ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ആദ്യമായി കണ്ട സംഭവം ഓര്‍ത്തെടുക്കുകയാണ് പാകിസ്താന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായിരുന്ന കമ്രാന്‍ അക്മല്‍. 2008ലെ പ്രഥമ ഐപിഎല്ലില്‍ കളിക്കാനെത്തിയപ്പോഴായിരുന്നു കോലിയെ ആദ്യമായി നേരിസല്‍ കണ്ടതെന്നു അദ്ദേഹം പറയുന്നു. ഇതേ വര്‍ഷം നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായത് കോലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഐപിഎല്‍ ലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അദ്ദേഹത്തെ സ്വന്തമാക്കിയത്. പ്രഥമ സീസണില്‍ പാക് താരങ്ങളും ഐപിഎല്ലിന്റെ ഭാഗമായിരുന്നു. അന്നു രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പമായിരുന്നു അക്മല്‍.

ഐപിഎല്ലിന്റെ ആദ്യ എഡിഷനില്‍ ഞാന്‍ കളിച്ചിരുന്നു. ഈ സമയത്താണ് കോലിയെ കണ്ടത്. ആദ്യം എനിക്കു അദ്ഭുതമാണ് തോന്നിയത്. ഇത്രയും ചെറിയ പ്രായത്തില്‍ ഇവന്‍ എന്തു ക്രിക്കറ്റ് കളിക്കാനാണെന്നായിരുന്നു അപ്പോള്‍ തോന്നിയതെന്നും അക്മല്‍ വെളിപ്പെടുത്തി. പ്രഥമ സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിക്കു വേണ്ടി 13 മല്‍സരങ്ങളില്‍ നിന്നും 165 റണ്‍സായിരുന്നു കോലിക്കു നേടാനായത്. ബാറ്റിങ് ശരാശരി 15ഉം സ്‌ട്രൈക്ക്‌റേറ്റ് 105.10മായിരുന്നു.

ടൂര്‍ണമെന്റ് 13 വര്‍ഷം പിന്നിട്ടപ്പോഴും കോലി ആര്‍സിബിക്കൊപ്പമുണ്ട്. ഇപ്പോള്‍ ടീമിന്റെ നായകസ്ഥാനത്തേക്കും അദ്ദേഹമെത്തിയിരിക്കുകയാണ്. മാത്രമല്ല ഐപിഎല്ലിലെ ഓള്‍ടൈം സ്‌കോററും ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് വാരിക്കൂട്ടിയ താരവുമെല്ലാം കോലിയാണ്. ഇന്ത്യന്‍ ടീമിനൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ കിരീടമില്ലാത്തതിന്റെ പേരില്‍ കോലിക്കെതിരേ വിമര്‍ശനങ്ങളുയരുന്നുണ്ടെങ്കിലും അക്മല്‍ ഇതിനോടു യോജിക്കുന്നില്ല. കോലി അദ്ഭുതപ്പെടുത്തുന്ന താരവും, ക്യാപ്റ്റനുമാണ്. ഇന്ത്യ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നു മാറ്റുകയാണെങ്കില്‍ ടീം ഐസിസി കിരീടം നേടുമെന്ന് ആര്‍ക്കും ഗ്യാരന്റി പറയാനാവില്ല. അതിനു ഭാഗ്യം കൂടി വേണമെന്നും അക്മല്‍ കൂട്ടിച്ചേര്‍ത്തു.
അവസാനമായി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് കോലിക്കു കീഴില്‍ ഇന്ത്യയിറങ്ങിയത്. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടന്ന കലാശക്കളിയില്‍ എട്ടു വിക്കറ്റിനു ന്യൂസിലാന്‍ഡിനോടു ഇന്ത്യ തോല്‍ക്കുകയായിരുന്നു. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ പരാജയമായിരുന്നു ഇത്. 2017ല്‍ ഇംഗ്ലണ്ട് വേദിയായ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ പാകിസ്താനെതിരേയും അദ്ദേഹത്തിനു കിരീടത്തിന് തൊട്ടരികെ കാലിടറിയിരുന്നു.