ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ എംഎസ് ധോണി നായകനെന്ന നിലയില്‍ തന്റെ വരവറിയിക്കുന്നത് 2007ലെ പ്രഥമ ടി20 ലോകകപ്പിലൂടെയായിരുന്നു. ആരും കിരീടസാധ്യത കല്‍പ്പിക്കാതിരുന്ന ഇന്ത്യന്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ ധോണി ലോകത്തെ ഞെട്ടിക്കുകയായിരുന്നു. സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ ഇതിഹാസ താരങ്ങളെല്ലാം ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനിന്നപ്പോള്‍ തികച്ചും അപ്രതീക്ഷിതമായാണ് ധോണിക്കു ക്യാപ്റ്റനായി നറുക്കുവീഴുന്നത്.
അന്നു ടൂര്‍ണമെന്റിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ ധോണിക്കു താന്‍ നല്‍കിയ ഒരു ഉപദേശത്തെക്കുറിച്ച് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഒരിക്കല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ചിരവൈരികളായ പാകിസ്താനുമായുള്ള ഗ്രൂപ്പ് ഘട്ടത്തിലെ ത്രില്ലിങ് മാച്ചില്‍ ഇന്ത്യക്കു നാടകീയ വിജയം സമ്മാനിച്ചതും വീരുവിന്റെ ഈ ഉപദേശമായിരുന്നു. എന്തായിരുന്നു അദ്ദേഹം അന്നു ധോണിയോടു പറഞ്ഞതെന്നു അറിയാം.

ഗ്രൂപ്പുഘട്ടത്തിലെ ഇന്ത്യ- പാകിസ്താന്‍ മല്‍സരം ടൈയിലാണ് കലാശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പതു വിക്കറ്റിനു 141 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മറുപടിയില്‍ പാകിസ്താന്‍ ഏഴു വിക്കറ്റിനു ഇതേ സ്‌കോര്‍ തന്നെ നേടിയതോടെ കളി ടൈയാവുകയായിരുന്നു. അന്നു പക്ഷെ സൂപ്പര്‍ ഓവര്‍ നിയമം നിലവില്‍ വന്നിരുന്നില്ല.
പകരം ബൗള്‍ ഔട്ടായിരുന്നു വിജയികളെ കണ്ടെത്താന്‍ പരീക്ഷിച്ചിരുന്നത്. ഫുട്‌ബോളിലെ പെനല്‍റ്റി ഷൂട്ടൗട്ടിനു സമാനമായിരുന്നു ഇത്. ഓരോ ടീമിലെയും അഞ്ചു താരങ്ങളെ വീതം ഇതിനായി തിരഞ്ഞെടുക്കും. ഇവര്‍ വിക്കറ്റുകള്‍ക്കു നേരെ ബൗള്‍ ചെയ്യുകയും ഇതില്‍ കൂടുതല്‍ തവണ വിക്കറ്റില്‍ കൊള്ളിക്കുന്നവര്‍ ജയിക്കുകയും ചെയ്യുന്നതാണ് നിയമം.
