ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രമെടുത്താല്‍ ബാറ്റിങിലൂടെ ആരാധകരെ ത്രില്ലടിപ്പിച്ച താരങ്ങളില്‍ മുന്‍നിരയിലാവും മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിന്റെ സ്ഥാനം. എല്ലാ ഫോര്‍മാറ്റിനെയും ഒരുപോലെ കണ്ടിരുന്ന ലോകത്തിലെ തന്നെ ചുരുക്കം ബാറ്റര്‍മാരിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം. ആക്രമണമെന്ന ഒരേയൊരു മന്ത്രം കൊണ്ടു മാത്രം ലോക ക്രിക്കറ്റിന്റെ നെറുകയിലെത്താന്‍ സാധിച്ചുവെന്നതാണ് വീരുവിനെ വളരെ സ്‌പെഷ്യലാക്കി മാറ്റുന്നത്.
അടുത്തിടെ ഇന്ത്യയുടെ മുന്‍ കോച്ചായിരുന്ന ന്യൂസിലാന്‍ഡുകാരനായ ജോണ്‍ റൈറ്റിനെക്കുറിച്ച് അദ്ദേഹം ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. റൈറ്റിന്റെ ഭാഗത്തു നിന്നും തനിക്കു നേരിടേണ്ടി വന്നിട്ടുള്ള ഒരു മോശം അനുഭവത്തെക്കുറിച്ചായിരുന്നു സെവാഗ് തുറന്നുപറഞ്ഞത്. 2000ലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി മുന്‍ ന്യൂസിലാന്‍ഡ് താരം കൂടിയായ റൈറ്റിനെ ബിസിസിഐ നിയമിക്കുന്നത്.

ഒത്തുകളി വിവാദത്തിലകപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് വലിയ പ്രതിസന്ധിയില്‍ നില്‍ക്കവെയായിരുന്നു ഇത്. ഇന്ത്യന്‍ ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും റൈറ്റിനു കഴിഞ്ഞു.
2003ലെ ഐസിസി ഏകദിന ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ വരെയെത്തിയത് റൈറ്റിന്റെ ശിക്ഷണത്തിലായിരുന്നു. അന്നു കലാശപ്പോരില്‍ റിക്കി പോണ്ടിങ് നയിച്ച ഓസ്‌ട്രേലിയയോടു ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
2005 വരെ റൈറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തുണ്ടായിരുന്നു. 2004ല്‍ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്കിടെയായിരുന്നു റൈറ്റിന്റെ ഭാഗത്തു നിന്നും തനിക്കു മോശം അനുഭവമുണ്ടായതെന്നു സെവാഗ് വെളിപ്പെടുത്തി.
ബിസിസിയുടെ മുന്‍ ജനറല്‍ മാനേജരായിരുന്ന അമിത് മാത്തൂര്‍ രചിച്ച 'പിച്ച്‌സൈഡ്: മൈ ലൈഫ് ഇന്‍ ഇന്ത്യന്‍ ക്രിക്കറ്റ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വച്ചായിരുന്നു സെവാഗ് ഇക്കാര്യം തുറന്നു പറഞ്ഞത്. അന്നത്തെ സംഭവത്തെക്കുറിച്ചു താന്‍ ഉടന്‍ തന്നെ ബിസിസിഐ അധികൃതരോടു പരാതിപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഞാന്‍ ചെറിയ സ്‌കോറിനു ഔട്ടായി ഡ്രസിങ് റൂമിലേക്കു മടങ്ങിയെത്തിയ ശേഷം ജോണ്‍ റൈറ്റ് എന്നെ പിടിച്ചു തള്ളുകയും കോളറില്‍ പിടിച്ചുവലിക്കുകയുമായിരുന്നു. എനിക്കു അപ്പോള്‍ വലിയ ദേഷ്യമാണ് തോന്നിയത്. ഉടന്‍ തന്നെ ഈ സംഭവത്തെക്കുറിച്ച് അന്നത്തെ ടീം മാനേജരായിരുന്ന രാജീവ് ശുക്ലയോടു പരാതിപ്പെടുകയും ചെയ്തു.
എങ്ങനെയാണ് ഒരു വെള്ളക്കാരന് എന്നെ തല്ലാന്‍ കഴിയുക? എന്നതായിരുന്നു എന്റെ ദേഷ്യം വര്‍ധിപ്പിച്ചത്. പിന്നീട് അമൃത് മാത്തൂറും രാജീവ് ശുക്ലയും ചേര്‍ന്ന് എന്നെയും റൈറ്റിനെയും ഒരുമിച്ച് വിളിച്ചുചേര്‍ത്ത് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

യുവതാരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും എല്ലായ്‌പ്പോഴും മുന്‍കൈയെടുത്തിരുന്ന കോച്ചായിരുന്നു ജോണ്‍ റൈറ്റ്. ഇന്ത്യന്‍ ടീമിന്റെ കോച്ചായിരിക്കെ പല യുവതാരങ്ങളുടെയും വളര്‍ച്ചയില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ പലരും പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ മാച്ച് വിന്നര്‍മാരായി തീരുകയും ചെയ്തു.
മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍, ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി, ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍, മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് എന്നിവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത് റൈറ്റ് കോച്ചായിരിക്കെയായിരുന്നു.
സെവാഗിന്റെ കരിയറെടുത്താല്‍ ലോവര്‍ ഓര്‍ഡര്‍ ബാറ്ററായി തുടങ്ങി പിന്നീട് ഓപ്പണിങിലേക്കു വന്ന് അസാധാരണ നേട്ടങ്ങള്‍ കൈവരിച്ച ബാറ്ററായിരുന്നു. 1999ലായിരുന്നു അദ്ദേഹത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം.
2013ല്‍ സെവാഗ് ഇന്ത്യന്‍ കുപ്പായമഴിക്കുകയും ചെയ്തു. ഈ കാലയളവില്‍ 104 ടെസ്റ്റുകളില്‍ നിന്നും 8586ഉം 251 ഏകദിനങ്ങളില്‍ നിന്നും 8273ഉം 19 ടി20കളില്‍ നിന്നും 394ഉം റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.