
കേരള ടീമില്‍ എന്റെ ആദ്യത്തെ ക്യാപ്റ്റന്‍ കൂടിയാണ് ശ്രീശാന്ത്. 2013 വരെ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഐപിഎല്ലിലെ ട്രയല്‍സിനായി രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്കു എന്നെയും സഞ്ജു സാംസണിനെയും കൊണ്ടു പോയത് ശ്രീയാണ്. ഞാനും സഞ്ജുവുമടക്കം ആറു പേരെ അദ്ദേഹം ടീം സെലക്ഷനു വേണ്ടി റോയല്‍സിലേക്കു കൊണ്ടുപോയിരുന്നു. ഫ്‌ളൈറ്റ് ടിക്കറ്റടക്കം എല്ലാം വഹിച്ചത് ശ്രീയായിരുന്നുവെന്നും സച്ചിന്‍ ബേബി വ്യക്തമാക്കി.

വിലക്ക് നേരിട്ട് ഏറെക്കാലം പുറത്തിരുന്ന സമയത്തും ശ്രീയുമായി അടുത്ത ബന്ധമാണ് ഞാന്‍ പുലര്‍ത്തിയത്. അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയാന്‍ ഈ സമയത്തു എനിക്കു കഴിഞ്ഞു. വളരെ അടുത്ത ബന്ധമാണ് ശ്രീയുമായി ഇപ്പോഴുമുള്ളത്. ഞങ്ങള്‍ ഒരുമിച്ചാണ് ജിമ്മില്‍ പോവുകയും പരിശീലനം നടത്തുകയുമെല്ലാം ചെയ്തിരുന്നത്. വിലക്ക് നേരിട്ട സമയത്തും ശ്രീ പരിശീലനം മുടക്കിയിരുന്നില്ല. വിലക്കിന്റെ സമയത്ത് സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും ശ്രീയുടെ മനസ്സ് എല്ലായ്‌പ്പോഴും ക്രിക്കറ്റില്‍ തന്നെയായിരുന്നു. അദ്ദേഹം ജനിച്ചതു തന്നെ ക്രിക്കറ്റ് കളിക്കാനാണ്.

കളിക്കാതിരുന്ന സമയത്തു പോലും കേരള ടീം എങ്ങനെ മെച്ചപ്പെടുത്താമെന്നും കിരീടം നേടാമെന്നുമൊക്കെ ശ്രീ ആലോചിക്കുകയും ഇതേക്കുറിച്ച് ഞാനുമായി സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നും സച്ചിന്‍ ബേബി പറയുന്നു. നീണ്ട വിലക്കിനു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിവന്നപ്പോള്‍ ശ്രീക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഞാനുള്‍പ്പെടെ എല്ലാവര്‍ക്കും സംശയമുണ്ടായിരുന്നു. പക്ഷെ നിലവില്‍ കേരള ടീമിലുള്ള ഫാസ്റ്റ് ബൗളര്‍മാരേക്കാളും നന്നായി ബൗള്‍ ചെയ്യാന്‍ ശ്രീക്കു സാധിച്ചുവെന്നും സച്ചിന്‍ ബേബി വിശദമാക്കി.

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കാന്‍ അവസരം ലഭിച്ചത് നല്ല അനുഭവമായിരുന്നു. 2016ലാണ് ആര്‍സിബിയിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ടീമിലേക്കു വഴിയൊരുക്കിയത്. കൂടാതെ ആര്‍സിബിയുടെ പരിശീലന മല്‍സരത്തിലും തിളങ്ങാന്‍ കഴിഞ്ഞു. അതിനു ശേഷമാണ് ലേലത്തില്‍ ആര്‍സിബി തന്നെ വാങ്ങിക്കുന്നതെന്നും സച്ചിന്‍ ബേബി പറഞ്ഞു.

വിരാട് കോലിയെക്കൂടാതെ ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, ഷെയ്ന്‍ വാട്‌സന്‍ തുടങ്ങിയ വമ്പന്‍ കളിക്കാര്‍ ആര്‍സിബിയിലുണ്ടായിരുന്നു. വിരാടുള്‍പ്പെടെ ടീമിലെ എല്ലാവരും നല്ല പെരുമാറ്റമായിരുന്നു. കേരളത്തിലെ ഒരു കൂട്ടുകാരനെപ്പോലെയായിരുന്നു ഗെയ്ല്‍. എബിഡി വളരെ ഡൗണ്‍ ടു എര്‍ത്തായിട്ടുള്ള വ്യക്തിയാണൈന്നു സഞ്ജു കൂട്ടിച്ചേര്‍ത്തു.

വിരാട് കോലിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്കു പഠിക്കാന്‍ സാധിച്ചു. ഞാനും വിരാടിനെപ്പോലെ അഗ്രസീവായ ക്യാപ്റ്റനാണ്. അത്രത്തോളമില്ലെങ്കിലും ഒരു നായകനായി മാറിയാല്‍ അഗ്രസീവായിരിക്കണം. പഞ്ചപാവമായിരുന്നാല്‍ മറ്റുള്ളവര്‍ തലയില്‍ കയറും. അതുകൊണ്ടു തന്നെ വിരാടിനെപ്പോലെയൊരു പെരുമാറ്റവും അഗ്രസീവ് സമീപനവുമാണ് വേണ്ടത്. ക്രിക്കറ്റിനെ അത്രയുമധികം ഇഷ്ടപ്പെടുന്നതു കൊണ്ടു തന്നെയാണ് വിരാട് അത്രയും അഗ്രസീവായി കളിക്കളത്തില്‍ പെരുമാറുന്നത്. മല്‍സരം വിജയിക്കണമെന്ന അതിയായ വാശിയാണ് അദ്ദേഹത്തില്‍ എല്ലായ്‌പ്പോഴുമുള്ളതെന്നും സച്ചിന്‍ ബേബി വെളിപ്പെടുത്തി.

കളിക്കളത്തിനകത്തു മാത്രമല്ല പുറത്തും വളരെ കഠിനാധ്വാനിയായ, ആത്മസമര്‍പ്പണം കാണിക്കുന്ന താരമാണ് വിരാട് കോലി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഒരു മല്‍സരത്തില്‍ ഫീല്‍ഡിങിനിടെ വിരാടിന്റെ കൈയ്ക്കു മുറിവേറ്റിരുന്നു. തുടര്‍ന്ന് സ്റ്റിച്ചിട്ടാണ് കളിച്ചത്. ഈ മുറിവ് വകവയ്ക്കാതെ ബാറ്റ് ചെയ്ത വിരാട് കളിയില്‍ സെഞ്ച്വറി നേടുകയും ചെയ്തു.

തൊട്ടടുത്ത ദിവസം രാവിലെ ടീമിന്റെ ജിം സെഷനുണ്ടായിരുന്നു. കൈയ്ക്കു മുറിവുള്ളതിനാല്‍ വിരാട് ജിമ്മില്‍ വരാതെ വിശ്രമിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ ഞാന്‍ ജിമ്മിലെത്തുമ്പോള്‍ അവിടെ വിരാട് വ്യായാമത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഞാനായിരുന്നെങ്കില്‍ ഒരുപക്ഷെ ഇത്തരം സന്ദര്‍ഭങ്ങളില്‍ വിശ്രമിക്കുമായിരുന്നു. അത്രത്തോളം ക്രിക്കറ്റിനോട് ആത്മസമര്‍പ്പണമാണുള്ള താരമാണ് വിരാടെന്നും സച്ചിന്‍ പറഞ്ഞു.


Click it and Unblock the Notifications