ഇന്ത്യ ആദ്യത്തെ മൂന്നു ശ്രമങ്ങളും കൃത്യമായി വിക്കറ്റില്‍ കൊള്ളിച്ചപ്പോള്‍ പാകിസ്താന്റെ ശ്രമങ്ങളെല്ലാം പിഴയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യ 3-0ന്റെ മാര്‍ജിനില്‍ ജയം സ്വന്തമാക്കുകയുമായിരുന്നു. ഇന്ത്യക്കായി ബൗള്‍ ഔട്ടില്‍ പന്തെറിഞ്ഞവരെല്ലാം സ്പിന്നര്‍മാരായിരുന്നു. ഹര്‍ഭജന്‍ സിങ്, റോബിന്‍ ഉത്തപ്പ, സെവാഗ് എന്നിവരായിരുന്നു ബൗള്‍ ചെയ്യാനെത്തിയത്. അന്നു ബൗള്‍ ഔട്ടില്‍ സ്പിന്നര്‍മാരെ പരീക്ഷിക്കാമെന്നത് തന്റെ ഐഡിയ ആയിരുന്നുവെന്നാണ് സെവാഗ് വെളിപ്പെടുത്തിയത്. ധോണിക്കു ഈ തന്ത്രമുപദേശിച്ചത് താനാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
പാകിസ്താനുമായുള്ള അന്നത്തെ ഗ്രൂപ്പ് മല്‍സരം ടൈയായപ്പോള്‍ ഞാന്‍ ആദ്യം ബൗള്‍ ചെയ്യാമെന്ന് എംഎസ് ധോണിയോടു പറഞ്ഞിരുന്നു. വിക്കറ്റില്‍ കൊള്ളിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ഈ കാരണത്താലാണ് ഞാന്‍ അന്നു അങ്ങനെ പറഞ്ഞത്. ഫാസ്റ്റ് ബൗളര്‍മാരെ ബൗള്‍ ഔട്ടില്‍ പന്തെറിയിക്കരുതെന്നും ഞാന്‍ ധോണിയെ ഉപദേശിച്ചു. അത് എന്തു കൊണ്ടാണെന്നായിരുന്നു അദ്ദേഹം എന്നോടു തിരിച്ചു ചോദിച്ചത്. റണ്ണപ്പ് കാരണം അവര്‍ക്കു വിക്കറ്റില്‍ കൊള്ളിക്കാന്‍ സാധിക്കാതെ വന്നേക്കുമെന്നും ധോണിയെ താന്‍ ബോധ്യപ്പെടുത്തിയതായി സെവാഗ് വ്യക്തമാക്കി.

ടൂര്‍ണമെന്റിലെ ഏതെങ്കിലും മല്‍സരം ടൈയായി മാറുകയാണെങ്കില്‍ ബൗള്‍ ഔട്ട് വരുമെന്നതിനാല്‍ വാം അപ്പുകളില്‍ തങ്ങള്‍ ഇതു പരിശീലിച്ചിരുന്നതായും അന്നു പാകിസ്താനെതിരേ ഇതു സഹായിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വാം അപ്പുകളില്‍ ഞങ്ങളെല്ലാം ബൗള്‍ ഔട്ട് വന്നാല്‍ എങ്ങനെ ബൗള്‍ ചെയ്യണമെന്നതിനെക്കുറിച്ച് സംസാരിക്കുകയും പ്രത്യേകം പരിശീലനം നടത്തുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങളുടെ ടീമിലുള്ളവര്‍ക്ക് ബൗള്‍ ഔട്ട് പരിചിതവുമായിരുന്നു. മറ്റു ടീമുകളെക്കുറിച്ച് തനിക്കു അറിയില്ലെന്നും സെവാഗ് പറഞ്ഞിരുന്നു.
അന്നു ഇന്ത്യന്‍ ടീമിന്റെ കോച്ചിങ് സംഘത്തിലുണ്ടായിരുന്ന വെങ്കടേഷ് പ്രസാദ്, റോബിന്‍ സിങ് എന്നിവരായിരുന്നു കളിക്കാരോടു ബൗള്‍ ഔട്ടിനെക്കുറിച്ച് പരിശീലനം നടത്താന്‍ ആവശ്യപ്പെട്ടതെന്നും സെവാഗ് വെളിപ്പെടുത്തി. വാം അപ്പില്‍ ടീമിലെ മുഴുവന്‍ താരങ്ങളോടും ബൗള്‍ ചെയ്യാന്‍ പ്രസാദും റോബിനും നിര്‍ദേശിച്ചിരുന്നു.
ആരാണ് കൂടുതല്‍ തവണ വിക്കറ്റില്‍ ബോള്‍ കൊള്ളിക്കുകയെന്നും അവര്‍ നോക്കിയിരുന്നു. ടീമിലെ ബൗളര്‍മാരേക്കാള്‍ ബാറ്റര്‍മാരായിരുന്നു കൂടുതല്‍ തവണ വിക്കറ്റില്‍ പന്ത് കൊള്ളിച്ചിരുന്നത്. എന്നെക്കൂടാതെ സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, രോഹിത് ശര്‍മയും പരിശീലനത്തിനിടെ പല തവണ വിക്കറ്റില്‍ ബോള്‍ കൊളളിച്ചിരുന്നതായും സെവാഗ് കൂട്ടിച്ചേര്‍ത്തു.