മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം രവി ശാസ്ത്രി ഒഴിഞ്ഞപ്പോള്‍ പകരമാരെന്നത് വലിയ ചോദ്യമായിരുന്നു. വിദേശ പരിശീലകന്‍ വരണമെന്നും മുന്‍ താരത്തെ പരിശീലകനാക്കണമെന്നതും ഉള്‍പ്പെടെ നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ ഭാഗമായി ബിസിസി ഐ പരസ്യപ്പെടുത്തുകയും ഇന്ത്യയുടെ പരിശീലകനാവാന്‍ അപേക്ഷകള്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം രാഹുല്‍ ദ്രാവിഡിനെ ഇന്ത്യ മുഖ്യ പരിശീലകനാക്കി.
ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായിരുന്ന സമയത്താണ് ദ്രാവിഡിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനാക്കുന്നത്. ഇന്ത്യ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളെ പരിശീലിപ്പിച്ച മികവ് ദ്രാവിഡിന് ഇതുവരെ ഇന്ത്യയുടെ സീനിയര്‍ ടീമിനൊപ്പം കാട്ടാനായിട്ടില്ല. അന്ന് അപേക്ഷ സമര്‍പ്പിച്ചവരില്‍ പല പ്രമുഖരുമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ മുഖ്യ പരിശീലകനാവാന്‍ താല്‍പര്യം കാട്ടി സെവാഗെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസി ഐ വൃത്തം.
സെവാഗ് കോച്ചാവാന്‍ താല്‍പര്യം കാട്ടിയെങ്കിലും തഴയപ്പെടുകയായിരുന്നുവെന്നും അതിന്റെ കാരണത്തെക്കുറിച്ചുമാണ് അദ്ദേഹം തുറന്നുപറഞ്ഞത്. 'സെവാഗ് ഇന്ത്യയുടെ പരിശീലകനാവാന്‍ താല്‍പര്യം കാട്ടിയപ്പോള്‍ ബിസിസി ഐ അതില്‍ വലിയ താല്‍പര്യം കാട്ടിയില്ല. എന്നാല്‍ ഇന്ത്യയുടെ സെലക്ടര്‍ സ്ഥാനത്തേക്ക് സെവാഗിനെ പരിഗണിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ഈ സ്ഥാനത്ത് ലഭിക്കുന്നത് ചെറിയ പ്രതിഫലമാണ്.
സെവാഗിനെപ്പോലൊരു താരം പ്രതീക്ഷിക്കുന്ന പ്രതിഫലം സെലക്ടര്‍ക്കില്ല. അതുകൊണ്ടുതന്നെ സെലക്ടറാവാന്‍ സെവാഗ് താല്‍പര്യം കാട്ടിയില്ല. സെലക്ടര്‍ക്ക് 4-5 കോടി രൂപ നല്‍കാന്‍ ബിസിസി ഐ തയ്യാറല്ല. അതുകൊണ്ടാണ് സെലക്ടര്‍മാരായി നിലവില്‍ തിളങ്ങി നില്‍ക്കുന്ന പല പ്രമുഖരും ഈ റോളിലേക്കെത്താത്തത്'- പേരുവെളിപ്പെടുത്താത്ത ബിസിസിഐ വൃത്തം പിടിഐയോട് പറഞ്ഞു. നിലവിലെ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെതിരേ വിമര്‍ശനം ശക്തമാണ്.

അര്‍ഹതപ്പെട്ട പല താരങ്ങളും ടീമിന് പുറത്താണ്. ചേതന്‍ ശര്‍മ ഇന്ത്യയുടെ മുഖ്യ സെലക്ടറായിരുന്നപ്പോള്‍ ഒളിക്യാമറയില്‍ പതിഞ്ഞ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. ടീമില്‍ ഇടം ലഭിക്കാന്‍ താരങ്ങള്‍ വീട്ടില്‍ വന്ന് കണ്ടിരുന്നുവെന്നടക്കം അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് ശേഷം പുതിയ സെലക്ടര്‍മാരെത്തിയെങ്കിലും ഇപ്പോഴും ടീം സെലക്ഷന്‍ പ്രശ്‌നമാണ്. പ്രതിഭയുള്ള താരങ്ങള്‍ ഇനിയും വരേണ്ടിയിരിക്കുന്നു.
മികച്ച യുവതാരങ്ങളെ കണ്ടെത്തുന്നതിലും ബെഞ്ച് കരുത്തുയര്‍ത്തുന്നതിലും നിലവിലെ സെലക്ടര്‍മാര്‍ ലോക തോല്‍വിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അടിത്തറിയുന്നവരും അല്‍പ്പം കൂടി വൈകാരികമായി അടുപ്പമുള്ളവരും സെലക്ടറായി എത്തണമെന്ന ആവിശ്യം ശക്തമാവുന്നത്. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിങ്, ആശിഷ് നെഹ്‌റ തുടങ്ങി പല പേരുകളും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
എന്നാല്‍ ഇവരില്‍ മിക്കവരും ഐപിഎല്ലിലൂടെയും അല്ലാതെയും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവരാണ്. അതുകൊണ്ടുതന്നെ ബിസിസി ഐ നല്‍കുന്ന പ്രതിഫലത്തില്‍ സെലക്ടര്‍മാരാവാന്‍ ഇവരില്‍ പലര്‍ക്കും താല്‍പര്യമില്ല. 'ദിലീപ് വെങ്‌സര്‍ക്കാര്‍ ചെയര്‍മാനായിരുന്ന സമയത്ത് എസ് ബദരിനാഥ്, വിരാട് കോലി എന്നിവരിലാരെന്ന ചോദ്യമുയര്‍ന്നു. ഇന്ത്യന്‍ എ ടീമിന്റെ മത്സരങ്ങള്‍ കണ്ട് അദ്ദേഹമെടുത്ത തീരുമാനം എത്രത്തോളം ശരിയായിരുന്നുവെന്നത് ചരിത്രം പറയും'-ബിസിസി ഐ വൃത്തം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ താരങ്ങളുടെ പ്രകടനങ്ങള്‍ പരിഗണിച്ച് തീരുമാനമെടുക്കുന്നത് കുറവാണ്. മോശം പ്രകടനം നടത്തുന്ന സൂപ്പര്‍ താരങ്ങള്‍ക്ക് വീണ്ടും വീണ്ടും പിന്തുണ ലഭിക്കുമ്പോള്‍ പ്രതിഭയുള്ള പല യുവതാരങ്ങളും ടീമിന് പുറത്താണ്. ഇത്തവണത്തെ ഏകദിന ലോകകപ്പ് ടീമിന് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ വലിയ പൊളിച്ചെഴുത്തുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. പരിശീലകന്റെയും ക്യാപ്റ്റന്റെയുമടക്കം ചീട്ടുകീറുമെന്ന് നിസംശയം പറയാം.