For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇഷാനും ശ്രേയസും എന്തുകൊണ്ട് പുറത്തായി?, കരാര്‍ നഷ്ടപ്പെട്ടത് ഒരു കാരണത്താല്‍- അറിയാം

ബിസിസിഐ കേന്ദ്ര കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചത് ശ്രേയസ് അയ്യരുടേയും ഇഷാന്‍ കിഷന്റേയും അഭാവമാണ്. ഇരുവരോടും രഞ്ജി ട്രോഫി കളിക്കാന്‍ ടീം മാനേജ്‌മെന്റും ബിസിസിഐയും ആവശ്യപ്പെട്ടെങ്കിലും ഇത് അവഗണിച്ചതോടെയാണ് ഇവരുടെ കരാര്‍ നഷ്ടമാകാന്‍ കാരണം. നേരത്തെ തന്നെ കരാറില്‍ നിന്ന് ഇവര്‍ പുറത്താവുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് ഇത്തരമൊരു നീക്കമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെയാണ് ഇത്തരമൊരു നീക്കം ബിസിസിഐ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന രണ്ട് യുവതാരങ്ങളുടേയും കരാര്‍ റദ്ദാക്കുന്നതിലേക്ക് പ്രശ്‌നങ്ങള്‍ നീളാനുണ്ടായ സാഹചര്യം എന്താണെന്ന് പരിശോധിക്കാം. രണ്ട് പേരുടേയും മോശം ഫോമല്ല ഈ പ്രശ്‌നം വഷളാക്കിയത്. അതിന് കാരണം ജയ് ഷായുമായുള്ള അഭിപ്രായ ഭിന്നതയാണ്. ബിസിസി ഐ സെക്രട്ടറിയായ ജയ് ഷാ ഈ താരങ്ങളോട് രഞ്ജി കളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ഫോണിലൂടെയും കത്തിലൂടേയും അറിയിച്ചിട്ടും കൃത്യമായ മറുപടി പോലും ലഭിച്ചില്ല. ഇതാണ് ജയ് ഷായെ ചൊടിപ്പിച്ചതും കരാര്‍ റദ്ദാക്കുന്ന തരത്തിലുള്ള കടുത്ത നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും. ശ്രേയസ് അയ്യര്‍ 2023ലെ ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തിയ താരമാണ്. സെമി ഫൈനലില്‍ 70 പന്തില്‍ സെഞ്ച്വറി നേടിയത് ഉള്‍പ്പെടെ 530 റണ്‍സാണ് ശ്രേയസ് വാരിക്കൂട്ടിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രേയസ് അല്‍പ്പം ഫോംഔട്ടായിരുന്നു.

എന്നാല്‍ 2022 മുതലുള്ള ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് കണക്കുകള്‍ നോക്കുമ്പോള്‍ ശ്രേയസ് നാലാം സ്ഥാനത്തുണ്ട്. എന്നിട്ടും എന്തിന് കരാര്‍ റദ്ദാക്കിയെന്നതാണ് ആരാധകര്‍ ചോദിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത താരങ്ങളെ വിലക്കണമെന്ന് രോഹിത് ശര്‍മ നിലപാടെടുത്തെങ്കിലും ശരിയായ വില്ലനായത് ജയ് ഷായാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ അവഗണിച്ചതാണ് യുവതാരങ്ങള്‍ക്ക് തിരിച്ചടിയായത്. അതേ സമയം ശ്രേയസ് മറ്റൊരു മണ്ടത്തരവും കാട്ടി.

