കളിക്കളത്തില്‍ ബദ്ധവൈരികളാണെങ്കിലും പുറത്ത് വളരെയടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും മുന്‍ പാക് പേസ് ഇതിഹാസം ഷുഐബ് അക്തറും. പാകിസ്താന്‍ ടീമില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് അക്തറാണെന്നു സെവാഗ് പല തവണ തുറന്നു പറഞ്ഞിട്ടുമുണ്ട്. കളിക്കളത്തിനു പുറത്ത് പല കുസൃതികളും ഇരുവരും ഒപ്പിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള വളരെ രസകരമായ സംഭവത്തെക്കുറിച്ചു സെവാഗ് മുമ്പൊരിക്കല്‍ തുറന്നു പറയുകയും ചെയ്തിരുന്നു.
ദേശീയ ടീമുകൾക്കായി താനും അക്തറും കളിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സംഭവം നടന്നത്. ഒരിക്കല്‍ ലഖ്‌നൗലില്‍ വച്ച് സാറയുടെ (സാറ ടെണ്ടുല്‍ക്കര്‍) ഒരു ചടങ്ങില്‍ അക്തറും പങ്കെടുത്തിരുന്നു. അന്നു സച്ചിന്‍ ടെണ്ടുല്‍ക്കറെ തമാശരൂപേണ ഇരുകൈകള്‍ കൊണ്ടും അക്തര്‍ എടുത്തുയര്‍ത്താനുള്ള ഒരു ശ്രമം നടത്തുകയായിരുന്നു. സച്ചിന്‍ നല്ല ഭാരമുള്ളയാളാണ്, 100 കിലേയോളം ഭാരം വരുമെന്നും സെവാഗ് പറയുന്നു.

സച്ചിനെ അത്ര എളുപ്പത്തില്‍ ആര്‍ക്കും എടുത്തുയര്‍ത്താന്‍ സാധിക്കില്ല. ഇതറിയാതെയാണ് അക്തര്‍ അത്തരമൊരു സാഹസത്തിനു തുനിഞ്ഞത്. ആദ്യത്തെ ശ്രമത്തില്‍ സച്ചിനെ ഉയര്‍ത്താന്‍ അദ്ദേഹത്തിനായില്ല. വീണ്ടും ഉയര്‍ത്താന്‍ നോക്കിയ അക്തറിനു പിഴച്ചു. സച്ചിനും അക്തറും ഒരുമിച്ച് അടിതെറ്റി താഴെ വീഴുകയായിരുന്നുവെന്നും സെവാഗ് പൊട്ടിച്ചിരിയോടെ വെളിപ്പെടുത്തി.
ഇതിനു പിന്നാലെ അക്തറുടെ മുഖമാകെ വിളറി. അദ്ദേഹം ശരിക്കും ഭയന്നുപോയ സന്ദര്‍ഭമായിരുന്നു അത്. ഞാനും അപ്പോള്‍ അക്തറെ വെറുതെ വിട്ടില്ല. നന്നായി ഭയപ്പെടുത്തുകയും ചെയ്തു. നിങ്ങള്‍ സൂക്ഷിച്ചോ, ബിസിസിഐ നിങ്ങള്‍ ചെയ്ത ഈ കാര്യത്തെക്കുറിച്ചു പിസിബിയെ (പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്) അറിയിക്കും. പിസിബി നിങ്ങളെ പാക് ടീമില്‍ നിന്നും പുറത്താക്കും. അതോടെ ക്രിക്കറ്റ് കരിയര്‍ അവസാനിക്കുകയും ചെയ്യും. കാരണം ഞങ്ങളുടെ ടോപ് പ്ലെയറെയാണ് വീഴ്ത്തിയിരിക്കുന്നതെന്നും അക്തറെ ഭയപ്പെടുത്തിയതായി സെവാഗ് വ്യക്തമാക്കി.
