മുംബൈ: ഇന്ത്യന്‍ ടീമിന്റെ റണ്‍ മെഷീനാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അദ്ദേഹത്തെ തലപൊക്കാന്‍ അനുവദിക്കാതെ മടക്കിയാല്‍ കാര്യങ്ങള്‍ അനായാസമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു സൗത്ത് ആഫ്രിക്ക തന്ത്രങ്ങള്‍ മെനഞ്ഞത്. ഇക്കാര്യത്തില്‍ ആതിഥേയരുടെ കുന്തമുനയായി മാറിയത് പേസ് ബൗളര്‍ വെര്‍ണോണ്‍ ഫിലാന്‍ഡറാണ്. കേപ്ടൗണിലെ ആദ്യ ടെസ്റ്റില്‍ 42 റണ്ണിന് 6 വിക്കറ്റ് വീഴ്ത്തിയാണ് ഫിലാന്‍ഡര്‍ ഇന്ത്യയുടെ നടുവൊടിച്ചത്.
100 വര്‍ഷത്തെ ചരിത്രത്തിനൊപ്പം മാഞ്ചസ്റ്റര്‍ സിറ്റി!! അപൂര്‍വ്വനേട്ടം...
മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയില്‍ സൗത്ത് ആഫ്രിക്കയ്ക്ക് 1-0ന് ലീഡ് സമ്മാനിച്ചത് ഫിലാന്‍ഡറിന്റെ പ്രകടനമികവിലാണ്. ചുരുങ്ങിയ റണ്ണില്‍ എതിരാളികളെ പുറത്താക്കിയ ഇന്ത്യ വിജയ പ്രതീക്ഷയോടെയാണ് ബാറ്റ് ചെയ്യാനെത്തിയത്. വിക്കറ്റുകള്‍ പൊലിഞ്ഞപ്പോള്‍ വിരാട് കോഹ്‌ലി രക്ഷകനാകുമെന്ന് ഇന്ത്യ കരുതി. പതുക്കെ നിലയുറപ്പിച്ച് തുടങ്ങിയ വിരാടിനെ മടക്കാന്‍ ഫിലാന്‍ഡര്‍ പയറ്റിയത് ഔട്ട് സ്വിംഗറുകളുടെ ഒരു നീണ്ട നിരയും പൊടുന്നനെ പാഡിലേക്കുള്ള ഒരു ബോളുമാണ്. സംഗതി ഏറ്റപ്പോള്‍ വിരാട് 28 റണ്ണിന് മടങ്ങി.

പ്രകോപിപ്പിച്ചാല്‍ വിരാട് തിരിച്ചടിക്കുമെന്ന് അറിയാവുന്നതിനാല്‍ അദ്ദേഹത്തോട് ക്ഷമയോടെയാണ് കളിച്ചതെന്ന് ഫിലാന്‍ഡര്‍ പറയുന്നു. ഓപ്പണിംഗും, മധ്യനിരയും തകര്‍ന്നതോടെ വാലറ്റത്ത് രവിചന്ദ്രന്‍ അശ്വിനും, ഭുവനേശ്വര്‍ കുമാറും രക്ഷാപ്രവര്‍ത്തനം നടത്തി. ഇതോടെയാണ് അശ്വിനെ പിന്നിലേക്ക് കളിപ്പിച്ച് പുറത്താക്കാന്‍ ശ്രമം ആരംഭിച്ചത്. ഇത് വിജയിക്കുകയും ചെയ്തു. ഈ ഐഡിയ ഫാഫ് ഡു പ്ലെസിസിന്റേതാണെന്നും ഫിലാന്‍ഡര്‍ വ്യക്തമാക്കി. 2017-ല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഫിറ്റല്ലെന്ന് പഴി കേട്ട താരമാണ് 32-കാരനായ ഫിലാന്‍ഡര്‍.
വിമര്‍ശനങ്ങള്‍ തകര്‍ക്കാനും, സൃഷ്ടിക്കാനുമാകാമെന്ന് ഫിലാന്‍ഡര്‍ വ്യക്തമാക്കുന്നു. കാര്യങ്ങള്‍ സീരിയസായി എടുത്ത് ഏറ്റവും ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഫിലാന്‍ഡര്‍ ശ്രമിച്ചപ്പോള്‍ പെരുമയേറിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് നിരയാണ് പൊളിച്ചടുക്കിയത്.