For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാതൃക ആകേണ്ടവര്‍, കോലി-ഗംഭീര്‍ ബന്ധത്തിന് വിള്ളലേറ്റത് എവിടെ? കപില്‍ ദേവ് പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളാണ് വിരാട് കോലിയും ഗൗതം ഗംഭീറും. രണ്ടുപേരും ഇന്ത്യന്‍ ടീമിനൊപ്പം ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ളവരാണ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഗംഭീര്‍. രണ്ട് ടൂര്‍ണമെന്റിന്റെയും ഫൈനലില്‍ അര്‍ധ സെഞ്ച്വറിയോടെ ഗംഭീര്‍ മിന്നിച്ചു. വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഇതിഹാസമാണ്.

ബാറ്റിങ് പ്രകടനംകൊണ്ട് വിസ്മയിപ്പിക്കാന്‍ ഇക്കാലയളവില്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. കോലിയും ഗംഭീറും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്നവരാണ്. എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധം അത്ര മികച്ചതല്ല. ഐപിഎല്ലിനിടെ രണ്ട് തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. ആദ്യമായി ഗംഭീര്‍ കെകെആറിന്റെ നായകനായിരിക്കെയാണ് കോലിയുമായി കൊമ്പുകോര്‍ത്തത്. അന്ന് കോലി ആര്‍സിബിയുടെ താരമായിരുന്നു.

അവസാന ഐപിഎല്‍ സീസണിലും ഇരുവരും ഏറ്റുമുട്ടി. കോലി ആര്‍സിബിക്കൊപ്പം തുടരവെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ മെന്ററാണ് ഗംഭീര്‍. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. 'ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിലുള്ള ബന്ധത്തില്‍ സംഭവിച്ചത് എന്താണ്?. നല്ല കളിക്കാരായി മാത്രമല്ല നല്ല വ്യക്തിത്വങ്ങളായും താരങ്ങള്‍ മാറണം. ഐപിഎല്ലില്‍ കോലിയും ഗംഭീറും തമ്മിലുണ്ടായ പ്രശ്‌നം വളരെ വേദനിപ്പിക്കുന്നതാണ്.

രണ്ടുപേരും വളരെ പ്രധാനപ്പെട്ടവരാണ്. കോലി ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഗംഭീര്‍ എംപിയാണ്. എങ്ങനെയാണ് ഇവര്‍ക്ക് ഇങ്ങനെ പെരുമാറാന്‍ സാധിക്കുക?. പക്ഷെ കായിക താരങ്ങളെന്ന നിലയില്‍ ചില സമയങ്ങളിലെങ്കിലും നിയന്ത്രണം നഷ്ടമാവും. പെലെക്കും ഡോണ്‍ ബ്രാഡ്മാനുമടക്കം ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്'- കപില്‍ ദേവ് പറഞ്ഞു. ഗംഭീറും കോലിയും തമ്മിലുള്ള ശത്രുത ഏറെക്കാലമായി തുടരുന്നതാണ്.

virat kohli, gautam gambhir

കോലിയുടെ തുടക്ക കാലത്ത് വലിയ പിന്തുണ നല്‍കിയിട്ടുള്ള താരമാണ് ഗൗതം ഗംഭീര്‍. കോലി മികച്ച പ്രകടനം നടത്തിയ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി ഗംഭീര്‍ എത്തിയപ്പോള്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കോലിക്ക് ഗംഭീര്‍ കൈമാറിയിരുന്നു. ഇത്തരത്തില്‍ വലിയ പിന്തുണ കോലിക്ക് ഗംഭീര്‍ നല്‍കിയിട്ടുണ്ട്. പക്ഷെ ഐപിഎല്ലിലെത്തിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം മോശമായി. ഇരുവര്‍ക്കുമിടയില്‍ എവിടെയാണ് വിള്ളല്‍ വീണതെന്ന് ഇന്നും വ്യക്തമാകാത്ത കാര്യം.

കോലിയും ഗംഭീറും കര്‍ക്കശ സ്വഭാവക്കാരാണ്. രണ്ടുപേരും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തവരാണ്. അതുകൊണ്ടുതന്നെ ചെറിയ പ്രകോപനങ്ങളില്‍ നിന്ന് പോലും കൈയാങ്കളിയിലേക്ക് പ്രശ്‌നങ്ങള്‍ നീളുന്നു. ഏറെ നാളായി ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന്റെ തുടര്‍ച്ചയാണ് അവസാന സീസണിലും കണ്ടത്. കോലി അമിത ആക്രമണോത്സകത കാട്ടുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നത്. എന്നാല്‍ സൂപ്പര്‍ താരമെന്ന നിലയില്‍ പലപ്പോഴും കോലിക്കെതിരേ ശബ്ദമുയരാറില്ല.

കോലിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗംഭീര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. 'ധോണിയോടും കോലിയോടും എനിക്ക് ഒരേ ബന്ധമാണുള്ളത്. എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഗ്രൗണ്ടിനുള്ളില്‍ മാത്രമാണ്. ഗ്രൗണ്ടിന് പുറത്തേക്ക് പ്രശ്‌നങ്ങള്‍ നീളാറില്ല. ഒന്നും വ്യക്തിപരമായതല്ല. അവരും ഞാനും മത്സരം ജയിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തില്‍ ചെയ്യുന്നത്'- ഗംഭീര്‍ പറഞ്ഞു.

ധോണിയുമായും ഗംഭീറിന് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇന്ത്യയുടെ നായകനാവാന്‍ ഗംഭീര്‍ ആഗ്രഹിച്ചിരുന്നെങ്കിലും ധോണിയുടെ വളര്‍ച്ചയില്‍ ഗംഭീറിന്റെ ഈ മോഹങ്ങള്‍ അവസാനിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ടുതവണ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് ഗംഭീര്‍. എന്നിട്ടും ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയില്‍ അധികം അവസരം ഗംഭീറിന് ലഭിച്ചില്ല. ഇതോടെ ധോണിയുമായി ഗംഭീറിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

Story first published: Tuesday, August 1, 2023, 11:06 [IST]
Other articles published on Aug 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+