ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും അപകടകാരികളായ ഓപ്പണിങ് ബാറ്റര്‍മാരുടെ ലിസ്റ്റെടുക്കുകയാണെങ്കില്‍ രണ്ടു പേരുകളായിരിക്കും എല്ലാവരുടെയും മനസ്സിലേക്കു പ്രധാനമായും വരുന്നത്. ഒരാള്‍ ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്ന മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗാണെങ്കില്‍ മറ്റൊരാള്‍ നിലവിലെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയായിരിക്കും. രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളില്‍ അറ്റാക്കിങ് ബാറ്റിങിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത താരങ്ങളാണ് രണ്ടു പേരും.
പല ബാറ്റിങ് റെക്കോര്‍ഡുതളും തങ്ങളുടെ പേരില്‍ കുറിക്കാവും വീരുവിനും ഹിറ്റ്മാനുമായിട്ടുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ ഇവരില്‍ നിന്നും ഏറ്റവും ബെസ്റ്റിനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ആരുമൊന്നു വിയര്‍ക്കും. കാരണം അത് വളരെയേറെ ദുഷ്‌കരമായ ഒരു കാര്യമാണെന്നതില്‍ സംശയമില്ല. സെവാഗ്, രോഹിത് ഈ രണ്ടു പേരില്‍ ഏകദിനത്തില്‍ കൂടുതല്‍ കേമന്‍ ആരാണെന്നു നമുക്കു പരിശോധിക്കാം.

ക്രിക്കറ്റിനെ നമ്മള്‍ ഒരു സിനിമയായി പരിഗണിക്കുകയാണെങ്കില്‍ അതില്‍ തുടക്കം മുതല്‍ അവസാനം വരെ എല്ലാവരെയും ഒരുപോലെ രസിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന ശരിക്കുമൊരു എന്റര്‍ടെയ്‌നര്‍ തന്നെയാണ് സെവാഗ്. പക്ഷെ രോഹിത്തിന് ഇങ്ങനെയൊരു വിശേഷണം നമുക്കു നല്‍കാന്‍ കഴിയില്ല.
കാരണം ശ്രദ്ധയോടെ തുടങ്ങിയ ശേഷം പിന്നീട് കത്തിക്കയറുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. വീരു അങ്ങനെയല്ല. പിച്ചിനെയോ, ബൗളറെയോ നോക്കാതെ ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കുകയാണ് വീരുവിന്റെ മന്ത്രം. ബോള്‍ കാണൂ, അടിക്കൂ എന്ന ശൈലി കരിയറിലുടനീളം പിന്തുടര്‍ന്ന അപൂര്‍വ്വ ക്രിക്കറ്ററാണ് അദ്ദേഹം.
നേരിടുന്ന ആദ്യത്തെ മൂന്നു ബോളുകളിലും സിക്‌സറടിക്കാന്‍ ഭയമില്ലാത്ത ബാറ്ററായിരുന്നു സെവാഗ്. അദ്ദേഹം അതു കളിക്കളത്തില്‍ ചെയ്തിട്ടുമുണ്ട്. സിക്‌സറിലൂടെ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാനും അദ്ദേഹം മടി കാണിച്ചില്ല. രോഹിത്തിനോളം സ്ഥിരതയോ, ഡബിള്‍ സെഞ്ച്വറികളോ സെവാഗ് നേടിയിട്ടില്ലെന്നതു ശരിയാണ്. ഇതിന്റെ കാരണവും അദ്ദേഹത്തിന്റെ ഈ അഗ്രസീവ് ശൈലിയായിരുന്നു.
തീര്‍ത്തും വ്യത്യസ്തമായ രണ്ടു സാഹചര്യങ്ങളില്‍ കളിച്ച് വിലസിയവരാണ് സെവാഗും രോഹിത്തും. ഇപ്പോള്‍ കുറേക്കൂടി ബാറ്റിങ് അനുകൂലമാണ് സാഹചര്യങ്ങളെങ്കില്‍ സെവാഗിന്റെ സമയത്തു ഇങ്ങനെ അല്ലായിരുന്നു. ബാറ്റര്‍മാരും ബൗളര്‍മാരും കട്ടയ്ക്കു പോരാടിയ ഒരു സമയത്താണ് അദ്ദേഹം കളിച്ചത്.
പക്ഷെ ടി20യുടെ വരവോടെ ക്രിക്കറ്റ് ബൗളര്‍മാരെ കൈവിടുകയും ബാറ്റിങിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തതായി കാണാം. ഇതിന്റെ ഭാഗമായി ക്രിക്കറ്റ് നിയമങ്ങളിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. ഇവയെല്ലാം ബാറ്റര്‍മാരെ സഹായിക്കുന്നതുമാണ്. ഇവ മാത്രമല്ല സെവാഗിന്റെ കാലഘട്ടത്തിലെ ബൗളര്‍മാരെ രോഹിത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തുള്ളവരുമായി ഒരിക്കലും താരതമ്യം ചെയ്യാനും കഴിയില്ല.

ഗ്ലെന്‍ മഗ്രാത്ത്, ബെറ്റ് ലീ, ഷെയ്ന്‍ വോണ്‍, വസീം അക്രം, ഷുഐബ് അക്തര്‍, വഖാര്‍ യൂനുസ്, ഷെയ്ന്‍ ബോണ്ട്, അലന്‍ ഡൊണാള്‍ഡ്, ഷോണ്‍ പൊള്ളോക്ക്, മഖായ എന്‍ടിനി, ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍ തുടങ്ങി ഇതിഹാസ ബൗളര്‍മാരുടെ സുവര്‍ണ കാലഘട്ടത്തിലാണ് സെവാഗ് കളിച്ചിട്ടുള്ളത്.
പക്ഷെ ഇപ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ത്തു നിര്‍ത്താവുന്ന ഒരു ബൗളറെപ്പോലും നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. ഈ കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങളില്‍ കളിച്ചിട്ടും അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള സെവാഗ് തന്നെയാണ് രോഹിത്തിനേക്കാള്‍ ഒരുപടി മുകളിലെന്നത് സമ്മതിക്കേണ്ടിവരും.
അതേസമയം, ഏകദിന ഫോര്‍മാറ്റില്‍ സെവാഗിന്റെയും രോഹിത്തിന്റെയും കരിയര്‍ താരതമ്യം ചെയ്താല്‍ മുന്‍തൂക്കം രോഹിത്തിനു തന്നെയാണ്. ഇന്ത്യക്കു വേണ്ടി 251 ഏകദിനങ്ങളിലാണ് സെവാഗ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 35.06 ശരാശരിയില്‍ 104.34 സ്‌ട്രൈക്ക് റേറ്റില്‍ 8273 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു ഡബിള്‍ സെഞ്ച്വറിയും 15 സെഞ്ച്വറികളും 38 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 219 റണ്‍സുമാണ്.
രോഹിത്തിന്റെ ഏകദിന കരിയറെടുത്താല്‍ 262 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 49.12 ശരാശരിയില്‍ 91.97 സ്‌ട്രൈക്ക് റേറ്റില്‍ 10,709 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്നു ഡബിള്‍ സെഞ്ച്വറികളും 31 സെഞ്ച്വറികളും 55 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോറാവട്ടെ 264 റണ്‍സുമാണ്. ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ഈ ലോക റെക്കോര്‍ഡ് ഇപ്പോഴും തിരുത്തപ്പെട്ടിട്ടുമില്ല.