ഇതുകൂടി കേട്ടതോടെ അക്തര്‍ വിറയ്ക്കുക തന്നെ ചെയ്തു. ഇതേ തുടര്‍ന്ന് പ്ലീസ്, എന്നോടു ക്ഷമിക്കൂയെന്നാവശ്യപ്പെട്ട് സച്ചിനു പിന്നാലെ അദ്ദേഹം ഏറെ സമയം നടക്കുകയും ചെയ്തു. എനിക്കൊരു തെറ്റുപറ്റി, ദയവു ചെയ്ത് ഇക്കാര്യം മറ്റാരോടും പറയരുതെന്നായിരുന്നു സച്ചിനോടുള്ള അക്തറിന്റെ അഭ്യര്‍ഥന. അതു വളരെ രസകരമായ സംഭവങ്ങളിലൊന്നായിരുന്നു. ഞാനും സച്ചിന്‍ പാജിയും (ടെണ്ടുല്‍ക്കര്‍) ഇപ്പോഴും ഒരുമിച്ച് ഇരിക്കുമ്പോള്‍ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞ് ചിരിക്കാറുണ്ടെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ ടീമില്‍ അന്നു കളിച്ചിരുന്നവരില്‍ പലരുമായും നല്ല സൗഹൃദമുണ്ടെങ്കിലും ഏറ്റവും അടുപ്പം അക്തറുമായിട്ടാണ്. അത്രയും നല്ല സുഹൃത്തുക്കളായതു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഞാനും അക്തറും പരസ്പരം കളിയാക്കുകയും മറ്റും ചെയ്യുന്നത്.
അക്തറുമായുള്ള സൗഹൃദം കാരണം ഞങ്ങൾക്കു ബിസിനസും ലഭിക്കാറുണ്ട്. എനിക്കൊപ്പം ഷോകളില്‍ പങ്കെടുക്കുകയും കമന്ററി പറയുകയെല്ലാം ചെയ്യുന്നതു കാരണം അക്തറിനും സാമ്പത്തികമായി ഇതിന്റെ നേട്ടം ലഭിക്കുന്നുണ്ടെന്നും സെവാഗ് അഭിപ്രായപ്പെട്ടു.
യഥാര്‍ഥ ജീവിതത്തില്‍ അക്തര്‍ നല്ല വ്യക്തിയായിട്ടാണ് എനിക്കു അനുഭവപ്പെട്ടിട്ടുള്ളത്. പക്ഷെ ക്യാമറയ്ക്കു മുന്നിലെത്തിയാല്‍ അദ്ദേഹത്തിനു എന്താണ് സംഭവിക്കുന്നതെന്നു എനിക്കറിയില്ല. ക്യാമറയ്ക്കു മുന്നിലുള്ള ഷുഐബ് അക്തറും അല്ലാതെയുള്ള വ്യക്തിയും തീര്‍ത്തും വ്യത്യസ്തരാണ്. ഒരുപാട് തമാശകള്‍ പറയുന്ന, കുസൃതികള്‍ കാണിക്കാന്‍ ശ്രമിക്കുന്നയാളാണ് ക്യാറയ്ക്കു പുറത്തുള്ള അക്തര്‍.
വസീം അക്രമിന്റെ ഒരു അഭിമുഖം അടുത്തിടെ കണ്ടപ്പോള്‍ അക്തര്‍ ഒരുപാട് കള്ളം പറയുന്നയാളാണെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ എനിക്കു അങ്ങനെ തോന്നിയിട്ടില്ല. ഞങ്ങളേക്കാള്‍ കൂടുതല്‍ അക്തറിനോടൊപ്പം സമയം ചെലവഴിച്ചയാളാണ് അക്രം. പക്ഷെ തനിക്കു അക്തറിനോടൊപ്പമുള്ള നിമിഷങ്ങള്‍ ഏറെ സന്തോഷം നല്‍കാറുണ്ടെന്നും സെവാഗ് വിശദമാക്കി.