മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'ദാദ' ഇന്ന് 51ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായും നായകനായും ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ ആരാധകരെ വിസ്മയിപ്പിച്ച താരമാണ് ഗാംഗുലി. വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തോടെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ഗാംഗുലിക്ക് സാധിച്ചിരുന്നു. ആക്രമണോത്സക മുഖം ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച ക്യാപ്റ്റനാണ് ഗാംഗുലി. അദ്ദേഹത്തിന് കീഴില്‍ കളിച്ച മിക്കവരും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി മാറിയെന്നതാണ് എടുത്തു പറയേണ്ടത്.
ടീമിലെ ഓരോ താരത്തെക്കുറിച്ചും കൃത്യമായ ധാരണ ഗാംഗുലിക്കുണ്ടായിരുന്നു. താരങ്ങളെ നന്നായി ഉപയോഗിക്കാന്‍ അറിയാവുന്ന നായകനായിരുന്നു ഗാംഗുലി. എംഎസ് ധോണി, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, ഹര്‍ഭജന്‍ സിങ് എന്നിവരുടെയെല്ലാം വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഗാംഗുലിക്കായിരുന്നു. ഇപ്പോഴിതാ തന്റെയും ധോണിയുടെയും കരിയറിന്റെ വളര്‍ച്ചയില്‍ ഗാംഗുലി വഹിച്ച പങ്ക് വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്.
തനിക്കായി ഓപ്പണര്‍ സ്ഥാനം വിട്ടുനല്‍കുകയും ധോണിക്കായി മൂന്നാം നമ്പര്‍ സ്ഥാനം വിട്ടുനല്‍കുകയും ചെയ്യാന്‍ ഗാംഗുലി തയ്യാറായതിനെയാണ് സെവാഗ് വാഴ്ത്തിയത്. 'ഇന്ത്യയുടെ ബാറ്റിങ് ഓഡറില്‍ വലിയ പരീക്ഷണങ്ങള്‍ നടക്കുന്ന സമയമായിരുന്നു ഇത്. മികച്ചൊരു ഓപ്പണിങ് കൂട്ടുകെട്ട് ലഭിച്ചാല്‍ സൗരവ് ഗാംഗുലിയെ മൂന്നാം നമ്പറില്‍ ഇറക്കാമെന്നായിരുന്നു പദ്ധതി. എന്നാല്‍ ഓപ്പണിങ് മോശമായാല്‍ ഇര്‍ഫാന്‍ പഠാന്‍, എംഎസ് ധോണി എന്നിവരെപ്പോലെയുള്ള പിഞ്ച് ഹിറ്റര്‍മാരെ ഉപയോഗിക്കാമെന്നും ടീം പദ്ധതിയിട്ടു.
ഇതിന്റെ ഭാഗമായാണ് മൂന്നാം നമ്പറില്‍ ഗാംഗുലി സ്വയം പിന്മാറിയതും ധോണിക്ക് അവസരം നല്‍കിയതും. മൂന്നോ നാലോ മത്സരങ്ങളില്‍ ധോണിക്ക് മൂന്നാം നമ്പറില്‍ അവസരം നല്‍കി'- ഇന്ത്യ ടിവിയോട് സംസാരിക്കവെ സെവാഗ് പറഞ്ഞു. പാകിസ്താനെതിരേ ധോണി 148 റണ്‍സ് നേടിയതും ശ്രീലങ്കയ്‌ക്കെതിരേ 183 റണ്‍സ് നേടിയതും മൂന്നാം നമ്പറിലിറങ്ങിയായിരുന്നു. എന്നാല്‍ പിന്നീട് ധോണിക്ക് മൂന്നാം നമ്പറില്‍ നിന്ന് മധ്യനിരയിലേക്ക് അവസരം ലഭിച്ചു.

2007ല്‍ നായകസ്ഥാനം ലഭിച്ചതോടെ ധോണി ഫിനിഷര്‍ റോളിലേക്ക് മാറി. ഇതോടെ ലോക ക്രിക്കറ്റുകണ്ട എക്കാലത്തെയും മികച്ച ഫിനിഷറായി മാറാനും ധോണിക്ക് സാധിച്ചു. ജയിച്ച ഏകദിനങ്ങളില്‍ കൂടുതല്‍ തവണ പുറത്താവാതെ നിന്ന താരമെന്ന റെക്കോഡ് ധോണിയുടെ പേരിലാണ്. അന്ന് ഗാംഗുലി പിന്തുണച്ചില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ധോണിക്ക് ഇത്രത്തോളം വളരാന്‍ സാധിക്കുമായിരുന്നില്ല. മൂന്ന് ഐസിസി കിരീടം ഉള്‍പ്പെടെ നേടി ഇന്ത്യയുടെ ഇതിഹാസമായാണ് ധോണി പടിയിറങ്ങിയത്.
സെവാഗിന്റെ കരിയറിന്റെ തുടക്കം മധ്യനിര താരമായിട്ടായിരുന്നു. ഇവിടെ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ സെവാഗിന് സാധിക്കാതെ പോയി. പക്ഷെ സെവാഗിന്റെ പ്രതിഭ മനസിലാക്കിയ ഗാംഗുലി അദ്ദേഹത്തെ പിന്തുണക്കുകയും ഓപ്പണര്‍ സ്ഥാനം നല്‍കുകയും ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്കായി തകര്‍ത്തുകളിക്കുന്ന സമയത്താണ് സെവാഗിനെ ഓപ്പണറാക്കിയത്.
സ്വന്തം സ്ഥാനം വിട്ടുനല്‍കി ഗാംഗുലിയെടുത്ത ചരിത്ര തീരുമാനം സെവാഗിന്റെ കരിയര്‍ മാറ്റിമറിച്ചു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനായി സെവാഗ് മാറിയതിന് കാരണമായത് ഗാംഗുലിയെടുത്ത ഈ നിര്‍ണ്ണായക തീരുമാനമായിരുന്നു. 'സ്വന്തം സ്ഥാനം വിട്ടുനല്‍കി സഹതാരങ്ങളെ പിന്തുണക്കുന്ന ചുരുക്കം ചില നായകന്മാരെയെ കാണാന്‍ സാധിക്കൂ. എനിക്കായി ഓപ്പണര്‍ സ്ഥാനവും ധോണിക്കായി മൂന്നാം നമ്പര്‍ സ്ഥാനവും വിട്ടുനല്‍കി.
ഗാംഗുലി അന്നത് ചെയ്തില്ലായിരുന്നെങ്കില്‍ ധോണി ചിലപ്പോള്‍ സൂപ്പര്‍ താരമായി മാറില്ലായിരുന്നു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ ഗാംഗുലി എപ്പോഴും താല്‍പര്യം കാട്ടിയിരുന്നു. ദ്രാവിഡ് ക്യാപ്റ്റനായ ശേഷമാണ് ധോണി ഫിനിഷറെന്ന നിലയില്‍ വളര്‍ന്നത്. ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും പിന്നീട് പക്വതയുള്ള ഫിനിഷറായി ധോണിക്ക് മാറാന്‍ സാധിച്ചു'-സെവാഗ് കൂട്ടിച്ചേര്‍ത്തു.