
20 റണ്‍സിനോ മറ്റോ ഇന്ത്യക്കു രണ്ടു വിക്കറ്റ് നഷ്ടമായ സമയത്താണ് താന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നതെന്നു വിരാട് കോലി പറയുന്നു. ഈ സമയത്തെ സമ്മര്‍ദ്ദത്തെക്കുറിച്ച് എനിക്ക് ഓര്‍മയുണ്ട്. സച്ചിന്‍, സെവാഗ് എന്നിവര്‍ പുറത്തായിരുന്നു. ഗ്രൗണ്ടിലേക്കു വരുമ്പോള്‍ സച്ചിന്‍ പാജി അടുത്തേക്കു വന്ന ചില ഉപദേശങ്ങള്‍ നല്‍കി. കൂട്ടുകെട്ട് ഉണ്ടാക്കൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ (ഗൗതം ഗംഭീര്‍) നല്ലൊരു കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തതായി കോലി വ്യക്തമാക്കി.

11 വര്‍ഷങ്ങള്‍ക്കു ശേഷവും ഫൈനലിലെ ഓര്‍മകള്‍ ഇപ്പോഴും തന്റെ മനസ്സില്‍ പുതുമ മായാതെ നിലനില്‍ക്കുന്നതായി വിരാട് കോലി പറയുന്നു. ഞാന്‍ ഫൈനലില്‍ 35 റണ്‍സാണ് നേടിയത്. എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട 35 റണ്‍സ് കൂടിയായിരുന്നു ഇത്. കൂട്ടുകെട്ടിലൂടെ ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവരാന്‍ സാധിച്ചതില്‍ എനിക്കു വളരെയധികം സന്തോഷം തോന്നി.

ലോകകപ്പ് നേടുന്നതിന്റെ ത്രില്‍ അവിശ്വസനീയമാണ്. സ്റ്റേഡിയത്തിലെ കാണികള്‍ വന്ദേമാതരമെന്ന് ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. ജോ ജീതാ വഹീ സിക്കന്തറിലെ പാട്ടുകളും അന്തരീക്ഷത്തെ ആവേശഭരിതമാക്കിയിരുന്നു. ഇവയൊക്കെ ഇന്നും ഞങ്ങളുടെ ഓര്‍മകളില്‍ പുതുമ മാറാതെ നിലനില്‍ക്കുന്നതായും വിരാട് കോലി വിശദമാക്കി.

275 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഫൈനലില്‍ ഇന്ത്യക്കു ശ്രീലങ്ക നല്‍കിയത്. പക്ഷെ റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. 6.1 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 31 റണ്‍സെന്ന നിലയിലായിരുന്നു. ഈ ഘട്ടത്തിലാണ് ഗംഭീറിനു കൂട്ടായായി 22 കാരനായ വിരാട് കോലിയെത്തിയത്. മൂന്നാം വിക്കറ്റില്‍ ഗംഭീറും കോലിയും ചേര്‍ന്ന് 83 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ മല്‍സരത്തിലേക്കു തിരിച്ചുവരികയായിരുന്നു. 35 റണ്‍സില്‍ വച്ചാണ് കോലി പുറത്താവുന്നത്. പിന്നീട് ഗംഭീറിനു കൂട്ടായി കോലിയെത്തിയതോടെ ഇന്ത്യ റണ്‍ചേസില്‍ മുന്നേറുകയായിരുന്നു.


Click it and Unblock the Notifications