ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓപ്പണിങ് ബാറ്ററെന്ന സങ്കല്‍പ്പത്തെ പൊളിച്ചെഴുതിയ ബാറ്ററെന്നു മുന്‍ ഇതിഹാസ താരം വീരേന്ദര്‍ സെവാഗിനെ നമുക്കു വിശേഷിപ്പിക്കാം. കാരണം ഏതു ഫോര്‍മാറ്റിലും ഓപ്പണര്‍ക്കു ആദ്യ ബോള്‍ മുതല്‍ തകര്‍ത്തടിക്കാന്‍ സാധിക്കുമെന്നും ഇതിലൂടെ മാത്രമേ ഏതൊരു ബൗളറെയും സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും കാണിച്ചുതന്ന ബാറ്ററാണ് അദ്ദേഹം. ടെസ്റ്റായാലും ടി20 ആയാലും വീരുവിന്റെ മന്ത്രം ആക്രമണം എന്നതു മാത്രമായിരുന്നു. അതുകൊണ്ടു തന്നെ ഒരു കാലത്തു ലോക ക്രിക്കറ്റിലെ ബൗളര്‍മാരുടെയെല്ലാം പേടിസ്വപ്‌നം കൂടിയായിരുന്നു അദ്ദേഹം.
വളരെ ചുരുക്കം ബൗളര്‍മാര്‍ മാത്രമേ സെവാഗിനു ഭീഷണിയുയര്‍ത്തിയിട്ടുള്ള. അക്കൂട്ടത്തില്‍ പെടുത്താവുന്ന ബൗളറായിരുന്നു പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. ഒരു ലോകകപ്പിനിടെ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ അക്രമിനെ നേരിടാനുള്ള ഭയം കാരണം താന്‍ സ്‌ട്രൈക്ക് നേരിടാന്‍ മടിച്ചുവെന്നും വീരു ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. എന്തായിരുന്നു ഈ സംഭവമെന്നു നമുക്കു നോക്കാം.

2003ല്‍ നടന്ന ഏകദിന ലോകകപ്പിനിടെയായിരുന്നു ആശ്ചര്യപ്പെടുത്തുന്ന ഈ സംഭവം അരങ്ങേറിയത്. ചിരവൈരികളായ പാകിസ്താനുമായുള്ള പോരാട്ടത്തിനു മുമ്പ് ആദ്യത്തെ സ്‌ട്രൈക്ക് നേരിടാന്‍ ഓപ്പണിങ് പങ്കാളിയും മുന്‍ ഇതിഹാസ ബാറ്ററുമായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറോടു താന്‍ അഭ്യര്‍ഥിച്ചിരുന്നുവെന്നാണ് വീരു വെളിപ്പെടുത്തിയത്. അക്രമായിരുന്നു പാകിസ്താനു വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്തിരുന്നത്. ഈ കാരണത്താലാണ് സച്ചിനോടു ഒന്നു അക്രമിനെ കൈകാര്യം ചെയ്യാന്‍ വീരു അപേക്ഷിച്ചത്.
വനത്തിലെ രാജാവിനെപ്പോലെയായിരുന്നു സച്ചിന്‍. അതുകൊണ്ടു തന്നെ എതിരാളികളുടെ ശ്രദ്ധ മുഴുവനു അദ്ദേഹത്തില്‍ തന്നെയായിരിക്കും. ഇതു കാരണം സച്ചിനോടൊപ്പം ബാറ്റ് ചെയ്യുകയെന്നതു തനിക്കു എളുപ്പവുമായിരുന്നുവെന്നും സെവാഗ് പറയുന്നു. സാധാരണയായി സച്ചിനും സെവാഗും ഒരുമിച്ച് ഓപ്പണ്‍ ചെയ്തിരുന്നപ്പോള്‍ ആദ്യം സ്‌ട്രൈക്ക് നേരിടാറുള്ളത് സെവാഗാണ്. നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുണ്ടാവാറുള്ളത് സച്ചിനാണ്. എന്നാല്‍ 2003ല്‍ പാകിസ്താനെതിരേയുള്ള ഗ്ലാമര്‍ പോരാട്ടത്തില്‍ ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ വീരു മടിക്കുകയായിരുന്നു. തുടര്‍ന്നു ഇക്കാര്യം സച്ചിനോടു പറയുകയും ചെയ്തു.

ഇതോടെ അക്രമിന്റെ ന്യൂബോള്‍ ആക്രമണത്തെ നേരിടാന്‍ സച്ചിന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഓവറില്‍ കിടിലനൊരു കട്ട് ഷോട്ടിലൂടെ ബൗണ്ടറി കണ്ടെത്തിയ അദ്ദേഹം ഇതു തന്റെ ദിവസമാണെന്നു പാകിസ്താനു മുന്നറിയിപ്പും നല്‍കി. പിന്നീട് അങ്ങോട്ട് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അഴിഞ്ഞാട്ടം തന്നെയാണ് കണ്ടത്. അക്രമിനെക്കൂടാതെ ഷുഐബ് അക്തര്‍, വഖാര്‍ യൂനുസ് എന്നിവരടങ്ങുന്ന പാകിസ്താന്റെ മാരക പേസാക്രമണത്തെ സച്ചിന്‍ കടന്നാക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സുകളിലൊന്നായിരുന്നു ഈ മല്‍സരത്തിലേത്.
അര്‍ഹിച്ച സെഞ്ച്വറി വെറും രണ്ടു റണ്‍സകലെ നഷ്ടമായെങ്കിലും ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍പിടിക്കാന്‍ സച്ചിനു സാധിച്ചു. 75 ബോളിലാണ് അദ്ദേഹം 98 റണ്‍സ് അടിച്ചെടുത്തത്. 12 ഫോറുകളും ഒരു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. അക്തറും യൂനുസുമായിരുന്നു ഈ മല്‍സരത്തില്‍ പാക് ബൗളര്‍മാരില്‍ ഏറ്റവും തല്ലുവാങ്ങിയത്.
അക്തര്‍ 10 ഓവറില്‍ 7.2 ഇക്കോണമി റേറ്റില്‍ 72 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വഖാര്‍ 8.4 ഓവറില്‍ 8.19 ഇക്കോണമി റേറ്റില്‍ 71 റണ്‍സും വഴങ്ങി. സെവാഗിനു ഈ കളിയില്‍ 21 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പാകിസ്താന്‍ നല്‍കിയ 274 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ 45.4 ഓവറില്‍ നാലു വിക്കറ്റിനു ഇന്ത്യ മറികടക്കുകയും ചെയ്തു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സച്ചിനാണ്.