ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള ആവേശം നിറഞ്ഞ പോരാട്ടത്തിനിടയിൽ പിറന്ന ഒരു വിവാദ ക്യാച്ച് ഔട്ട് തീരുമാനമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചൂടുള്ള ചർച്ചാവിഷയം. പന്ത് നിലത്ത് തൊട്ടോ എന്ന സംശയം ആരാധകർക്കിടയിൽ നിലനിൽക്കെ, വിഷയത്തിൽ വ്യക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ് വീരേന്ദർ സെവാഗ്. അമ്പയർ ഔട്ട് നൽകിയത് ശരിയായ തീരുമാനമാണെന്നാണ് വീരുവിന്റെ പക്ഷം.
"നിയന്ത്രണമാണ് പ്രധാനം"
ക്രിക്ബസിനോട് സംസാരിക്കവെ സെവാഗ് ഈ വിവാദത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: "അമ്പയർ അത് ഔട്ട് നൽകി... അതുകൊണ്ട് തന്നെ അത് സാധുവായ ഒരു തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അയാൾ പന്ത് പിടിച്ചപ്പോൾ അത് ശരിയായ രീതിയിലായിരുന്നു. പന്ത് പിടിച്ചതിന് ശേഷം താഴെ വീഴുമ്പോൾ പന്ത് നിലത്ത് തട്ടിയതായി തോന്നിയിട്ടുണ്ടാകാം, അത്തരം കാര്യങ്ങൾ പല ഫീൽഡർമാരുടെ കാര്യത്തിലും സംഭവിക്കാറുണ്ട്. പന്ത് പിന്നീട് നിലത്ത് തട്ടിയതായി തോന്നിയെങ്കിലും, പന്തിൽ ഫീൽഡർക്ക് പൂർണ്ണ നിയന്ത്രണമുണ്ടായിരിക്കണം എന്നതാണ് പ്രധാനം. അയാൾക്ക് പന്തിൽ നിയന്ത്രണമുണ്ടായിരുന്നുവെങ്കിൽ ആ തീരുമാനം ശരിയാണ്."

റോയൽ ചലഞ്ചേഴ്സ് ബെംഗളുരു നായകൻ രജത് പാട്ടീധാറിനെ പുറത്താക്കാൻ ജേസൺ ഹോൾഡർ എടുത്ത ക്യാച്ചാണ് ഇപ്പോൾ വിവാദത്തിൽ കലാശിച്ചിരിക്കുന്നത്. പന്ത് ഫൈൻ ലെഗിലേക്ക് ഉയർത്തി അടിച്ച പാട്ടീധാർ അതിന്റെ ഹൈറ്റ് കാരണം ഔട്ടാകും ഏന്ന് ഏവരും ഉറപ്പിച്ചതാണ്. അപ്പോഴാണ് ഹോൾഡർ ഒരു മനോഹര ക്യാച്ച് എടുക്കുന്നത്. എന്നാൽ ക്യാച്ചെടുത്ത ശേഷം അദ്ദേഹത്തം പന്തിനെ ഗ്രൗണ്ടിൽ കുത്തിയാണ് എഴുന്നേറ്റത്. അതാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.
റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടിയ ആവേശകരമായ പോരാട്ടത്തിൽ നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഗുജറാത്ത്. 158 എന്ന ടോട്ടൽ പിന്തുടർന്നെത്തിയ ഗുജറാത്തിന് ലക്ഷ്യം കാണാൻ വേണ്ടിയിരുന്നത് വെറും 15.5 ഓവർ മാത്രമായിരുന്നു. നായകൻ ശുഭ്മാൻ ഗിൽ വീണ്ടും ഒരു മികച്ച ഇന്നിങ്സ് കൂടെ പുറത്തെടുത്തു. 43 റൺസെടുത്ത ഗില്ലും 39 റൺസെടുത്ത ജോസ് ബട്ലറും ഗുജറാത്തിന്റെ വിജയ ശിൽപികളായി. ആർസിബിക്കായി ബുവനേശ്വർ കുമാർ മൂന്നും റൊമാരിയോ ഷെഫേർഡ് രണ്ടും വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഫലം കണ്ടില്ല.
നേരത്തെ ബംഗളുരുവിന് വേണ്ടി ദേവ്ദത്ത് പടിക്കൽ 40 റൺസ് നേടി ടോപ് സ്കോററായിരുന്നു. അർഷദ് ഖാൻ മൂന്നും റാഷിദ് ഖാൻ ജേസൺ ഹോൾഡർ എന്നിവർ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി. അങ്ങനെയാണ് ആർസിബിയെ ചെറിയൊരു ടോട്ടലിൽ ഒതുക്കാൻ ഗുജറാത്തിനായത്.
ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെയും മുംബൈ ഇന്ത്യൻസിന്റെ ഫീൽഡിംഗ് പിഴവുകളെയും രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് അമ്പയറുടെ തീരുമാനത്തെ പിന്തുണച്ച് സെവാഗ് രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. മുംബൈ താരങ്ങൾ ട്രാവിസ് ഹെഡിന്റെ എഡ്ജിനായി അപ്പീൽ ചെയ്യാതിരുന്നതിനെ ആകാശ് അംബാനിയും ആർ. അശ്വിനും വിമർശിച്ച സാഹചര്യത്തിൽ, അമ്പയറുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുന്ന സെവാഗിന്റെ വാക്കുകൾ വലിയ പ്രാധാന്യം അർഹിക്കുന്നു.