പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 മത്സരത്തിന് വെസ്റ്റ് ഇൻഡീസ് വെറ്ററൻ താരം ക്രിസ് ഗെയ്ലിനെ തിരിച്ചുവിളിച്ചു. ഒരേയൊരു മത്സരം മാത്രമാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഉള്ളത്. ഏകദിന പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് പ്രമുഖ താരങ്ങളില്ലാതെയാണ് കളിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ 2- 1ന് മുന്നിലാണ് ഇപ്പോൾ.
എന്നാൽ ഏകദിനത്തിൽ നിന്നും വ്യത്യസ്തമായ ഒരു വെസ്റ്റ് ഇൻഡീസ് ടീമിനെയാകും ഇന്ത്യയ്ക്ക് ട്വൻറി 20യിൽ നേരിടേണ്ടി വരിക. ക്രിസ് ഗെയ്ൽ മാത്രമല്ല, പരിചയസമ്പന്നരും പ്രമുഖരമായ ഒരുപാട് താരങ്ങൾ വെസ്റ്റ് ഇൻഡീസ് ടീമിലെത്തിയിട്ടുണ്ട്. ക്യാപ്റ്റനും മാറി, ജേസൺ ഹോൾഡറിന് പകരം ചാൾസ് ബ്രാത് വൈറ്റാകും വിൻഡീസ് ടീമിനെ ട്വൻറി 20യിൽ നയിക്കുക.

മോശം ഫോമിൽ കളിക്കുന്ന ലെൻഡൽ സിമൺസിന് പകരക്കാരനായാണ് ഗെയ്ൽ വിന്‍ഡീസ് ടീമിൽ എത്തിയത്. ഗെയ്ലിൻറെ ഹോം ഗ്രൗണ്ടായ സബീന പാർക്കിലാണ് കളി നടക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെ നടന്ന പരമ്പരയിൽ ഗെയ്ൽ കളിച്ചിരുന്നില്ല. 2016 ലോകകപ്പ് ഫൈനലിലാണ് ഗെയ്ൽ അവസാനമായി വിൻഡീസിന് വേണ്ടി ട്വൻറി 20 കളിച്ചത്. ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ജേസൺ ഹോൾഡർ ട്വന്‍റി 20 ടീമിൽ ഇല്ല.
ഇന്ത്യയ്ക്കെതിരായ ഏക ട്വന്റി 20ക്കുള്ള വിൻഡീസ് ടീം ഇങ്ങനെയാണ് - ചാൾസ് ബ്രാത് വൈറ്റ് (ക്യാപ്റ്റൻ), സാമുവൽ ബദ്രി, റോൺസ്ഫോഡ് ബീറ്റൺ, ക്രിസ് ഗെയ്ൽ, എവിൻ ലെവിസ്, ജേസൺ മുഹമ്മദ്, സുനിൽ നരൈൻ, കീരൺ പൊള്ളാർഡ്, റോവ്മാൻ പവൽ, മർലോൺ സാമുവൽസ്, ജെറോം ടെയ്ലർ, ചാദ്വിക് വാൾട്ടൻ, കെസ്രിക് വില്യംസ്.