ദുബായ്: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഐ സി സി റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡിനെതിരായ മിന്നും പ്രകടനമാണ് കോലിയെ ഒന്നാം റാങ്ക് തിരിച്ചുപിടിക്കാൻ സഹായിച്ചത്. ഈ മാസമാദ്യം ഒന്നാം നമ്പറിലായിരുന്നു വിരാട് കോലി. എന്നാൽ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സ് കോലിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കീവിസിനെതിരെ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് സെഞ്ചുറികളടക്കം കോലി 263 റൺസ് അടിച്ചിരുന്നു.
സച്ചിൻ തെണ്ടുൽക്കറുടെ 887 റേറ്റിങ് പോയിന്റുകള്‍ എന്നെ റെക്കോർഡും കോലിക്ക് മുന്നിൽ വഴിമാറി. 1998ലാണ് സച്ചിന് 887 റേറ്റിങ് പോയിന്റുകളുണ്ടായിരുന്നത്. കോലിക്ക് ഇപ്പോൾ 889 പോയിൻറുകളാണ് ഉള്ളത്. ഓപ്പണർ രോഹിത് ശർമയാണ് റേറ്റിങ് പോയിൻറില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യൻ താരം. ഏഴാം റാങ്കിലുള്ള ശർമയ്ക്ക് ഇപ്പോൾ കരിയർ ബെസ്റ്റായ 799 പോയിന്റുകളുണ്ട്. ടീം റാങ്കിങിൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയാണ് രണ്ടാമത്.

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ഭുമ്ര മൂന്നാം റാങ്കിലെത്തി. ആറാം സ്ഥാനത്തായിരുന്ന ഭുമ്ര മൂന്ന് സ്ഥാനങ്ങൾ മുന്നോട്ട് കയറി. 2017ൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിക്കറ്റ് ടേക്കറാണ് ഭുമ്ര. ലോകത്തെ നാലാമത്തെയും. 20 കളിയിൽ മുപ്പത്തിയഞ്ച് വിക്കറ്റുകളാണ് ഭുമ്രയ്ക്കുള്ളത്. ദക്ഷിണാഫ്രിക്കയുടെ പാകിസ്താൻറെ ഹസൻ അലി ഒന്നും ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിർ രണ്ടും സ്ഥാനത്ത് തുടരുന്നു.