മൊഹാലി: ഏകദിന ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കങ്ങളിലേക്ക് ടീമുകള്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിനോടകം ഒട്ടുമിക്ക ടീമുകളും ലോകകപ്പ് ടീമുകളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ കഴിഞ്ഞ ദിവസമാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. സൂപ്പര്‍ താരങ്ങളെയെല്ലാം പരിഗണിച്ച് ശക്തമായ താരനിരയെത്തന്നെയാണ് ഇന്ത്യ ലോകകപ്പിനിറക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇത്തവണത്തെ ലോകകപ്പ് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്.
എന്നാല്‍ ഇന്ത്യക്ക് കിരീട നേട്ടം എളുപ്പമായിരിക്കില്ല. പല വെല്ലുവിളികളേയും ഇന്ത്യ മറികടക്കേണ്ടതായുണ്ട്. പ്രധാനപ്പെട്ട പല താരങ്ങളുടേയും പരിക്ക് ഇന്ത്യയെ വലക്കുന്ന കാര്യമാണ്. ഇതിനോടകം പല പ്രമുഖരും ഇന്ത്യക്ക് പല വിധ ഉപദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യക്ക് ലോകകപ്പില്‍ കിരീടം നേടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്.
2011ല്‍ ആതിഥേയരായപ്പോള്‍ ഇന്ത്യ കിരീടം നേടിയത് യുവിയുടെ മികവിലായിരുന്നു. യുവരാജിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായത്. ടൂര്‍ണമെന്റിലെ താരമായതും യുവിയായിരുന്നു. അതുകൊണ്ടുതന്നെ യുവിയുടെ ഉപദേശത്തിന് വളരെ പ്രാധാന്യവുമുണ്ട്. ഒന്നാമതായി യുവി ചൂണ്ടിക്കാട്ടിയത് സമ്മര്‍ദ്ദത്തെക്കുറിച്ചാണ്. 2011ലെ ഇന്ത്യന്‍ ടീമിന് സമ്മര്‍ദ്ദത്തിനിടെയിലും തിളങ്ങാന്‍ കഴിവുണ്ടായിരുന്നു. 2023ല്‍ ടീം സമ്മര്‍ദ്ദത്തിലാണ്.
ഇത് മാറ്റാന്‍ നമുക്ക് മതിയായ സമയമുണ്ടോ? ഗെയിം ചെയിഞ്ചറാവാന്‍ ഈ സമ്മര്‍ദ്ദത്തെ ഉപയോഗിക്കാന്‍ സാധിക്കുമോയെന്നാണ് ട്വിറ്ററിലൂടെ യുവരാജ് ചോദിച്ചത്. 2011ലെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ അനുഭവസമ്പന്നരായ താരങ്ങള്‍ ഏറെയായിരുന്നു. കൂടാതെ നിരവധി താരങ്ങള്‍ മാച്ച് വിന്നര്‍മാരായി ഉണ്ടായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും ഓപ്പണിങ്ങില്‍ മിന്നിച്ചപ്പോള്‍ മൂന്നാം നമ്പറില്‍ ഗൗതം ഗംഭീറായിരുന്നു ഉണ്ടായിരുന്നത്.

പിന്നാലെ വിരാട് കോലി, യുവരാജ് സിങ്, എംഎസ് ധോണി ഇങ്ങനെ നീളുന്നതായിരുന്നു ബാറ്റിങ് ഓഡര്‍. ഇവരെല്ലാം മാച്ച് വിന്നര്‍മാരായിരുന്നു. എന്നാല്‍ 2023ലെ ഏകദിന ലോകകപ്പ് ടീമില്‍ ഇന്ത്യക്ക് ഇത്തരമൊരു നിരയെ കാണാനാവില്ല. തുടക്കം പിഴച്ചാല്‍ വലിയ സമ്മര്‍ദ്ദത്തോടെ ടീം തകര്‍ന്നടിയുന്നതാണ് കാണാനാവുന്നത്. രോഹിത് ശര്‍മ, വിരാട് കോലി എന്നീ രണ്ട് ബാറ്റ്‌സ്മാന്‍മാരെ അമിതമായി ഇന്ത്യ ആശ്രയിക്കുന്നു. ഇരുവരും പെട്ടെന്ന് മടങ്ങിയാല്‍ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലേക്ക് കൂപ്പുകുത്തും.
2011ലെ ഏകദിന ലോകകപ്പിലെ ടീമിനെപ്പോലെ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ ശേഷിയുള്ള താരനിരയാണ് ഇത്തവണ ഇന്ത്യയുടേതെന്ന് പറയാനാവില്ല. 2011ലെ ലോകകപ്പില്‍ ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരെ സൃഷ്ടിക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഇന്ത്യന്‍ ടീമില്‍ ഇത്തരമൊരു സാഹചര്യമില്ല. ഒന്നോ രണ്ടോ താരങ്ങളിലേക്ക് ടീമിന്റെ എല്ലാ ഭാരവും എത്തുന്നു.
യുവരാജ് സിങ് 2011ല്‍ ചെയ്തത് ആവര്‍ത്തിക്കാന്‍ നിലവില്‍ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിക്കും. രോഹിത് ശര്‍മയും വിരാട് കോലിയും ഫോമിലേക്കെത്തുകയും ഹാര്‍ദിക് ഫിനിഷര്‍ റോളില്‍ കസറുകയും ചെയ്താല്‍ ഇന്ത്യക്ക് ലോകകപ്പില്‍ കിരീടം പ്രതീക്ഷിക്കാം. അല്ലാത്തപക്ഷം ഇന്ത്യക്ക് കപ്പിലേക്കെത്തുക പ്രയാസമായിരിക്കും. ഇത്തവണത്തെ ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഇടം കൈയന്‍ പേസര്‍മാരില്ല. ഇതും തിരിച്ചടിയായേക്കും.
ഇന്ത്യയുടെ സ്പിന്‍ നിരയിലെ മൂന്ന് പേരും ഇടം കൈയന്‍മാരാണ്. ഇടം കൈ ബാറ്റ്‌സ്മാന്‍മാരെ കുടുക്കാന്‍ മികച്ച വലം കൈ സ്പിന്നര്‍മാര്‍ ഇല്ലെന്നത് ഇന്ത്യയെ ബാധിച്ചേക്കാവുന്ന പ്രശ്‌നമാണ്. 2011ലെ ലോകകപ്പില്‍ ഇടം കൈയന്‍ പേസര്‍ സഹീര്‍ ഖാന്റെ പ്രകടനവും വലം കൈയന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ പ്രകടനവും ഇന്ത്യയുടെ ലോകകപ്പ് കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായിരുന്നു. ഇത്തവണ ഇന്ത്യയുടെ പദ്ധതികള്‍ വ്യത്യസ്തമാണ്. കപ്പിലേക്കെത്താന്‍ സാധിക്കുമോയെന്നത് കണ്ടറിയാം.