ക്രിക്കറ്റ് ലോകം ഒരു സമയത്തു ഏറ്റവുമധികം ആസ്വദിച്ച കൊമ്പുകോര്‍ക്കലുകളിലൊന്നായിരുന്നു ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും മുന്‍ പാക് ഇതിഹാസ പേസര്‍ ഷുഐബ് അക്തറും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍. ഒരാള്‍ ബാറ്റിങിലെ കിങാണെങ്കില്‍ മറ്റേയാള്‍ പേസ് ബൗളിങിലെ സൂപ്പര്‍ ഹീറോയുമായിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും ടെസ്റ്റിലുമെല്ലാം പല തവണ സച്ചിന്‍-അക്തര്‍ പോരാട്ടങ്ങള്‍ ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ചിട്ടുണ്ട്.
കളിക്കളത്തില്‍ ഒട്ടും വിട്ടുകൊടുക്കാത്തവരാണ് രണ്ടു പേരുമെങ്കിലും പുറത്ത് വലിയ സൗഹൃദം പുലര്‍ത്തുന്നവരാണ് ഇരുവരും. പക്ഷെ കളിക്കളത്തില്‍ സച്ചിനെ മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായി അക്തര്‍ ഒരു അഭിമുഖത്തില്‍ നേരത്തേ വെളിപ്പെടുത്തിയത് ആരാധകരെ ശരിക്കും ഞെട്ടിച്ചിരുന്നു.

2006ല്‍ കറാച്ചിയില്‍ നടന്ന ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന ടെസ്റ്റ് മല്‍സരത്തിനിടെയാണ് സച്ചിനെ പരിക്കേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശരീരം ലക്ഷ്യമിട്ട് താന്‍ പല തവണ ബൗള്‍ ചെയ്തതെന്നാണ് വിരമിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം അക്തര്‍ തുറന്നു പറഞ്ഞത്.
ഒരു കളിക്കിടെ സച്ചിന്‍ ടെണ്ടുല്‍ക്കറെ പരിക്കേല്‍പ്പിക്കാന്‍ മനപ്പൂര്‍വ്വം ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുകയാണെന്നായിരുന്നു അക്തര്‍ പറഞ്ഞത്. എന്തു വില കൊടുത്തും സച്ചിനെ പരിക്കേല്‍പ്പിച്ചേ തീരുവെന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ അന്നു ബൗള്‍ ചെയ്തത്.
വിക്കറ്റുകള്‍ക്കു മുന്നില്‍ പന്തെറിയാന്‍ ക്യാപ്റ്റനായിരുന്ന ഇന്‍സമാമുള്‍ ഹഖ് എന്നോടു ആവശ്യപ്പെട്ടിരുന്നെങ്കിലും ഞാന്‍ അതൊന്നും കേട്ടില്ല. എങ്ങനെയെങ്കിലും സച്ചിനു പരിക്കേല്‍പ്പിക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്നും അക്തര്‍ പറഞ്ഞിരുന്നു.
അന്നു ഞാന്‍ മനപ്പൂര്‍വ്വം തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഹെല്‍മറ്റിലേക്കു ബൗള്‍ ചെയ്യുകയും അതു അവിടെ കൊള്ളുകയും ചെയ്തിരുന്നു. സച്ചിന്‍ മരിച്ചുപോവുമെന്നു പോലും അന്നു ഞാന്‍ കരുതിയിരുന്നു. റീപ്ലേ കണ്ടപ്പോള്‍ ബോള്‍ അദ്ദേഹത്തിന്റെ നെറ്റിയുടെ ഭാഗത്താണ് ഹെല്‍മറ്റില്‍ കൊണ്ടതെന്നു മനസ്സിലായി. പക്ഷെ ഞാന്‍ ഇതുകൊണ്ടും നിര്‍ത്തിയില്ല. സച്ചിനെ പരിക്കേല്‍പ്പിക്കുന്നതിനു വേണ്ടി ഞാന്‍ വീണ്ടും ഇതേ രീതിയില്‍ തന്നെ ബൗള്‍ ചെയ്യുകയായിരുന്നുവെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് വെളിപ്പെടുത്തുന്നു.
ഈ ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ തോല്‍വിയും ഏറ്റുവാങ്ങിയിരുന്നു. 341 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് പാകിസ്താന്‍ അന്നു ആഘോഷിച്ചത്. ബാറ്റിങില്‍ സച്ചിനു രണ്ടിന്നിങ്‌സുകളിലും കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ 23 റണ്‍സ് മാത്രമെടുത്ത് പുറത്തായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 26 റണ്‍സിനും ക്രീസ് വിടുകയായിരുന്നു. ടെസ്റ്റില്‍ രണ്ടു തവണയാണ് സച്ചിനെ അക്തര്‍ പുറത്താക്കിയിട്ടുള്ളത്. ഏകദിനത്തില്‍ നാലും ടി20യില്‍ ഒരു തവണയും മാസ്റ്റര്‍ ബ്ലാസ്റ്ററെ അദ്ദേഹം പവലിയനിലേക്കു തിരികെ അയച്ചിട്ടുണ്ട്.
അക്തര്‍ ആദ്യമായിട്ടല്ല ഏതെങ്കിലുമൊരു ബാറ്ററെ താന്‍ മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തുന്നത്. മുമ്പും അദ്ദേഹം ഇത്തരമൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അന്നു മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു അക്തറുടെ തുറുന്നുപറച്ചില്‍.

2021ല്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2006ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഫൈസലാബാദില്‍ നടന്ന ടെസ്റ്റില്‍ ധോണിക്കെതിരേ മനപ്പൂര്‍വ്വം താനൊരു അപകടകരമായ ബീമര്‍ പരീക്ഷിച്ചുവെന്നാണ് അക്തര്‍ തുറന്നു പറഞ്ഞത്.
ഫൈസലാബാദില്‍ നടന്ന ടെസ്റ്റ് മല്‍സരത്തിനിടെ എംഎസ് ധോണിയെ മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കുകയെന്ന ലക്ഷ്യവുമായി ഞാന്‍ ബൗള്‍ ചെയ്തിരുന്നു. അദ്ദേഹത്തിനു നേരെ ഞാന്‍ ഒരു ബീമര്‍ കരുതിക്കൂട്ടി എറിയുകയായിരുന്നു. ധോണി വളരെ നല്ലൊരു വ്യക്തിയാണ്. എനിക്കു അദ്ദേഹത്തോടു ബഹുമാനവുമുണ്ട്. അന്നു ചെയ്തതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്കു വലിയ വിഷമമുണ്ട്.
ധോണി തീര്‍ച്ചയായും നല്ല കളിക്കാരനാണ്, എനിക്കെതിരേ കുറച്ചു റണ്‍സുമെടുത്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഞാന്‍ അന്നു ബീമര്‍ എറിഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചത്? ആ ബോള്‍ ധോണിയുടെ ദേഹത്തു കൊണ്ടിരുന്നെങ്കില്‍ സാരമായി പരിക്കേല്‍ക്കുമായിരുന്നുവെന്നും അക്തര്‍ വ്യക്തമാക്കിയിരുന്നു.