ishan kishan

രഞ്ജി ട്രോഫി കളിക്കാത്തതിന് കാരണം പരിക്കാണെന്ന് പറഞ്ഞു. എന്നാല്‍ പരിശോധനയില്‍ ശ്രേയസിന് പരിക്കേറ്റിട്ടില്ലെന്ന് വ്യക്തമായി. ഈ കള്ളം പറച്ചിലും ടീം മാനേജ്‌മെന്റിനേയും ബിസിസി ഐയേയും ചൊടിപ്പിച്ചിട്ടുണ്ട്. ഇഷാന്‍ കിഷന്റെ പ്രകടനവും മോശമല്ല. ടി20യില്‍ ഇഷാന്‍ ഉണ്ടായിട്ടും ജിതേഷ് ശര്‍മയെ വളര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇതില്‍ താരത്തിന് പരിഭവമുണ്ടായിരുന്നു. ഇക്കാരണത്താലാണ് ഇഷാന്‍ വിശ്രമം ആവശ്യപ്പെട്ടതെന്നാണ് വിവരം.

മാനസിക ബുദ്ധിമുട്ടുകളുണ്ടെന്നും വിശ്രമം വേണമെന്നുമാണ് ഇഷാന്‍ കിഷന്‍ ആവശ്യപ്പെട്ടത്. ഇതിന് ശേഷം താരം അഭിമുഖങ്ങള്‍ നല്‍കുകയും നൈറ്റ് പാര്‍ട്ടികളില്‍ പോവുകയും ചെയ്തു. രഞ്ജി ട്രോഫി കളിക്കണമെന്ന ആവശ്യം തള്ളുകയും ചെയ്തതോടെ താരത്തിനും പണികിട്ടി. ഇഷാന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്. മധ്യനിരയില്‍ കളിക്കാന്‍ താരം തയ്യാറാണെങ്കിലും വിശ്വസ്തനെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ മറ്റ് വിക്കറ്റ് കീപ്പര്‍മാരെ തേടി.

ടി20യില്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള ജിതേഷിനെ മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ ഇന്ത്യ പരിഗണിക്കുകയാണ്. ഇതില്‍ ഇഷാന് പരിഭവമുണ്ടായിരുന്നുവെന്നാണ് വിവരം. ടെസ്റ്റില്‍ ദ്രുവ് ജുറേലിന്റെ വരവോടെ ഇഷാന് തിരിച്ചുവരവ് പ്രയാസമാവും. ഐപിഎല്ലിലൂടെ റിഷഭ് പന്തും തിരിച്ചുവരാനൊരുങ്ങുകയാണ്. നിലവില്‍ ഇന്ത്യന്‍ താരങ്ങളുടെ ജോലിഭാരം കൂടുതലാണ്. മറ്റ് ടീമുകള്‍ കളിക്കുന്നതിനെക്കാള്‍ കൂടുതല്‍ മത്സരം ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നു.

ഐപിഎല്‍ വരാനിരിക്കെ യുവതാരങ്ങള്‍ക്ക് വിശ്രമം അനിവാര്യമാണ്. ഇഷാനും ശ്രേയസും ഐപിഎല്‍ ടീമുകളുടെ നിര്‍ണ്ണായക താരങ്ങളാണ്. ശ്രേയസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ്. ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായി മത്സരം കളിച്ച് പരിക്കേല്‍ക്കാനുള്ള സാധ്യത കുറക്കാനാവും ശ്രേയസ് രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനിന്നതെന്ന് കരുതാം. സെമിയില്‍ മുംബൈക്കൊപ്പം ശ്രേയസ് അയ്യര്‍ കളിക്കുന്നുണ്ടെന്നതും എടുത്തു പറയണം.

ഇഷാന്‍ ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റ് കളിക്കുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും ഇതേ ടൂര്‍ണമെന്റിലുണ്ട്. ഹാര്‍ദിക് ആറ് മാസമായി പൂര്‍ണ്ണ വിശ്രമത്തിലാണെങ്കിലും അദ്ദേഹത്തിന് എ ഗ്രേഡ് കരാര്‍ ലഭിച്ചിട്ടുണ്ട്. ഇതിനെതിരേയും വിമര്‍ശനം ശക്തമാണ്.

Story first published: Thursday, February 29, 2024, 10:59 [IST]
Other articles published on Feb 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+