കാരണം എന്തായിരുന്നുവെന്നു റെയ്‌ന പിന്നീട് ഒരു അഭിമുഖത്തില്‍ വെളിപ്പെത്തുകയും ചെയ്തിട്ടുണ്ട്.

ക്യാപ്റ്റന്‍ ധോണിയുടെയോ, കോച്ച് കേസ്റ്റണിന്റെയോ, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്ന യുവരാജ് സിങിന്റെയോ പേരായിരുന്നില്ല റെയ്‌ന പറഞ്ഞത്. മറിച്ച് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സാന്നിധ്യമായിരുന്നു ഇന്ത്യ ജേതാക്കളാവാനുള്ള മുഖ്യ കാരണമെന്നായിരുന്നു റെയ്‌നയുടെ വാക്കുകള്‍.
അന്നത്തെ ഇന്ത്യന്‍ ടീമില്‍ വലിയ ഒത്തൊരുമയാണ് ഉണ്ടായിരുന്നതെന്നാണ് റെയ്‌ന പറയുന്നത്. ഓരോ താരവും പരസ്പരം സഹായിക്കുകയും ചെയ്തിരുന്നു. ടീമിലെ മുഴുവന്‍ താരങ്ങളും ഒരേ മനസ്സോടെ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്തത് സച്ചിനു വേണ്ടി ഈ ലോകകപ്പ് നേടണമെന്നതായിരുന്നു. അതു അദ്ദേഹത്തിന്റെ അവസാനത്തെ ലോകകപ്പ് കൂടിയാവുമെന്നു ഞങ്ങളെല്ലാം ബോധ്യമുണ്ടായിരുന്നതായും റെയ്‌ന പറയുന്നു.
ഈ ടീം വളരെ വ്യത്യസ്തമാണെന്നു എല്ലാവരും ചിന്തിച്ചിരുന്നു. 1983ലായിരുന്നു നമ്മള്‍ അവസാനായി ലോകകപ്പ് നേടിയത്. അതിനു ശേഷം ഒരു ട്രോഫി പോലുമില്ലാതെ വലിയ ഗ്യാപ്പാണ് വന്നത്. സച്ചിനും കരിയറില്‍ ഒരു ലോകകപ്പ് പോലും ലഭിച്ചിരുന്നില്ല. അഞ്ചു ലോകപ്പുകളില്‍ അദ്ദേഹം നേരത്തേ കളിച്ചിരുന്നു. സച്ചിന്റെ ആറാമത്തെ ലോകകപ്പ് കൂടിയായിരുന്നു 2011ലേത്.
അതുകൊണ്ടു തന്നെ ടീമിന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. എല്ലാ ടീം മീറ്റിങ്ങുകളിലും സച്ചിന്‍ പങ്കെടുത്തിരുന്നു. ഞങ്ങളുടെ കോച്ചായിരുന്ന ഗാരിയും (കേസ്റ്റണ്‍) കളിക്കാര്‍ക്കിടയില്‍ എല്ലാ കാര്യങ്ങളും നന്നായി തന്നെ മുന്നോട്ടു പോവുന്നതായി ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. ഡഗൗട്ടിലെയും ഡ്രസിങ് റൂമിലെയുമെല്ലാം അന്തരീക്ഷം മെച്ചപ്പെടുത്താന്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചതെന്നും റെയ്‌ന വിശദമാക്കി.

സച്ചിനെ സംബന്ധിച്ച് ബാറ്ററെന്ന നിലയിലും അവിസ്മരണീയ ലോകകപ്പായിരുന്നു അത്. കാരണം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 53.55 ശരാശരിയില്‍ 482 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അടിച്ചെടുത്തത്. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 120 റണ്‍സുമായിരുന്നു.
റെയ്‌നയ്ക്കു ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നുള്ളൂ. ഇവയില്‍ ബാറ്റ് ചെയ്തത് മൂന്ന് ഇന്നിങ്‌സുകളില്‍ മാത്രം. 74 ശരാശരിയില്‍ 74 റണ്‍സാണ് റെയ്‌ന സ്‌കോര്‍ ചെയ്തത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 36 റണ്‍സായിരുന്നു.
അയല്‍ക്കാരും മുന്‍ ചാംപ്യന്‍മാരുമായ ശ്രീലങ്കയെ മുംബൈയിലെ വാംഖഡെയില്‍ വീഴ്ത്തിയായിരുന്നു ധോണിയും സംഘവും ലോകകപ്പില്‍ മുത്തമിട്ടത്. അന്നു ഫൈനലിനു ശേഷം സച്ചിനെ തോളിലേറ്റി ഗ്രൗണ്ട് വലം വച്ചായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദപ്രകടനം. സച്ചിന്റെ സ്വപ്‌നതുല്യമായ കരിയറിലെ ഏക കുറവ് ഒരു ലോകകപ്പില്ലെന്നതായിരുന്നു. അതാണ് അന്നു അവസാനിക്കുകയും ചെയ്തത്.