ഇന്ത്യക്കെതിരേ മാര്‍ച്ച് നാലിനാരംഭിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പിച്ച് എങ്ങനെയായിരിക്കുമെന്ന് തങ്ങള്‍ക്കറിയാമെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ്. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിനായി തയ്യാറാക്കിയ പിച്ചിനെക്കുറിച്ച് വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇംഗ്ലണ്ടിന്റെ പല മുന്‍ താരങ്ങളും പിച്ച് വളരെ മോശമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ വേദിയില്‍ തന്നെയാണ് നാലാം ടെസ്റ്റും നടക്കുന്നത്.
മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു മുന്നില്‍ തങ്ങള്‍ നിഷ്പ്രഭരായെന്നു ഫോക്‌സ് സമ്മതിക്കുന്നു. വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളായിരുന്നു പിങ്ക് ബോള്‍ ടെസ്റ്റിലേത്. പക്ഷെ ഇന്ത്യ നന്നായി കളിച്ചു. ചില ക്ലാസ് സ്പിന്നര്‍മാര്‍ അവര്‍ക്കുണ്ട്. ഞങ്ങള്‍ക്കു അവരുടെ മുന്നില്‍ മറുപടിയുമില്ലായിരുന്നു. വരാനിരിക്കുന്ന ടെസ്റ്റില്‍ അവരെ നന്നായി നേരിട്ടാല്‍ മാത്രമേ സ്‌കോര്‍ ബോര്‍ഡില്‍ വലിയ സ്‌കോര്‍ കുറിക്കാന്‍ ഞങ്ങള്‍ക്കു സാധിക്കൂ.
നാലാം ടെസ്റ്റില്‍ ഏതു തരത്തിലുള്ള പിച്ചാണ് ലഭിക്കാന്‍ പോവുന്നതെന്നു നന്നായറിയാം. തങ്ങളുടെ സാഹചര്യങ്ങളെ പരമാവധി മുതലെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. അവര്‍ ഇതിനായി ഏതറ്റം വരെയും പോവും. നാലാം ടെസ്റ്റില്‍ ആദ്യ ബോള്‍ മുതല്‍ ടേണ്‍ ചെയ്യുമെന്നു ഞങ്ങള്‍ക്കറിയാം. ഈ സാഹചര്യങ്ങളില്‍ നന്നായി കളിക്കാനുള്ള വഴി ഞങ്ങള്‍ കണ്ടത്തുകയാണ് ചെയ്യേണ്ടതെന്നും ഫോക്‌സ് വിശദമാക്കി.
കരിയറില്‍ ഞാന്‍ ഇതുവരെ വിക്കറ്റ് കാത്തതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടു പിച്ചുകളിലായിരുന്നു കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലേത്. അവസാനമായി നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ബോള്‍ സ്‌കിഡ് ചെയ്യുകയും സ്പിന്‍ ചെയ്യുകയും ചെയ്തു. മുമ്പൊരിക്കലും ഞാന്‍ ഇങ്ങനെ കണ്ടിട്ടില്ല. ഈ വിക്കറ്റില്‍ വിക്കറ്റ് കാത്തത് വലിയ വെല്ലുവിളിയായിരുന്നു. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഞങ്ങള്‍ നിഷ്പ്രഭരായി. എങ്കിലും അവസാന ടെസ്റ്റ് ജയിച്ച് 2-2ന്റെ സമനില നേടാന്‍ ഞങ്ങള്‍ക്കു കഴിയും. അതിനു വേണ്ടു മികച്ച പ്രകടനം നടത്തേണ്ടി വരും, അങ്ങനെ തന്നെയായിരിക്കുകയും ചെയ്യുമെന്ന് ഫോക്‌സ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടാന്‍ നാലാം ടെസ്റ്റില്‍ ഇന്ത്യക്കു സമനില മാത്രം മതി. എന്നാല്‍ ഇംഗ്ലണ്ട് ജയത്തോടെ പരമ്പര 2-2ന്റെ സമനിലയിലാക്കിയാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ അസ്തമിക്കും. പിങ്ക് ബോള്‍ ടെസ്റ്റില്‍ തങ്ങളെ തോല്‍പ്പിച്ച് ഫൈനലിലേക്കുള്ള വഴിയടച്ച ഇന്ത്യക്കു അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുകയാവും ഇംഗ്ലണ്ടിന്റെ ലക്ഷ്യം.