മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച രണ്ട് ഓപ്പണര്‍മാരാണ് വീരേന്ദര്‍ സെവാഗും രോഹിത് ശര്‍മയും. രണ്ട് പേരും ഓപ്പണിങ്ങിലിറങ്ങി ബൗളര്‍മാരുടെ അന്തകരാവുന്ന താരങ്ങളായിരുന്നു. കളത്തിലിറങ്ങിയാല്‍ വമ്പനടികൊണ്ട് ആദ്യത്തെ 10 ഓവറിനുള്ളില്‍ മത്സരഫലം മാറ്റാന്‍ ഇവര്‍ക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണര്‍മാരില്‍ ഇരുവരുടേയും പേര് എന്നും ഉണ്ടാവും.
ഇരുവരും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. എന്നാല്‍ ഇവരിലാരാണ് ബൗളര്‍മാര്‍ കൂടുതല്‍ ഭയന്നിരുന്ന താരം?. അതിനുത്തരം കണ്ടെത്തുക പ്രയാസമാണെങ്കിലും കണക്കുകള്‍ നോക്കുമ്പോള്‍ സെവാഗാണ് അല്‍പ്പം മുന്നിലെന്ന് പറയാം. സെവാഗിന്റെ മനോഭാവം തന്നെ എല്ലാ ബൗളര്‍മാരുടേയും ചങ്കിടിപ്പ് കൂട്ടുന്നതാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്നതാണ് സെവാഗിന്റെ രീതി. ഇത് അധികം ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കാത്ത കാര്യമാണ്.
നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ സെവാഗ് ശ്രമിച്ചിരുന്നു. 2011ലെ ഏകദിന ലോകകപ്പില്‍ സെവാഗ് ഗ്രൂപ്പ് ഘട്ടത്തില്‍ നേരിട്ട ആദ്യ പന്തുകളെല്ലാം ബൗളറി പായിച്ചിരുന്നു. എത്ര വലിയ മത്സരമായാലും ഭയമില്ലാതെയും സമ്മര്‍ദ്ദമില്ലാതെയും കളിക്കാന്‍ സെവാഗിനായിരുന്നു. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ കപ്പുയര്‍ത്തിയ നാറ്റ് വെസ്റ്റ് സീരിന്റെ ഫൈനലില്‍ ഇന്ത്യ കളി ജയിക്കാന്‍ കാരണം സെവാഗിന്റെ മനോഭാവമായിരുന്നുവെന്ന് അന്നത്തെ നായകനായിരുന്ന സൗരവ് ഗാംഗുലിയടക്കം തുറന്ന് പറഞ്ഞിട്ടുണ്ട്.
പ്രതിരോധിച്ച് കളിക്കാന്‍ പറയുമ്പോഴും ആക്രമിച്ച് കളിക്കാന്‍ മാത്രമാണ് സെവാഗ് ശ്രമിച്ചത്. സെവാഗിനെപ്പോലെ ആക്രമണോത്സകതയുള്ള താരം വളരെ അപൂര്‍വ്വമാണ്. രോഹിത് ശര്‍മയുടെ ആക്രമണോത്സകത മറ്റൊരു തലത്തിലാണ്. രോഹിത് വലിയ സ്‌കോര്‍ നേടിയ മത്സരങ്ങളില്‍ പലതിലും തുടക്കം മെല്ലെയായിരുന്നു. പിന്നീടാണ് ആക്രമണത്തിലേക്ക് ഗിയര്‍ മാറിയത്.

രോഹിത്തിന് ഇടം കൈയന്‍ പേസര്‍മാര്‍ അല്‍പ്പം ദൗര്‍ബല്യമാണ്. മികച്ച മത്സരങ്ങളുടേയും പവര്‍പ്ലേയില്‍ ഇടം കൈയന്‍മാര്‍ക്കെതിരേ രോഹിത് പതറാറുണ്ട്. എന്നാല്‍ സെവാഗ് അങ്ങനെയല്ല. പേസിനേയും സ്പിന്നിനേയും ഒരുപോലെ കടന്നാക്രമിച്ച് കളിക്കുന്ന താരമാണ് സെവാഗ്. ഇതിഹാസ സ്പിന്നറായ മുത്തയ്യ മുരളീധരന്‍ പന്തെറിയാന്‍ ഏറ്റവും ഭയപ്പെട്ട ബാറ്റ്‌സ്മാന്‍ സെവാഗാണെന്ന് പറഞ്ഞിട്ടുണ്ട്. സെവാഗിന്റെ മനോഭാവം തന്നെയാണ് ഇതിന് കാരണം.
ആരെയും കൂസാതെ തന്റെ ആക്രമണ ശൈലിയില്‍ മാത്രം വിശ്വസിച്ചാണ് സെവാഗ് ഗംഭീര കരിയര്‍ സ്വന്തമാക്കിയത്. സെവാഗ് നേരിട്ട ബൗളര്‍മാരെല്ലാം ലോകോത്തര ബൗളര്‍മാരായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, ഷുഹൈബ് അക്തര്‍, മഖായ എന്‍ഡിനി, ഡെയ്ല്‍ സ്റ്റെയിന്‍ തുടങ്ങിയ ലോകോത്തര പേസര്‍മാരും സ്പിന്നര്‍മാരുമെല്ലാം സെവാഗിന്റെ ബാറ്റിങ് ചൂടറിഞ്ഞവരും സെവാഗിനെ ഭയപ്പെട്ടിരുന്നുവരുമാണ്.
സെവാഗിനെക്കാള്‍ മികച്ച പല റെക്കോഡുകളും രോഹിത്തിന്റെ പേരിലുണ്ട്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി രോഹിത്തിന് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ സെവാഗിന് സാധിച്ചു. മൂന്നാം ട്രിപ്പിള്‍ സെഞ്ച്വറി ദൗര്‍ഭാഗ്യവശാലാണ് സെവാഗിന് നഷ്ടമായത്. ഒരു ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികളടക്കം നേടി ഞെട്ടിക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ കൂടുതല്‍ ഭയപ്പെട്ടിരുന്നത് സെവാഗിനെയായിരുന്നു എന്നതാണ് വസ്തുത.
നായകനായി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേട്ടം സെവാഗ് സ്വന്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റനായി ഇത്തരമൊരു നേട്ടം രോഹിത്തിന് സ്വന്തമാക്കാനായിട്ടില്ല. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന പേരെടുത്ത ഒരു ബാറ്റ്‌സാമേ ഉള്ളൂ. അത് സെവാഗാണ്. ലോക ക്രിക്കറ്റില്‍ പല വെടിക്കെട്ട് താരങ്ങളുണ്ടായിട്ടുണ്ടെങ്കിലും സെവാഗിനെപ്പോലെ പന്തെറിയാന്‍ ബൗളര്‍മാര്‍ ഭയന്നിരുന്ന മറ്റൊരു ബാറ്റ്‌സ്മാനില്ലെന്ന് തന്നെ പറയാം.